പ്രിയം ഇലക്ട്രിക് വാഹനങ്ങളോട് തന്നെയെന്ന് സര്‍വേ

66 ശതമാനം ഉപഭോക്താക്കളും ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറാന്‍ താല്‍പ്പര്യപ്പെടുന്നു

Update: 2021-03-22 12:36 GMT

ഇന്ധനവില അടിക്കടി വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്, വാഹന ചെലവും വര്‍ധിച്ചുവരുന്നുണ്ട്, പരിസ്ഥിതി മലിനീകരണ പ്രശ്‌നങ്ങള്‍ വേറെയും, എന്നാല്‍ ഇവ ഉപഭോക്താക്കളുടെ മനസിലും മാറ്റമുണ്ടാക്കിയിട്ടുണ്ടെന്നാണ് കാര്‍ ദേഖോയുടെ സര്‍വേ വ്യക്തമാക്കുന്നത്. ഇപ്പോള്‍ 66 ശതമാനം വാഹന ഉപഭോക്താക്കള്‍ക്കും ഇലക്ട്രിക് വാഹനങ്ങളോടാണ് പ്രിയം. 53 ശതമാനം പേരും ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറാന്‍ താല്‍പ്പര്യപ്പെടുന്നുണ്ട്. 13% പേര്‍ക്ക് നിലവിലുള്ള വാഹനങ്ങള്‍ തന്നെ മതിയെന്നാണ്.

നിലവില്‍ ആകെയുള്ള വാഹനങ്ങളുടെ ഒരു ശതമാനത്തില്‍ താഴെ മാത്രമാണ് നിരത്തിലെ ഇലക്ട്രിക് വാഹനങ്ങളുടെ എണ്ണം. ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇത് അഞ്ച് ശതമാനം വരെ ഉയരുമെന്നാണ് കണക്കുകൂട്ടല്‍. 2019-20 വര്‍ഷം ആകെ 3.8 ഇലക്ട്രിക് വാഹനങ്ങള്‍ ഇന്ത്യയില്‍ ഇറങ്ങിയതായാണ് ഓട്ടോ ടെക് ഏജന്‍സിയായ കാര്‍ ദേഖോയുടെ സര്‍വേയില്‍ പറയുന്നത്.
68 ശതമാനം ഉപഭോക്താക്കളും പരിസ്ഥിതി സൗഹൃദമായതിനാലാണ് ഇലക്ട്രിക്ക് വാഹനങ്ങളോട് താല്‍പ്പര്യം കാണിക്കുന്നത്. 11 ശതമാനം പേര്‍ സുഗമമായ ഡ്രൈവിംഗ് അനുഭൂതി ലഭിക്കുന്നതിനാലും 6 ശതമാനം പേര്‍ പരിപാലന ചെലവ് കുറവായതിനാലുമാണ് ഇലക്ട്രിക്കിലേക്കുള്ള മാറ്റത്തെക്കുറിച്ച് ആലോചിക്കുന്നത്.
എന്നാല്‍ ഇലക്ട്രിക്ക് വാഹനങ്ങളിലേക്ക് മാറുന്നതില്‍ പലരും ആശങ്കയും പ്രകടിപ്പിക്കുന്നുണ്ട്. ഇടയ്ക്കിടെ റീചാര്‍ജ് ചെയ്യേണ്ടിവരുമെന്നത് ആശങ്കയാണെന്ന് 43 ശതമാനം പേര്‍ പറയുന്നു. ദൈര്‍ഘ്യമേറിയ യാത്രകളും / അന്തര്‍-നഗര യാത്രകളിലുമുള്ള വിശ്വാസ്യതയെ കുറിച്ച് 20 ശതമാനം പേര്‍ പ്രശ്‌നങ്ങള്‍ ഉന്നയിച്ചു. 16 ശതമാനം പേര്‍ അപര്യാപ്തമായ ഇന്‍ഫ്രസ്ട്രക്ചറുള്‍ (ചാര്‍ജിംഗ് സ്റ്റേഷന്‍) വലിയ തടസമാണെന്ന് ചൂണ്ടിക്കാട്ടിയതായി സര്‍വേ പറയുന്നു. വില നിര്‍ണയവും പ്രശ്‌നമാണെന്ന് 12 ശതമാനം പേര്‍ പറയുന്നു.


Tags:    

Similar News