ഇന്ത്യാ പോസ്റ്റ് പാരമ്പര്യേതര സേവനങ്ങളിലൂടെ നേടിയത് 10000 കോടി

സ്പീഡ് പോസ്റ്റ് സേവനങ്ങളിലൂടെയാണ് വരുമാനത്തിന്റെ പകുതിയും കണ്ടെത്തുന്നത്

Update: 2021-03-18 05:49 GMT

മാറുന്ന കാലത്തിനനുസരിച്ച് മാറുകയാണ് ഇന്ത്യാ പോസ്റ്റും. ഇ കൊമേഴ്‌സ്, പേമെന്റ്‌സ് ബാങ്ക്‌സ് തുടങ്ങിയ മൂല്യവര്‍ധിത സേവനങ്ങളിലൂടെ 2018-20 സാമ്പത്തിക വര്‍ഷങ്ങളില്‍ സ്ഥാപനം നേടിയത് 9530.9 കോടി രൂപ. വാര്‍ത്താമിനിമയ വകുപ്പ് ലോക്‌സഭയില്‍ അറിയിച്ചതാണിത്. 2017-18 വര്‍ഷം 3415.35 കോടി രൂപയും 2018-19 ല്‍ 3051.55 കോടി രൂപയും 2019-20 ല്‍ 3064 കോടി രൂപയും നേടിയതായി വാര്‍ത്താവിനിമയ വകുപ്പ് സഹമന്ത്രി സഞ്ജയ് ധോത്രെ സഭയില്‍ അറിയിച്ചു. 2020-21 യില്‍ ജനുവരി വരെ ഈ സേവനങ്ങളിലൂടെ നേടിയത് 1565.71 കോടി രൂപയാണ്. മൂല്യവര്‍ധിത സേവനങ്ങളില്‍ സ്പീഡ് പോസ്റ്റാണ് ഇന്ത്യ പോസ്റ്റിന്റെ ഏറ്റവും വലിയ വരുമാന മാര്‍ഗം. ആകെ വരുമാനത്തിന്റെ 54 മുതല്‍ 63 ശതമാനം വരെ ഇതിലൂടെയുള്ള വരുമാനമാണ്. അതേസമയം ബിസിനസ് പോസ്റ്റില്‍ നിന്നുള്ള വരുമാനം 2017-18 ലെ 21.88 ശതമാനത്തില്‍ നിന്ന് 2019-20 ല്‍ 4.39 ശതമാനമായി കുറഞ്ഞിട്ടുണ്ട്.

ഇ കൊമേഴ്‌സ്, ഗ്രീറ്റിംഗ് പോസ്റ്റ്, നാഷണല്‍ ബില്‍ മെയ്ല്‍, ഫ്‌ളാറ്റ് റേറ്റ് പാഴ്‌സല്‍, ഓവര്‍ നൈറ്റ് പാഴ്‌സല്‍, ഇ വിപിപി, ഇന്റര്‍നാഷണല്‍ സ്പീഡ് പോസ്റ്റ്, പരീക്ഷാ/റിക്രൂട്ട്‌മെന്റ് ഫീ, കേബ്ള്‍ ടിവി രജിസ്‌ട്രേഷന്‍ ഫീ, സിഎസ് സി, ഗോള്‍ഡ് ബോണ്ട് തുടങ്ങിയ റീറ്റെയ്ല്‍ ആക്ടിവിറ്റീസ് എന്നിവയാണ് ഇന്ത്യ പോസ്റ്റ് നല്‍കുന്ന പാരമ്പര്യേതരമായ മറ്റു സേവനങ്ങള്‍. ഇത്തരം സേവനങ്ങളിലൂടെ മാത്രം വകുപ്പ് 2020 സാമ്പത്തിക വര്‍ഷം നേടിയത് 768 കോടി രൂപയാണ്.
ഇന്ത്യാ പോസ്റ്റ് പേമെന്റ്‌സ് ബാങ്ക് കഴിഞ്ഞ മൂന്നു സാമ്പത്തിക വര്‍ഷങ്ങളില്‍ വരുമാനമൊന്നും നേടിയിട്ടില്ലെന്നതാണ് ശ്രദ്ധേയം. എന്നാല്‍ നടപ്പ് സാമ്പത്തിക വര്‍ഷം 26 ലക്ഷം രൂപ നേടിയിട്ടുണ്ട്.



Tags:    

Similar News