വാതിൽ, സീറ്റ് ബെൽറ്റ്: ഓട്ടോറിക്ഷകളില്‍  സുരക്ഷാ മാനദണ്ഡങ്ങൾ വരുന്നു

Update: 2018-12-12 12:08 GMT

ഓട്ടോറിക്ഷകളില്‍ സുരക്ഷാ സൗകര്യങ്ങള്‍ നിർബന്ധമാക്കുന്നു. വാതിലുകൾ, സീറ്റ് ബെൽറ്റ് തുടങ്ങിയവ അടുത്ത വര്‍ഷം ഒക്ടോബര്‍ മുതല്‍ നിര്‍ബന്ധമാക്കാനാണ് കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്റെ നീക്കം.

മന്ത്രാലയത്തിന്റെ കണക്കുപ്രകാരം കഴിഞ്ഞ വര്‍ഷം 29,351 ഓട്ടോറിക്ഷാ അപകടങ്ങളിലായി 6762 പേരാണ് മരണപ്പെട്ടത്.

ഡോര്‍, സീറ്റ് ബെല്‍റ്റ് എന്നിവയ്ക്ക് പുറമേ ഇരട്ട ഹെഡ്‌ലാമ്പ്, ഡ്രൈവര്‍-പാസഞ്ചര്‍ സീറ്റുകള്‍ക്ക് കൃത്യമായ അളവ്, പിന്‍നിരയില്‍ യാത്രക്കാര്‍ക്ക് ആവശ്യത്തിന് ലെഗ് സ്‌പേസ് തുടങ്ങിയ നിര്‍ദ്ദേശങ്ങളടങ്ങിയ വിജ്ഞാപനം കേന്ദ്ര ഗതാഗത മന്ത്രാലയം ഉടന്‍ പുറത്തിറക്കും.

രാജ്യത്ത് ഭൂരിഭാഗം പ്രദേശങ്ങളിലും അവസാന മൈൽ കണക്റ്റിവിറ്റി നൽകുന്നത് ഓട്ടോറിക്ഷകളാണ്. അതുകൊണ്ടുതന്നെ ഓട്ടോകളിൽ സുരക്ഷിത യാത്ര ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ്.

കേരളത്തിന്റെ സ്വന്തം ഇ-ഓട്ടോ

സിഎൻജി, ഇലക്ട്രിക് ഓട്ടോറിക്ഷകളാണ് ഇപ്പോഴത്തെ താരം. കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഇലക്ട്രിക് വാഹനങ്ങൾ പ്രോത്സാഹിപ്പിക്കാനായി നിരവധി പദ്ധതികളാണ് വിഭാവനം ചെയ്യുന്നത്.

പൊതുമേഖലാ സ്ഥാപനമായ കേരള ഓട്ടോമൊബൈൽ ലിമിറ്റഡ് (കെ.എ.എൽ.)

കേരളത്തിന്റെ സ്വന്തം ഇ-ഓട്ടോ ഈയിടെ അവതരിപ്പിക്കുകയുണ്ടായി. ഇവ ഒരുമാസത്തിനകം വിപണിയിലെത്തും.

പുണെയിലെ ഓട്ടോമോട്ടീവ് റിസർച്ച് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ അംഗീകാരത്തിനുള്ള പരിശോധനകൾ അന്തിമഘട്ടത്തിലാണ്. നെയ്യാറ്റിൻകര ആറാലുംമൂടിലെ പ്ലാന്റിലാണ് ഇവ നിർമ്മിക്കുക.

Similar News