ധനകാര്യ മേഖലയിൽ വീണ്ടും ലയനം : ഐ.ഡി.എഫ്.സി ഫസ്റ്റ് ബാങ്ക് ഐ.ഡി.എഫ്.സിയിൽ ലയിക്കുന്നു

ഡയറക്ടർ ബോർഡിന്റെ അനുമതി ലഭിച്ചു

Update: 2023-07-04 07:22 GMT

ധനകാര്യ മേഖലയില്‍ വീണ്ടുമൊരു ലയനത്തിന് കളമൊരുങ്ങുന്നു. ഐ.ഡി.എഫ്.സി ലിമിറ്റഡും ഐ.ഡി.എഫ്.സി ഫസ്റ്റ് ബാങ്കും തമ്മിലുള്ള ലയനത്തിന് ഡയറക്ടര്‍ ബോര്‍ഡ് അംഗീകാരം നല്‍കി. എച്ച്.ഡി.എഫ്.സി ബാങ്ക്- ഹൗസിങ് ഫിനാന്‍സ് ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ലയനത്തിന് ശേഷമുള്ള മുഖ്യ ലയന നീക്കമാണിത്.

അനുമതികള്‍ക്ക് കാത്ത്

രണ്ടു ലിസ്റ്റഡ് സ്ഥാപനങ്ങളുടെയും ഓഹരിയുടമകളെ കൂടാതെ റിസര്‍വ് ബാങ്ക്, സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി), ദി കോമ്പറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ, നാഷണല്‍ കമ്പനി ലോ ട്രൈബ്യൂണല്‍, സ്റ്റോക്ക് എക്‌സ്‌ചേഞ്ച്, മറ്റ് സ്റ്റാറ്റിയൂട്ടറി- റെഗുലേറ്ററി അതോറിറ്റികള്‍ എന്നിവയും ലയനത്തിന് അനുമതി നല്‍കേണ്ടതുണ്ട്. എല്ലാം അനുമതികളും ലഭിച്ച് ലയനം പൂര്‍ണമാകാന്‍ 12-15 മാസങ്ങള്‍ എടുക്കും.

അടിസ്ഥാന സൗകര്യ വികസന വായ്പകള്‍ നല്‍കുന്ന സ്വകാര്യ സ്ഥാപനമാണ് 1997 ല്‍ സ്ഥാപിതമായ ഐ.ഡി.എഫ്.സി. ഐ.സി.ഐ.സി.ഐ, ഐ.ഡി.ബി.ഐ എന്നിവയെ പിന്തുടര്‍ന്ന് 2015 ലാണ് ഉപസ്ഥാപനമായ ഐ.ഡി.എഫ്.സി ബാങ്കിന് രൂപം കൊടുക്കുന്നത്. എന്നാല്‍ അവയ്ക്കൊപ്പം വളര്‍ച്ച നേടാന്‍ സാധിച്ചില്ല. 2018 ല്‍ എം.എസ്.എം.ഇ വായ്പകളില്‍ ശ്രദ്ധനല്‍കിയിരുന്ന ക്യാപിറ്റല്‍ ഫസ്റ്റ് ബാങ്കിനെ ഏറ്റെടുത്തശേഷമാണ് ഐ.ഡി.എഫ്.സി ഫസ്റ്റ് ബാങ്ക് എന്ന് പേര് മാറ്റിയത്.

വരുമാനവും ലാഭവും

ഐ.ഡി.എഫ്.സി ബാങ്കില്‍  40% ഓഹരി പങ്കാളിത്തം ഐ.ഡി.എഫ്.സി ലിമിറ്റഡിനുണ്ട്. 2023 മാര്‍ച്ച് വരെയുള്ള കണക്കനുസരിച്ച് ഐ.ഡി.എഫ്.സി ബാങ്കിന്റെ മൊത്തം ആസ്തി 2.4 ലക്ഷം കോടി രൂപയും വരുമാനം 27,194.51 കോടി രൂപയുമാണ്. 2023 സാമ്പത്തിക വര്‍ഷത്തില്‍ ബാങ്കിന്റെ ലാഭം 2437.13 കോടി രൂപയായി. ഐ.ഡി.എഫ്.സി ലിമിറ്റഡിന്റെ മൊത്തം ആസ്തി 9,570.64 കോടി രൂപയും വരുമാനം 2,706 കോടി രൂപയുമാണ്.

ഓഹരി വില 

ലയന വാര്‍ത്തകളെ തുടന്ന് ഇന്ന് ഐ.ഡി.എഫ്.സി ബാങ്കിന്റെ ഓഹരി വില 6% താഴ്ന്ന് 77.10 രൂപയായി. ഐ.ഡി.എഫ്.സി ഓഹരികള്‍ 0.6% ഉയരത്തില്‍ 52 ആഴ്ചയിലെ ഉയര്‍ന്ന നിലയായ 115.70 രൂപയിലാണ് വ്യാപാരം നടത്തുന്നത്. ലയനപ്രകാരം ഐ.ഡി.എഫ്.സി ഓഹരി ഉടമകള്‍ക്ക് 100 ഓഹരികള്‍ക്ക് 155 ഓഹരികള്‍ എന്ന കണക്കില്‍ ഐ.ഡി.എഫ്.സി ബാങ്ക് ഓഹരികള്‍ ലഭിക്കും.

ലയനം നടപ്പായാല്‍ റെക്കോഡ് തീയതിയില്‍ തന്നെ ഐ.ഡി.എഫ്.സി ബാങ്ക് ഐ.ഡി.എഫ്.സി ലിമിറ്റഡിന്റെ ഓഹരി ഉടമകള്‍ക്ക് ഓഹരികള്‍ നല്‍കിത്തുടങ്ങും. ലയനശേഷം ബാങ്ക് ഓഹരികളുടെ ഒറ്റയ്ക്കുള്ള ഓഹരി ബുക്ക് വാല്യൂ 4.9% ആകും. ബാങ്കിന് കരുത്തുറ്റ നിക്ഷേപ ശൃംഖലകള്‍ ഉണ്ട്. കഴിഞ്ഞ നാല് വര്‍ഷമായി 36% സംയോജിത വാര്‍ഷിക വളര്‍ച്ചാ നിരക്ക്(Compound Annual Growth Rate/CAGR) ബാങ്ക് കാഴ്ചവയ്ക്കുന്നുണ്ട്.

ബാങ്കിന്റെ ദീര്‍ഘകാല ലക്ഷ്യത്തിലേക്കുള്ള അടുത്ത ചുവടുവയ്പാണിതെന്നും വരും വര്‍ഷങ്ങളില്‍ ഓഹരിയുടമകള്‍ക്ക് സുസ്ഥിരമായ മൂല്യം സൃഷ്ടിക്കാന്‍ ആകുമെന്നും ഐ.ഡി.എഫ്.സി ഫസ്റ്റ് ബാങ്ക് ചെയര്‍ പേഴ്‌സണ്‍ സഞ്ജീബ് ചൗധരി പറഞ്ഞു.

Tags:    

Similar News