ഇന്ത്യന്‍ കോര്‍പറേറ്റു മേഖലയില്‍ 2021-ല്‍ 8 ശതമാനം ശമ്പള വര്‍ദ്ധന

വേതന വര്‍ധന കൂടുതല്‍ ഈ മേഖലയില്‍

Update: 2021-02-24 09:50 GMT

ഇന്ത്യന്‍ കോര്‍പറേറ്റു മേഖലയില്‍ 2021-ല്‍ ശരാശരി 7.7 ശതമാനം ശമ്പള വര്‍ദ്ധനയുണ്ടാവുമെന്നു കരുതപ്പെടുന്നു. പ്രൊഫഷണല്‍ സര്‍വീസുകളെ നിരീക്ഷിക്കുന്ന ആഗോള സ്ഥാപനമായ അയോണ്‍ (Aon) നടത്തിയ സര്‍വേയിലാണ് ഈ നിഗമനം. സര്‍വേയില്‍ പങ്കെടുത്ത 1,200 സ്ഥാപനങ്ങളില്‍ 88 ശതമാനവും ജീവനക്കാര്‍ക്ക് ശമ്പളം വര്‍ദ്ധിപ്പിക്കുവാന്‍ താല്‍പര്യപ്പെടുന്നതായി വ്യക്തമാക്കി. 22 വ്യത്യസ്ത മേഖലകളില്‍ ഉള്‍പ്പെട്ട സ്ഥാപനങ്ങളിലാണ് സര്‍വേ നടത്തിയത്. കോവിഡ് അടച്ചുപൂട്ടലിനെ തുടര്‍ന്നുള്ള 2020-ലെ കടുത്ത അരക്ഷിതാവസ്ഥയിലും ബ്രസീല്‍, റഷ്യ, ചൈന, ഇന്ത്യ ഉള്‍പ്പെട്ട ബ്രിക് രാജ്യങ്ങളില്‍ ഏറ്റവുമധികം ശമ്പള വര്‍ദ്ധന നടപ്പിലാക്കുന്നത് ഇന്ത്യയിലാണ്. ഇ-കൊമേഴ്‌സ്, ഐടി, ഐടിഇഎസ്, ലൈഫ് സയന്‍സ് തുടങ്ങിയ മേഖലകളിലാണ് കൂടുതല്‍ ശമ്പളവര്‍ദ്ധനവിന് സാധ്യതയെന്ന് സര്‍വേ വ്യക്തമാക്കുന്നു. അതേസമയം അടച്ചുപൂട്ടലിന്റെ തിക്തഫലങ്ങള്‍ ഏറ്റവും കൂടുതല്‍ ബാധിച്ച ഹോസ്പിറ്റാലിറ്റി, റെസ്റ്റൊറന്റുകള്‍, പശ്ചാത്തല വികസനം, റിയല്‍ എസ്റ്റേറ്റ്, എഞ്ചിനീയറംഗ് സേവനങ്ങള്‍ തുടങ്ങിയ മേഖലകളിലാവും ഏറ്റവും കുറഞ്ഞ നിരക്കിലെ വേതന വര്‍ദ്ധനവ് ഉണ്ടാവുക. ഈ മേഖലകളില്‍ 5-6 ശതമാനം വരെ വര്‍ദ്ധനയാണ് പ്രതീക്ഷിക്കുന്നത്.

അതേ സമയം പുതിയ തൊഴില്‍ നിയമങ്ങള്‍ പ്രാബല്യത്തില്‍ വരുന്നതിന്റെ പശ്ചാത്തലത്തില്‍ വേതനത്തിനായി മാറ്റിവെക്കുന്ന മൊത്തം വിഹിതവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ 2021-ന്റെ രണ്ടാം പകുതിയോടെ സ്ഥാപനങ്ങള്‍ പുനര്‍വിചിന്തനം നടത്തുവാന്‍ ഇടയുണ്ടെന്നും അയോണ്‍ സര്‍വേ വ്യക്തമാക്കുന്നു. ഇന്‍ക്രിമെന്റ് പ്രഖ്യാപിക്കുന്നതിനുള്ള സമയവും, നടപടിക്രമങ്ങളും പൂര്‍ത്തിയാവുന്നതിനും 2021-ല്‍ കൂടുതല്‍ കാലതാമസം ഉണ്ടാവുന്നതിനുള്ള സാധ്യത സര്‍വേ തള്ളിക്കളയുന്നില്ല. വേതനത്തെ പറ്റിയുളള പുതിയ തൊഴില്‍ നിയമത്തിലെ നിര്‍വചനം വ്യക്തമായ ധാരണ വരുത്തുന്നതിന്റെ ഭാഗമയാണ് ഈ കാലതാമസം. വേതനത്തെ പറ്റിയുളള പുതിയ നിര്‍വചനത്തിന്റെ വെളിച്ചത്തില്‍ ഗ്രാറ്റുവിറ്റി, പ്രോവിഡണ്ട് ഫണ്ട്, അവധിക്കു പകരം പണം തുടങ്ങിയ കാര്യങ്ങള്‍ക്കായി ഉയര്‍ന്ന തോതിലുള്ള വകയിരുത്തലുകള്‍ നടത്തേണ്ടി വരുന്നതിന് സാധ്യതയുണ്ടെന്ന് അയോണ്‍ ഇന്ത്യയുടെ പങ്കാളിയും സിഇഒ-യുമായ നിതിന്‍ സേഥി പറയുന്നു. പ്രോവിഡണ്ട് ഫണ്ട് വിഹിതം സ്ഥാപനങ്ങള്‍ കൂടുതലായി നല്‍കുകന്ന പക്ഷം ശമ്പള വര്‍ദ്ധനവിന്റെ പേരില്‍ പ്രത്യക്ഷത്തില്‍ കൂടുതല്‍ പണം ജീവനക്കാര്‍ക്ക് ലഭിക്കണമെന്ന് നിര്‍ബന്ധമില്ലെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു.


Tags:    

Similar News