വീണ്ടും വായ്പാപ്പലിശ കൂട്ടി സൗത്ത് ഇന്ത്യന്‍ ബാങ്ക്; പുതിയ നിരക്ക് നാളെ മുതല്‍

6 മാസത്തിനിടെ പലിശനിരക്ക് കൂട്ടിയത് അര ശതമാനത്തിന് മുകളില്‍

Update: 2023-09-19 08:13 GMT

Image : Canva and SIB

വായ്പകളുടെ അടിസ്ഥാന പലിശനിരക്കായ മാര്‍ജിനല്‍ കോസ്റ്റ് ഓഫ് ഫണ്ട്‌സ് ബേസ്ഡ് ലെന്‍ഡിംഗ് റേറ്റ് (എം.സി.എല്‍.ആര്‍/MCLR) വീണ്ടും കൂട്ടി സൗത്ത് ഇന്ത്യന്‍ ബാങ്ക് (South Indian Bank/SIB). പുതിയ നിരക്കുകള്‍ സെപ്റ്റംബര്‍ 20ന് പ്രാബല്യത്തില്‍ വരും.

എം.സി.എല്‍.ആര്‍ ഉയര്‍ത്തിയതിനാല്‍ വായ്പകളുടെ പ്രതിമാസ തിരിച്ചടവ് ബാദ്ധ്യത (EMI/ഇ.എം.ഐ) കൂടും. സ്വര്‍ണപ്പണയം, ബിസിനസ് വായ്പ, വ്യാപാരികളുടെ ഓവര്‍ഡ്രാഫ്റ്റ്, ജി.എസ്.ടി ബിസിനസ് വായ്പ എന്നിവയ്ക്കാണ് സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ എം.സി.എല്‍.ആര്‍ വര്‍ദ്ധന ബാധകം.
പുതിയ നിരക്കുകള്‍
പുതുക്കിയ നിരക്കുപ്രകാരം ഒറ്റനാള്‍ (Overnigth) കാലാവധിയുള്ള വായ്പകളുടെ എം.സി.എല്‍.ആര്‍ 9.25 ശതമാനത്തില്‍ നിന്ന് 9.35 ശതമാനവും ഒരുമാസക്കാലാവധി ഉള്ളവയുടേത് 9.30ല്‍ നിന്ന് 9.40 ശതമാനവുമാകും. മൂന്നുമാസ കാലാവധിയുള്ള വായ്പകള്‍ക്ക് പുതുക്കിയ നിരക്ക് 9.45 ശതമാനം; നിലവില്‍ ഇത് 9.35 ശതമാനമാണ്.
ആറ് മാസക്കാലാവധിയുള്ള വായ്പകളുടെ നിരക്ക് 9.45ല്‍ നിന്ന് 9.50 ശതമാനമാകും. ഒരു വര്‍ഷക്കാലാവധിയുള്ള വായ്പകളുടെ പുതിയ നിരക്ക് 9.70 ശതമാനം; നിലവിലെ നിരക്ക് 9.65 ശതമാനമാണ്.
ആറ് മാസം, കൂട്ടിയത് അര ശതമാനത്തിലുമധികം
കഴിഞ്ഞ ഏപ്രില്‍, മേയ്, ജൂണ്‍, ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലും സൗത്ത് ഇന്ത്യന്‍ ബാങ്ക് എം.സി.എല്‍.ആര്‍ കൂട്ടിയിരുന്നു. ഇതോടെ അന്നുമുതല്‍ ഇതിനകം ഓവര്‍നൈറ്റ്, ഒരുമാസ കാലാവധിയുള്ള വായ്പയുടെ നിരക്ക് കൂടിയത് 0.65 ശതമാനമാണ്. ഒരുവര്‍ഷ കാലാവധിയുള്ള വായ്പകളുടെ നിരക്ക് 9.45ല്‍ നിന്നാണ് 9.70 ശതമാനത്തിലെത്തിയത്.
എന്താണ് എം.സി.എല്‍.ആര്‍?
ബാങ്കുകള്‍ വിതരണം ചെയ്യുന്ന വായ്പയുടെ അടിസ്ഥാന പലിശനിരക്ക് നിര്‍ണയിക്കാനായി 2016ല്‍ റിസര്‍വ് ബാങ്ക് കൊണ്ടുവന്നതാണ് എം.സി.എല്‍.ആര്‍. റിസര്‍വ് ബാങ്കിന്റെ റിപ്പോ നിരക്കില്‍ അധിഷ്ഠിതമാണിത്.
റിപ്പോനിരക്ക് മാറുന്നതിന് ആനുപാതികമായി എം.സി.എല്‍.ആറിലും മാറ്റം വരും. എന്നാല്‍ റിപ്പോയ്ക്ക് പുറമേ വായ്പാ കാലാവധി, ബാങ്കിന്റെ പ്രവര്‍ത്തനച്ചെലവ്, വായ്പ നല്‍കാന്‍ ബാങ്ക് പണം കണ്ടെത്തുന്ന സ്രോതസ്സുകള്‍ക്ക് നല്‍കേണ്ട പലിശച്ചെലവ് (ഉദാഹരണത്തിന് സ്ഥിരനിക്ഷേപം/FD, സേവിംഗ്‌സ്/കറന്റ് അക്കൗണ്ട് നിക്ഷേപം, റിസര്‍വ് ബാങ്കില്‍ നിന്നുള്ള വായ്പ), കരുതല്‍ ധന അനുപാതം തുടങ്ങിയ ഘടകങ്ങളും വിലയിരുത്തിയാണ് ബാങ്കുകള്‍ വായ്പാപ്പലിശ നിര്‍ണയിക്കുന്നത്. ഇത് ഓരോ ബാങ്കിനും വ്യത്യസ്തവുമാണ്.
Tags:    

Similar News