ഇന്ധനവില ബാധിച്ചില്ല; കച്ചവടം പൊടിപൊടിച്ച് വാഹന വിപണി

Update: 2018-06-02 06:05 GMT

കൂടുതൽ പ്രിയം ഹാച്ച്ബാക്കുകളോടും എസ് യു വികളോടും

പെട്രോളിന്റെയും ഡീസലിന്റേയും വില കുത്തനെ ഉയർന്ന മാസമായിരുന്നു മെയ്. എന്നാൽ ഈ വിലക്കയറ്റമൊന്നും ഇന്ത്യക്കാർക്ക് വാഹനങ്ങളോടുള്ള ഇഷ്ടത്തെ ഒട്ടും ബാധിച്ചില്ലെന്നാണ് പുതിയ കണക്കുകൾ സൂചിപ്പിക്കുന്നത്.

മെയ് മാസത്തിൽ പത്തുമുതൽ 25 ശതമാനം വരെ വളർച്ചയാണ് വാഹന നിർമ്മാതാക്കൾ നേടിയത്. തുടർച്ചയായ രണ്ടാം മാസമാണ് വില്പനയിൽ ശക്തമായ മുന്നേറ്റം നേടുന്നത്. മാരുതി സുസൂകി ഇന്ത്യ, ടാറ്റ മോട്ടോർസ്, ഹോണ്ട കാർസ് എന്നിവ രണ്ടക്ക വളർച്ച നേടി.

ആഭ്യന്തര വിപണിയിൽ 1,63,200 യൂണിറ്റുകൾ വിറ്റഴിച്ച് മാരുതി സുസൂകിയാണ് മുന്നിൽ. ഇത് മുൻ വർഷത്തെക്കാളും 24.9 ശതമാനം കൂടുതലാണ്. സ്വിഫ്റ്റ്, എസ്റ്റിലോ, ഡിസയർ, ബലേനോ എന്നീ മോഡലുകളുടെ വില്പന 50.8 ശതമാനം വർധിച്ചു.

പാസഞ്ചർ വാഹനങ്ങളുടെ വിൽപനയിൽ 61 ശതമാനം വാർഷിക വളർച്ചയാണ് ടാറ്റ മോട്ടോർസ് നേടിയത്. 17,489 യൂണിറ്റുകളാണ് മേയിൽ വിറ്റുപോയത്.

പുതിയ അമെയ്‌സിന്റെ പിൻബലത്തിൽ 41 ശതമാനം വളർച്ചയാണ് ഹോണ്ട കൈവരിച്ചത്. ആകെ 15,864

യൂണിറ്റുകളാണ് ആഭ്യന്തര വിപണിയിൽ ഹോണ്ട വിറ്റഴിച്ചത്. പുതിയ അമെയ്‌സ് 9,789 യൂണിറ്റുകൾ വിറ്റു.

13113 പാസഞ്ചർ യൂണിറ്റുകൾ വിറ്റഴിച്ച് ടൊയോട്ട 20 ശതമാനം വളർച്ച രേഖപ്പെടുത്തി.

ഹ്യുണ്ടായ് 45,008 യൂണിറ്റുകളാണ് മേയിൽ വിറ്റത്. ഇത് കഴിഞ്ഞ വർഷത്തേക്കാളും 7.14 ശതമാനം അധികമാണ്.

മഹിന്ദ്ര & മഹിന്ദ്ര 20,715 പാസഞ്ചർ വാഹനങ്ങൾ വിറ്റഴിച്ചു. രണ്ട് ശതമാനം വളർച്ചയാണ് ഈ സെഗ്മെന്റിൽ നേടിയത്. ചെറു വാണിജ്യ വാഹനങ്ങളുടെ വില്പനയിൽ 15 ശതമാനം വളർച്ച നേടി.

ഫോർഡ് ഇന്ത്യ 9,069 യൂണിറ്റുകൾ കഴിഞ്ഞ മാസം വിറ്റഴിച്ചു. 2017 മേയിൽ 6,742 യൂണിറ്റുകളാണ് വിറ്റത്.

ടൂ-വീലർ

ഹീറോ മോട്ടോകോർപ് 11 ശതമാനം വളർച്ച നേടി. 7,06,365 യൂണിറ്റുകൾ മേയിൽ വില്പന നടത്തി. 30 ശതമാനം വളർച്ചയാണ് ബജാജ് ആട്ടോ നേടിയത്. 4,07,044 യൂണിറ്റുകൾ വിറ്റു. 3,09,865 യൂണിറ്റുകൾ വിറ്റഴിച്ച് ടി.വി.എസ് മോട്ടോർ കമ്പനി 10 ശതമാനം വളർച്ച രേഖപ്പെടുത്തി. റോയൽ എൻഫീൽഡ് 74,697 യൂണിറ്റുകൾ വിറ്റു. ഇത് കഴിഞ്ഞ മേയിലേക്കാൾ 23 ശതമാനം അധികമാണ്.

Similar News