ഇന്ത്യയ്ക്കു പിന്നാലെ യുഎസ് ഉൽപന്നങ്ങൾക്ക് തീരുവ ചുമത്തി യൂറോപ്യൻ യൂണിയൻ

Update: 2018-06-23 06:26 GMT

ഇന്ത്യ യുഎസിൽ നിന്നുള്ള 29 ഉൽപന്നങ്ങൾക്ക് ഇറക്കുമതിത്തീരുവ ഉയർത്തിയതിന് പിന്നാലെ, യൂറോപ്യൻ യൂണിയൻ യുഎസ് ഉൽപന്നങ്ങളായ മോട്ടോർസൈക്കിൾ, ജീൻസ്, വിസ്കി, പുകയില, ബോൺബോൺ തുടങ്ങിയവയ്ക് തീരുവ ചുമത്തി. അമേരിക്കയും ചൈനയും തമ്മിലുള്ള വ്യപാരയുദ്ധം മറ്റ് രാജ്യങ്ങളിലേക്കും വ്യാപിക്കുന്നത് കടുത്ത പ്രതിസന്ധി സൃഷ്ടിക്കുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകിയിട്ടുള്ള സാഹചര്യത്തിലാണിത്.

വ്യാഴാഴ്ച മുതൽ തീരുവ പ്രാബല്യത്തിൽ വന്നു. ഏകദേശം 3.2 ബില്യൺ ഡോളർ തുകയ്ക്കുള്ള ഉൽപന്നങ്ങൾക്കാണ് തീരുവ ചുമത്തിയത്. അതേസമയം, യൂറോപ്യൻ യൂണിയൻ ഇതിൽനിന്ന് പിന്മാറിയില്ലെങ്കിൽ അവിടെ നിന്നും ഇറക്കുമതി ചെയ്യുന്ന കാറുകൾക്ക് 20 ശതമാനം തീരുവ ചുമത്തുമെന്ന് യുഎസ് മുന്നറിയിപ്പ് നൽകി.

വിവിധ രാജ്യങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന സ്റ്റീൽ, അലുമിനിയം എന്നിവയ്ക്ക് തീരുവ ചുമത്താനുള്ള യുഎസ് തീരുമാനമാണ് പ്രശ്നങ്ങൾക്ക് തുടക്കം കുറിച്ചത്.

ഇന്ത്യയിൽ നിന്നുള്ള ഉൽപന്നങ്ങൾക്ക് അമേരിക്ക നികുതി കൂട്ടിയതിനു തിരിച്ചടിയായി 29 യുഎസ് ഉൽപന്നങ്ങൾക്ക് ഇന്ത്യ ഇറക്കുമതിത്തീരുവ ഉയർത്തിയിരുന്നു. ഓഗസ്റ്റ് നാലിനാണ് തീരുവ നിലവിൽ വരിക.

യുഎസിൽ നിന്നെത്തുന്ന ആപ്പിൾ, തോടുള്ള ബദാം, വാൽനട്ടിന്, കടല, പയർ, ചില രാസവസ്തുക്കൾ, സ്റ്റീൽ ഉൽപന്നങ്ങൾ എന്നിവ പട്ടികയിൽ ഉൾപ്പെടും.

Similar News