ഒരിക്കല്‍ ഞാന്‍ ഓസ്‌കാര്‍ നേടും

  • രാവിലെ എഴുന്നേറ്റാല്‍ ആദ്യം ചെയ്യുന്നത്?

    കിടക്കയില്‍ കിടന്നുതന്നെ നെറ്റിയില്‍ കുരിശു വരയ്ക്കും, അഞ്ച് മിനിറ്റ് പ്രാര്‍ത്ഥിക്കും. അന്നത്തെ ദിവസം ചെയ്യേണ്ട കാര്യങ്ങള്‍ ഒന്ന് മനസില്‍ കാണും

  • ഇഷ്ടമുള്ള ഭക്ഷണം?

    ഗോതമ്പുപുട്ട് താറാവ് കറി. എല്ലാ വിശേഷ ദിവസങ്ങളിലും ഇതാണ് ഭക്ഷണം. അല്ലാത്ത ദിവസങ്ങളില്‍ എന്തുമാകാം.

  • പ്രിയപ്പെട്ട ബ്രാന്‍ഡുകള്‍?

    ഒരു പ്രത്യേക ബ്രാന്‍ഡിനോട് ഭ്രമമില്ല, പക്ഷെ, എല്ലാം ബ്രാന്‍ഡഡ് ആകണമെന്നുണ്ട്. ജീന്‍സാണ് ഇഷ്ട വേഷം. നീലയും കറുപ്പും വെളുപ്പുമാണ് ഇഷ്ട നിറങ്ങള്‍.

  • ഏറ്റവും വലിയ നേട്ടം?

    ഇന്ത്യന്‍ പരസ്യചിത്ര സംവിധായകരുടെ അസോസിയേഷന്റെ ജനറല്‍ സെക്രട്ടറി ആയത്. അമിതാഭ് ബച്ചനെക്കൊണ്ട് അത് ലോഞ്ച് ചെയ്യാന്‍ സാധിച്ചത്, അദ്ദേഹത്തോടൊപ്പം സമയം ചെലവഴിക്കാന്‍ സാധിച്ചത്...

  • സിനിമ, പരസ്യം... ഏതാണ് കൂടുതല്‍ ഇഷ്ടം?

    എന്നെ എന്നും ഭ്രമിപ്പിക്കുന്നത് പരസ്യങ്ങളാണ്. I am addicted to advertising. പരസ്യങ്ങളാണ് എന്റെ തലയുടെ 95 ശതമാനവും കയ്യടക്കിയിരി ക്കുന്നത്. സിനിമ ഒരു ഭാഗം മാത്രം.

  • ഏറ്റവും സ്വാധീനിച്ച വ്യക്തി?

    സെയിന്റ് ഫ്രാന്‍സിസ് ഓഫ് അസീസി. അദ്ദേഹത്തിന്റെ ജീവിതത്തിനു എന്റെ ജീവിതവുമായി വളരെ ബന്ധമുണ്ട്. അസീസിയില്‍ അടിച്ചുപൊളിച്ചു

    നടന്ന ഒരു പയ്യന്‍ ദൈവീക അനുഭവത്തിനു ശേഷം യുടേണ്‍ എടുത്ത കഥയാണ് സെയിന്റ് ഫ്രാന്‍സിസിന്റേത്. ദൈവത്തെ അറിഞ്ഞ ശേഷം അതുവരെ യുണ്ടായിരുന്ന ജീവിതരീതികള്‍ എല്ലാം മാറ്റിയ ഒരാളാണ് ഞാന്‍.

  • ദൈവാനുഗ്രഹം കൊണ്ട് ലഭിച്ചതാണ് എന്ന് കരുതുന്ന ഒരു റോള്‍?

    ജെയിംസ് ആന്‍ഡ് ആലീസിലെ വേഷം, ഭാഗ്യം കൊണ്ടുമാത്രമാണ് ആ റോള്‍ എനിക്ക് ലഭിച്ചത്. അത് ചെയ്യാനുള്ള ഒരു ഓണ്‍സ്‌ക്രീന്‍ മെച്യൂരിറ്റി എനിക്കുണ്ടായിരുന്നെന്നു ഞാന്‍ കരുതുന്നില്ല. ഒരുപാട് അവാര്‍ഡുകളും എനിക്ക് ആ വേഷം നേടിത്തന്നു. അത് ദൈവത്തിന്റെ സമ്മാനമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു.

  • നേരിട്ട ഏറ്റവും വലിയ പ്രതിസന്ധി?

    200809 മാന്ദ്യകാലം. അന്ന് ഞാന്‍ ദുബായില്‍ ആയിരുന്നു. പക്ഷെ അത് അതിജീവിക്കും എന്ന ഉറപ്പുമുണ്ടായിരുന്നു. പ്രശ്‌നങ്ങള്‍ നേരിടുന്ന സുഹൃത്തുക്കളോട് ഞാന്‍ പറയും, ഇത് നമ്മള്‍ അതിജീവിക്കും, ഒരു ദുഃഖ വെള്ളിക്ക് ശേഷം ഒരു ഈസ്റ്റര്‍ ഞായര്‍ ഉണ്ട്.

  • ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടം?

    അമ്മയുടെ മരണം. ഇന്നും അമ്മയെക്കുറിച്ച് സംസാരിക്കുമ്പോള്‍ എന്റെ കണ്ണ് നിറയും.

  • സംസാരിക്കാന്‍ ഇഷ്ടമുള്ള വിഷയം?

    യുവാക്കളോട് കുടുംബമൂല്യങ്ങളെക്കുറിച്ച് സംസാരിക്കാന്‍ ഇഷ്ടമാണ്. എന്ത് വേണമെങ്കിലും ചെയ്‌തോളൂ, പക്ഷെ ഒരിക്കലും മാതാപിതാക്കളെ കരയിക്കരുത് എന്ന് അവരോട് പറയാറുണ്ട്.

  • പ്രൊഫഷനിലെ റോള്‍ മോഡല്‍?

    പരസ്യ, സിനിമാ സംവിധായകന്‍ രാജീവ് മേനോന്‍. മറ്റുള്ളവരോട് പെരുമാറുന്നത് ഉള്‍പ്പടെയുള്ള ഒരുപാട് നല്ല സ്വഭാവരീതികള്‍ പഠിച്ചത് ജോയ് ആലൂക്കാസില്‍ നിന്നാണ്.

  • ഈയിടെ സ്വന്തമാക്കിയ ഒരു വസ്തു?

    തൃപ്പൂണിത്തുറയിലെ എന്റെ ഡ്രീം ഹോം.

  • റിലാക്‌സ് ചെയ്യുന്നത് എങ്ങനെയാണ്?

    കുടുംബത്തിനും ഏറ്റവും അടുത്ത ചില സുഹൃത്തുക്കള്‍ക്കുമൊപ്പം സമയം ചെലവഴി ക്കുമ്പോള്‍ വളരെ റിലാക്‌സ്ഡ് ആകും.

  • മറ്റുള്ളവരില്‍ വെറുക്കുന്ന ഒരു കാര്യം?

    ചതിക്കുന്ന സ്വഭാവം. നമ്മുടെ ധാരണകളെല്ലാം മാറ്റിമറിച്ചുള്ള പെരുമാറ്റം, അറിഞ്ഞുകൊണ്ട് പറഞ്ഞ വാക്ക് മാറ്റുന്നത്.

  • അഭിമാനം തോന്നിയ ഒരു നിമിഷം?

    മദര്‍ തെരേസയെ കണ്ടതാണ് എന്റെ സ്വകാര്യമായ അഭിമാന നിമിഷം. ദുബായില്‍ ജോലി ചെയ്തിരുന്ന സമയത്ത് ഇന്ത്യന്‍ എന്ന നിലയില്‍ ലഭിച്ചിരുന്ന ബഹുമാനമാണ് മറ്റൊന്ന്. ഇന്ത്യക്കാര്‍ എന്ത് കാര്യവും ഏറ്റെടുത്ത് ചെയ്യും എന്ന വിശ്വാസമായിരുന്നു എല്ലാവര്‍ക്കും.

  • ഏറ്റവും വലിയ സ്വപ്നം?

    ഓസ്‌കാര്‍ അവാര്‍ഡ് വാങ്ങി, അതിലൊന്ന് ചുംബിച്ച്, മുകളിലേക്ക് ഉയര്‍ത്തി നില്‍ക്കുന്ന ആ നിമിഷം. അത് ഞാന്‍ നേടും, ഉറപ്പാണ്.

  • പ്രൊഫഷണല്‍ വിജയത്തിന് ആര്‍ക്കാണ് ക്രെഡിറ്റ് നല്‍കുന്നത്?

    മീഡിയ എനിക്ക് തന്ന സപ്പോര്‍ട്ട് വളരെ വലുതാണ്. പ്രത്യേകിച്ചും ധനം. പരസ്യരംഗത്തെ എന്റെ തുടക്കകാലത്ത് ജോണ്‍സ് കുടയുടെ പരസ്യം ചെയ്തപ്പോള്‍ തന്നെ ധനം എന്നെക്കുറിച്ച് എഴുതി. മാത്രമല്ല, ധനം സംരംഭകരെക്കുറിച്ച് തരുന്ന വിവരങ്ങള്‍ എന്റെ ക്ലയന്റുകളെ കൂടുതല്‍ നന്നായി മനസിലാക്കാന്‍ എപ്പോഴും സഹായിക്കുന്നുമുണ്ട്.

  • ഒഴിവാക്കാന്‍ കഴിയാത്ത ഒരു ശീലം?

    കപ്പലണ്ടി മിഠായി എന്റെ വീക്‌നെസ്സ് ആണ്.

  • എങ്ങനെയാണ് ദേഷ്യം നിയന്ത്രിക്കുന്നത്?

    മെഡിറ്റേഷന്‍ ശീലമായതില്‍ പിന്നെ ദേഷ്യം വലിയ പ്രശ്‌നമല്ല. ഇതിനു വലിയ ധ്യാനമൊന്നും വേണമെന്നില്ല. ഒരു ദിവസം അല്‍പ്പനേരമെങ്കിലും നമുക്ക് ചുറ്റുമുള്ള നിശ്ശബ്ദതയെ അറിഞ്ഞു തനിച്ചിരിക്കുക. ആ 'Be still, I am your God' എന്ന വാക്യമാണ് എന്റെ വിശ്വാസം. നിശബ്ദതയില്‍ നിങ്ങള്‍ ദൈവത്തെ അറിയും.

  • മറ്റുള്ളവര്‍ക്ക് അറിയാത്ത ഒരു കാര്യം?

    ഞാന്‍ നല്ലൊരു കുക്കാണ്. അമ്മയ്ക്ക് നിര്‍ബന്ധമായിരുന്നു, ആണ്‍കുട്ടികള്‍ പാചകവും വീട്ടുജോലികളും ചെയ്യണം, പെണ്ണുങ്ങളുടെ കഷ്ടപ്പാട് മനസിലാക്കണം എന്ന്.

  • ഏറ്റവും വലിയ വിമര്‍ശക?

    ഭാര്യ ടെസ്സി

  • ആത്മീയതയെക്കുറിച്ചുള്ള കാഴ്ചപ്പാട്?

    സഹജീവികളില്‍ ദൈവത്തെ തിരിച്ചറിയാന്‍ കഴിയുക, നമ്മളിലെ ദൈവസാന്നിധ്യം അവര്‍ക്കും മനസിലാക്കണം. ബാഹ്യമായ ആചാരാനുഷ്ഠാനങ്ങളിലല്ല കാര്യം.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it