കൊവിഡ് ഭീഷണി ഇല്ലാതാവാന്‍ 2022 വരെ കാത്തിരിക്കേണ്ടി വരുമെന്ന് ബില്‍ഗേറ്റ്‌സ്
ലോകത്തെ കുഴക്കുന്ന കൊവിഡ് 19 നെ പിടിച്ചു കെട്ടാന്‍ നമ്മുടെ ശാസ്ത്രത്തിന് ആകുമെന്നും എന്നാല്‍ അതിന് ഒരു വര്‍ഷം കൂടി കാത്തിരിക്കേണ്ടി വരുമെന്നും മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ഗേറ്റ്‌സ്. ഈ നിലയില്‍ പോയാല്‍ 2021 അവസാനത്തോടെ സമ്പന്ന രാഷ്ട്രങ്ങളിലും 2022 ഓടെ വികസ്വര രാഷ്ട്രങ്ങളിലും കൊവിഡിനുള്ള വാക്‌സിന്‍ ലഭ്യമാകുമെന്നാണ് അദ്ദേഹത്തിന്റെ പ്രതീക്ഷ.
കൊവിഡ് അടക്കമുള്ള വിവിധ മാരക രോഗങ്ങള്‍ക്ക് വാക്‌സിന്‍ കണ്ടെത്തുന്നതിനായുള്ള പരീക്ഷണ ഗവേഷണങ്ങള്‍ക്ക് ഫണ്ട് നല്‍കി വരുന്നയാളു കൂടിയാണ് ബില്‍ഗേറ്റ്‌സ്. 'പരിശോധനകളുടെ എണ്ണം വര്‍ധിപ്പിക്കുന്നതിനും വാക്‌സിന്‍ കണ്ടു പിടിക്കുന്നതിനുമൊക്കെയുള്ള ഗവേഷണ മുന്നേറ്റങ്ങള്‍ സന്തോഷം നല്‍കുന്നുണ്ട്. ഏതാനും സമ്പന്ന രാഷ്ടങ്ങള്‍ക്ക് 2021 ലും ബാക്കി രാജ്യങ്ങളില്‍ 2022 ലും വാക്‌സിന്‍ എത്തുമെന്നാണ് പ്രതീക്ഷ' രാജ്യാന്തര മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.
എത്രയും പെട്ടെന്ന് വാക്‌സിന്‍ കണ്ടെത്തുക എന്ന ലക്ഷ്യം വെച്ച് മുന്നോട്ട് പോകുമ്പോള്‍ ചൈനയും റഷ്യയുമടക്കമുള്ള രാജ്യങ്ങള്‍ സുരക്ഷിതമാണോ എന്ന് ഉറപ്പു വരുത്താതെ വാക്‌സിന്‍ മനുഷ്യരില്‍ പരീക്ഷിക്കുന്നുണ്ടോ എന്ന് ഭയപ്പെടുന്നതായും എന്നാല്‍ യുഎസ് അത്തരം കുറുക്കുവഴികള്‍ തേടുന്നില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline