എം.എസ്.എം.ഇ, ഇരുചക്ര വാഹന വായ്പകളിലേക്കും കടക്കാന്‍ മുത്തൂറ്റ് മിനി

കമ്പനി കൈകാര്യം ചെയ്യുന്ന ആസ്തി 2025ഓടെ 7,000 കോടിയാക്കി ഉയര്‍ത്തും

Update: 2023-09-15 13:21 GMT

മാത്യു മുത്തൂറ്റ്, മാനേജിംഗ് ഡയറക്ടര്‍

പ്രമുഖ ബാങ്ക് ഇതര ധനകാര്യ സ്ഥാപനമായ (എന്‍.ബി.എഫ്.സി) മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്‌സ് (Muthoottu Mini Financiers) 2025ഓടെ എം.എസ്.എം.ഇ (സൂക്ഷ്മ ചെറുകിട ഇടത്തരം സ്ഥാപനങ്ങള്‍), ഇരുചക്ര വാഹന വായ്പകളിലേക്കും കടക്കുമെന്ന് മാനേജിംഗ് ഡയറക്ടര്‍ മാത്യു മുത്തൂറ്റ്. കമ്പനി കൈകാര്യം ചെയ്യുന്ന ആസ്തി (assets under management /AUM) 2025ഓടെ നിലവിലെ 4,500 കോടി രൂപയില്‍ നിന്ന് 7,000 കോടി രൂപയാക്കി വര്‍ധിപ്പിക്കാനും പദ്ധതിയിടുന്നുണ്ടെന്ന് മണി കണ്‍ട്രോളിന് നല്‍കിയ അഭിമുഖത്തില്‍ മാത്യു വെളിപ്പെടുത്തി.

50-100 പുതിയ ശാഖകള്‍

ഇന്‍ഷുറന്‍സ്, മണി ട്രാന്‍സ്ഫര്‍ ബിസിനസിലും സജീവമായ കമ്പനി ഈ മേഖലകളില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നത് തുടരും. കൈകാര്യം ചെയ്യുന്ന ആസ്തി വളർച്ചാ പ്രതീക്ഷയ്‌ക്കൊപ്പമെത്തിയ ശേഷമുള്ള പാദങ്ങളില്‍ ശാഖ വിപുലീകരണത്തിനും ഡിജിറ്റല്‍ നിക്ഷേപങ്ങള്‍ക്കും കമ്പനി പ്രാധാന്യം കൊടുക്കുമെന്നും മാത്യു പറയുന്നു. 2023-24 സാമ്പത്തിക വര്‍ഷത്തില്‍ 50-100 ശാഖകള്‍ തുറക്കാന്‍ പദ്ധതിയിടുന്നുണ്ട്. ഇതോടെ ശാഖകളുടെ മൊത്തം എണ്ണം 950 ആകും.  ശരാശരി ശാഖാ വരുമാനം നിലവിലെ മൂന്ന് കോടി രൂപയില്‍ നിന്ന് 4-5 കോടി രൂപയാക്കി ഉയര്‍ത്താനും ഉദ്ദേശിക്കുന്നുണ്ട്.

ഡിജിറ്റല്‍ വിഭാഗത്തില്‍ കമ്പനി ഇനിയും വേണ്ടത്ര സാന്നിധ്യം നേടിയിട്ടില്ല. കസ്റ്റമൈസഡ് സേവനങ്ങള്‍ ലഭ്യമാക്കാന്‍ ഡിജിറ്റല്‍ സര്‍വീസുകളില്‍ കൂടുതല്‍ നിക്ഷേപം നടത്താനും ലക്ഷ്യമിടുന്നുണ്ട്.
ശക്തമായ മത്സരം
ബാങ്കുകള്‍ ഉള്‍പ്പെടെയുള്ളവരില്‍ നിന്ന് പരമ്പരാഗത സ്വര്‍ണ പണയ കമ്പനികളായ മുത്തൂറ്റ് ഫിനാന്‍സ്, മണപ്പുറം, മുത്തൂറ്റ് ഫിനാന്‍സ് തുടങ്ങിയവ ശക്തമായ മത്സരം നേരിടുന്നുണ്ട്.
സ്വര്‍ണ പണയ ബിസിനസില്‍ മികച്ച അടിത്തറയുള്ള സി.എസ്.ബി ബാങ്ക്, സൗത്ത് ഇന്ത്യന്‍ ബാങ്ക്, ഫെഡറല്‍ ബാങ്ക് എന്നിവ സ്വര്‍ണവായ്പാ വിഭാഗം വിപുലപ്പെടുത്തി വരികയാണ്. ഏപ്രില്‍ -ജൂണ്‍ പാദത്തില്‍ കനറ ബാങ്കിന്റെ സ്വര്‍ണ വായ്പാ 29.37 ശതമാനവും ബന്ധന്‍ ബാങ്കിന്റേത് 32.08 ശതമാനവും വളര്‍ച്ച പ്രാപിച്ചു.
റിസര്‍വ് ബാങ്കിന്റെ കണക്കനുസരിച്ച് സ്വര്‍ണ പണയ വായ്പ ഇക്കഴിഞ്ഞ ജൂലൈയില്‍ 95,746 കോടിയായി ഉയര്‍ന്നു. 2022 ജൂലൈയിലിത് 77,785 കോടി രൂപയായിരുന്നു. 23.1 ശതമാനം കുതിച്ചു ചാട്ടമാണുണ്ടായത്. തൊട്ടു മുന്‍വര്‍ഷത്തില്‍ ഇത് 6 ശതമാനം മാത്രമായിരുന്നു. കോവിഡ് കാലത്തിനു ശേഷമാണ് ബാങ്കുകളിലെ സ്വര്‍ണ പണയ ബിസിനസില്‍ കുതിപ്പുണ്ടായത്.
Tags:    

Similar News