അറ്റാദായത്തില്‍ 50 ശതമാനം വര്‍ധന, ജൂണ്‍ പാദത്തില്‍ മികച്ച പ്രകടനവുമായി യെസ് ബാങ്ക്

311 കോടി രൂപയാണ് കഴിഞ്ഞപാദത്തില്‍ യെസ് ബാങ്ക് റിപ്പോര്‍ട്ട് ചെയ്ത അറ്റാദായം

Update: 2022-07-23 09:56 GMT

ജൂണ്‍ പാദത്തില്‍ മികച്ച പ്രകടനവുമായി യെസ് ബാങ്ക്. നടപ്പുസാമ്പത്തിക വര്‍ഷത്തിന്റെ ഒന്നാം പാദ അറ്റാദായം 50 ശതമാനമാണ് വര്‍ധിച്ചത്. 311 കോടി രൂപയാണ് കഴിഞ്ഞപാദത്തില്‍ യെസ് ബാങ്ക് റിപ്പോര്‍ട്ട് ചെയ്ത അറ്റാദായം. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ബാങ്ക് 207 കോടി രൂപ അറ്റാദായം നേടിയതായി ബാങ്ക് റെഗുലേറ്ററി ഫയലിംഗില്‍ അറിയിച്ചു.

2021-22ലെ ഇതേ കാലയളവിലെ 5,394 കോടി രൂപയില്‍ നിന്ന് ഈ പാദത്തിലെ മൊത്തം വരുമാനം 5,916 കോടി രൂപയായും ഉയര്‍ന്നു. ബാങ്കിന്റെ മൊത്ത നിഷ്‌ക്രിയ ആസ്തിയില്‍ കുറവാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ ജൂണ്‍ പാദത്തിലെ 15.60 ശതമാനത്തില്‍നിന്ന് കഴിഞ്ഞപാദത്തിലെ മൊത്ത നിഷ്‌ക്രിയ ആസ്തിയുടെ (എന്‍പിഎ) 13.45 ശതമാനമായാണ് കുറഞ്ഞത്. കിട്ടാക്കടം 5.78 ശതമാനത്തില്‍ നിന്ന് 4.17 ശതമാനമായും കുറഞ്ഞു.
കൂടാതെ, റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെയും ഷെയര്‍ഹോള്‍ഡര്‍മാരുടെയും അംഗീകാരത്തിന് വിധേയമായി പ്രശാന്ത് കുമാറിനെ എംഡിയും സിഇഒയുമായി മൂന്ന് വര്‍ഷത്തേക്ക് നിയമിക്കാന്‍ പുതിയ ബോര്‍ഡ് ശുപാര്‍ശ ചെയ്തിട്ടുണ്ട്. ഏകദേശം 48,000 കോടി രൂപയുടെ സ്‌ട്രെസ്ഡ് ആസ്തികള്‍ വിറ്റഴിക്കുക എന്ന ലക്ഷ്യത്തോടെ ഒരു അസറ്റ് പുനര്‍നിര്‍മാണ കമ്പനി രൂപീകരിക്കുന്നതിന് ജെസി ഫ്‌ലവേഴ്‌സുമായി ബാങ്ക് ഒരു ടേം ഷീറ്റില്‍ ഒപ്പുവച്ചു.


Tags:    

Similar News