ഏറ്റവും വലിയ തിരിച്ചുവിളിക്കലുമായി മാരുതി സുസുകി: രാജ്യത്തെ ജനപ്രിയ കാര്‍ നിര്‍മാതാക്കള്‍ക്ക് എന്തുപറ്റി?

ഈ വാഹനങ്ങള്‍ വെള്ളക്കെട്ടുള്ള പ്രദേശങ്ങളില്‍ ഓടിക്കരുതെന്നും നിര്‍ദേശമുണ്ട്

Update: 2021-09-04 06:01 GMT

ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചുവിളിക്കലുമായി രാജ്യത്തെ ജനപ്രിയ കാര്‍ നിര്‍മാതാക്കളായ മരുതി സുസുകി. 2018 മെയ് നാല് മുതല്‍ 2020 ഒക്ടോബര്‍ 27 വരെ വില്‍പ്പന നടത്തിയ 1.8 ലക്ഷത്തിലധികം കാറുകളാണ് മാരുതി സുസുകി വെള്ളിയാഴ്ച തിരിച്ചുവിളിച്ചത്. മാരുതിയുടെ മുന്‍നിര മോഡലുകളായ സിയാസ് സെഡാന്‍, എര്‍ട്ടിഗ, വിറ്റാര ബ്രെസ്സ, എസ്‌ക്രോസ്, എക്‌സ്എല്‍ സിക്‌സ് എന്നിവയുടെ ചില പെട്രോള്‍ വേരിയന്റുകളാണ് കമ്പനി തിരിച്ചുവിളിച്ചത്.

അതേസമയം, മോട്ടോര്‍ ജനറേറ്റര്‍ യൂണിറ്റില്‍ തകരാറ് കണ്ടെത്തിയതിനെ തുടര്‍ന്നാണ് കമ്പനിയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തിരിച്ചുവിളിക്കല്‍ മാരുതി നടത്തിയത്. വാഹനങ്ങളുടെ തകരാറിലായ ഭാഗങ്ങള്‍ നവംബര്‍ ആദ്യവാരം മുതല്‍ സൗജന്യമായി മാറ്റിനല്‍കുമെന്ന് കമ്പനി വ്യക്തമാക്കി. വിവരങ്ങള്‍ ഡീലര്‍ഷിപ്പ് കേന്ദ്രങ്ങള്‍ വഴി ഉപഭോക്താക്കളെ അറിയിക്കും. കൂടാതെ, തിരിച്ചുവിളിച്ച വാഹനങ്ങളിലെ കേടായ ഭാഗങ്ങള്‍ മാറ്റുന്നത് വരെ ഉപഭോക്താക്കള്‍ വെള്ളക്കെട്ടുള്ള പ്രദേശങ്ങളില്‍ വാഹനമോടിക്കുന്നത് ഒഴിവാക്കണമെന്നും വാഹനത്തിലെ ഇലക്ട്രിക്കല്‍/ഇലക്ട്രോണിക് ഭാഗങ്ങളില്‍ നേരിട്ട് വെള്ളമെത്തുന്നത് ഒഴിവാക്കണമെന്നും കമ്പനി നിര്‍ദേശിച്ചിട്ടുണ്ട്.
ഏതൊക്കെ വാഹനങ്ങളാണ് തിരിച്ചുവിളിച്ചതെന്ന വിവരങ്ങള്‍ മാരുതിയുടെ വെബ്‌സൈറ്റ് വഴിയും പരിശോധിക്കാവുന്നതാണ്. വാഹനങ്ങളുടെ ചേസിസ് നമ്പര്‍ നല്‍കിയാല്‍ ആ വാഹനം തിരിച്ചുവിളിച്ചവയില്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് ഉപഭോക്താക്കള്‍ക്ക് അറിയാന്‍ സാധിക്കും.



Tags:    

Similar News