ബാങ്കുകള്‍ 5 വര്‍ഷത്തിനിടെ എഴുതിത്തള്ളിയത് ₹10.6 ലക്ഷം കോടിയുടെ വായ്പകള്‍

50 ശതമാനവും കോര്‍പ്പറേറ്റ് വായ്പകള്‍

Update: 2023-12-05 06:36 GMT

Image courtesy: canva

ഇന്ത്യന്‍ ബാങ്കുകള്‍ കഴിഞ്ഞ 5 വര്‍ഷത്തിനിടെ ഏകദേശം 10.6 ലക്ഷം കോടി രൂപ എഴുതിത്തള്ളിയിട്ടുണ്ടെന്നും ഇതില്‍ 50 ശതമാനത്തോളം വന്‍കിട വ്യവസായ സ്ഥാപനങ്ങളുടേതാണെന്നും സര്‍ക്കാര്‍ ലോക്‌സഭയെ അറിയിച്ചു. 5 കോടി രൂപയോ അതില്‍ കൂടുതലോ വായ്പയുള്ള 2,300 ഓളം വായ്പക്കാര്‍ ഏകദേശം 2 ലക്ഷം കോടി രൂപ തിരിച്ചടച്ചിട്ടുണ്ട്.

വായ്പ തിരിച്ചടയ്ക്കുക തന്നെ വേണം 

കിട്ടാക്കടമായ വായ്പകളാണ് ബാങ്കുകള്‍ എഴുതിത്തള്ളുന്നത്. വായ്പ ബാങ്കുകള്‍ എഴുതിത്തള്ളി (റൈറ്റ്-ഓഫ്) എന്നതിനര്‍ത്ഥം വായ്പ എടുത്തയാള്‍ ഇനി തിരിച്ചടയ്ക്കേണ്ട എന്നല്ല. ബാങ്കിന് വരുമാനം കിട്ടില്ലെന്ന് ഉറപ്പായ വായ്പ ബാലന്‍സ് ഷീറ്റില്‍ നിന്ന് പ്രത്യേക അക്കൗണ്ടിലേക്ക് മാറ്റുകയാണ് ചെയ്യുന്നത്. ഇത് ബാലന്‍സ് ഷീറ്റ് മെച്ചപ്പെട്ടതാക്കാനുള്ള നടപടിയാണ്. തത്തുല്യതുക ലാഭത്തില്‍ നിന്ന് വകയിരുത്തിയാണ് ഇത് ചെയ്യുന്നത്. വായ്പ എടുത്തയാള്‍ പലിശസഹിതം വായ്പാത്തുക തിരിച്ചടയ്ക്കുക തന്നെ വേണം, അല്ലെങ്കില്‍ ബാങ്ക് നിയമപരമായ നടപടികളിലേക്ക് നീങ്ങും.

Dhanam Retail & Franchise Summit 2023: Learn, Network & Grow. For more details click here

വായ്പ അടയ്ക്കുന്നതിലെ കാലതാമസത്തിനുള്ള പിഴ ചാര്‍ജുകള്‍ ഉള്‍പ്പെടെ 2022-23 സാമ്പത്തിക വര്‍ഷത്തില്‍ 5,309.80 കോടി രൂപ പിഴ ചുമത്തി. സെന്‍ട്രല്‍ റിപ്പോസിറ്ററി ഓഫ് ഇന്‍ഫര്‍മേഷന്‍ ഓണ്‍ ലാര്‍ജ് ക്രെഡിറ്റ്‌സിലെ (CRILC) കണക്കുകള്‍ പ്രകാരം 2023 മാര്‍ച്ച് അവസാനത്തോടെ 2,623 വായ്പക്കാര്‍ 1.96 ലക്ഷം കോടി രൂപയിലധികം വരുന്ന കടബാധ്യതയില്‍ മനഃപൂര്‍വം കുടിശിക വരുത്തിയിട്ടുണ്ട്. ഈ കടങ്ങള്‍ തിരിച്ചുപിടിക്കാന്‍ ബാങ്കിംഗ് മേഖല വിവിധ മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നുണ്ടെന്ന് കേന്ദ്ര സഹമന്ത്രി ഭഗവത് കരാഡ്‌ പറഞ്ഞു.


Tags:    

Similar News