നികുതിദായകരുടെ 'പെരുമാറ്റരീതി' പഠിക്കാൻ കേന്ദ്ര സർക്കാർ
ചരക്കു സേവന നികുതിയുടെ പരിധിയിൽ വരുന്ന എല്ലാ നികുതിദായകരും കൃത്യമായി നികുതി അടക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ പുതിയ പദ്ധതിയുമായി കേന്ദ്ര റവന്യൂ വകുപ്പ്.
നികുതി വെട്ടിപ്പുകാരെ കണ്ടെത്തി പിഴചുമത്തുന്ന നിലവിലത്തെ രീതിയിൽ നിന്ന് വ്യത്യസ്തമായി നികുതിദായകരുടെ പെരുമാറ്റരീതി (behavioural patterns) പഠിച്ച്, അവരെ നികുതി കൃത്യമായി നൽകാൻ പ്രേരിപ്പിക്കുകയാണ് ഇതനുസരിച്ച് ചെയ്യുക.
സെൻട്രൽ ബോർഡ് ഓഫ് ഇൻഡയറക്റ്റ് ടാക്സസ് ആൻഡ് കസ്റ്റംസ് ഇതിനായി ഒരു ടീമിനെത്തന്നെ രൂപീകരിക്കാനൊരുങ്ങുകയാണ്.
പെരുമാറ്റ രീതയനുസരിച്ച് നികുതിദായകരെ നാല് വിഭാഗങ്ങളായി തരം തിരിക്കും. നികുതി നൽകാൻ താല്പര്യമില്ലാത്തവർ, എതിർക്കുന്നവർ, നികുതി നല്കാൻ ശ്രമിക്കുന്നവർ, പിന്തുണക്കുന്നവർ.
നികുതി വിധേയത്വം ഉറപ്പാക്കാൻ യുകെ, ഓസ്ട്രേലിയ, മെക്സിക്കോ തുടങ്ങിയ രാജ്യങ്ങളിൽ നിലവിലുള്ള രീതിയെ അടിസ്ഥാനമാക്കിയാണ് പുതിയ പദ്ധതി തയ്യാറാക്കുന്നത്.
മനഃപൂർവമല്ലാതെ നികുതി അടക്കാതെ പോകുന്നവരോട് മൃദുസമീപനം പാലിക്കും. അത് ഏതുതരത്തിൽ വേണമെന്ന കാര്യം ഈ പദ്ധതിയിൽ ഉൾപ്പെടുത്തി പഠിക്കും.