ഇലക്‌ടറൽ ട്രസ്‌റ്റ്: 86% ഫണ്ടും വാരിക്കൂട്ടി ബിജെപി

Update: 2018-11-07 10:45 GMT

രാഷ്ട്രീയ പാർട്ടികൾക്ക് പണം സ്വരൂപിക്കുന്നതിനായി രൂപീകരിച്ച പ്രൂഡെന്റ് ഇലക്‌ടറൽ ട്രസ്‌റ്റ് വഴി 2017–18 വർഷത്തിൽ ഏറ്റവുമധികം ഫണ്ട് ലഭിച്ചത് ബിജെപിക്ക്.

കഴിഞ്ഞ സാമ്പത്തിക വർഷം ആകെ ലഭിച്ച 169 കോടി രൂപയിൽ 144 കോടി രൂപയും (ഏകദേശം 86 ശതമാനം) കിട്ടിയതു ബിജെപിക്കാണ്.

കോൺഗ്രസിനു 10 കോടി രൂപയും ഒഡീഷയിലെ ബിജു ജനതാദളിനു (ബിജെഡി) 5 കോടി രൂപയും ലഭിച്ചു. 50 കോടി രൂപ നൽകിയ ഡിഎൽഎഫ് ഗ്രൂപ്പാണ് പണം സംഭാവന ചെയ്തതവരിൽ മുന്നിൽ. ടോറൻറ് ഫാർമസ്യൂട്ടിക്കൽസ്, ഭാരതി എയർടെൽ എന്നിവയാണ് ഫണ്ട് നൽകിയ മറ്റ് പ്രമുഖർ.

കമ്പനി നിയമത്തിലെ 25-ാം വകുപ്പനുസരിച്ച് രൂപീകരിച്ചിരിക്കുന്ന നോൺ-പ്രോഫിറ്റ് കമ്പനികളാണ് ഇലക്ടറൽ ട്രസ്റ്റുകൾ. ഇന്ത്യയിൽ ഇത്തരത്തിൽ നിരവധി ട്രസ്റ്റുകളുണ്ട്. ഇവ വ്യക്‌തികളിൽ നിന്നും കമ്പനികളിൽ നിന്നും പണം സ്വീകരിച്ച് പാർട്ടികൾക്കു കൈമാറും. നികുതി ബാധകമല്ല. അതേസമയം, വിദേശ പൗരന്മാരിൽ നിന്ന് സംഭാവന സ്വീകരിക്കാൻ അനുവാദമില്ല.

ജനപ്രാതിനിധ്യ നിയമത്തിലെ 29എ വകുപ്പു പ്രകാരം തിരഞ്ഞെടുപ്പു കമ്മിഷനിൽ റജിസ്‌റ്റർ ചെയ്‌ത പാർട്ടികൾക്കു മാത്രമാണു പണം സ്വീകരിക്കാൻ കഴിയുക.

Similar News