കടുത്ത നിലപാടുമായി ട്രംപ് ; എച്ച് 1 ബി അപേക്ഷകളില്‍ നാലിലൊന്ന് നിരസിക്കുന്നു

Update: 2019-11-06 10:37 GMT

അമേരിക്കയിലേക്കു വിസ അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ ട്രംപ് ഭരണകൂടം കൂടുതല്‍ കര്‍ക്കശമാക്കിക്കൊണ്ടിരിക്കുന്നതായി റിപ്പോര്‍ട്ട്. എച്ച് 1 ബി വിസ അപേക്ഷകളുടെ നിരസിക്കല്‍ നിരക്കില്‍ വലിയ വര്‍ധനവാണുണ്ടായിക്കൊണ്ടിരിക്കുന്നത്.

2015 ല്‍ ആറ് ശതമാനം എച്ച് 1 ബി വിസ അപേക്ഷകള്‍ മാത്രമാണ് നിരസിച്ചത്. അതേസമയം, നിലവിലെ സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ ഇത് 24 ശതമാനമായെന്ന് യുഎസ് സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസസില്‍ നിന്നുള്ള ഡാറ്റ വിശകലനം ചെയ്ത് നാഷണല്‍ ഫൗണ്ടേഷന്‍ ഫോര്‍ അമേരിക്കന്‍ പോളിസി അറിയിച്ചു. ഇന്ത്യന്‍ ഐടി കമ്പനികള്‍ നല്‍കുന്ന എച്ച് 1 ബി അപേക്ഷകളുടെ കാര്യത്തിലുള്ള നിരസിക്കല്‍ നിരക്ക് കൂടുതലാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

2015ല്‍ ആമസോണ്‍, മൈക്രോസോഫ്റ്റ്, ഇന്റല്‍, ഗൂഗിള്‍ എന്നിവയിലെ പ്രാരംഭ തൊഴിലുകള്‍ക്കായുള്ള എച്ച് 1 ബി അപേക്ഷകളിലെ നിരസിക്കല്‍ നിരക്ക് ഒരു ശതമാനം മാത്രമായിരുന്നു. 2019ല്‍ ഇത് യഥാക്രമം ആറ്, എട്ട്, ഏഴ്, മൂന്ന് ശതമാനമായി. അതേസമയം ആപ്പിള്‍ നല്‍കിയ അപേക്ഷകളുടെ നിരസിക്കല്‍ നിരക്ക് മാറിയില്ല, രണ്ട് ശതമാനമേയുള്ളൂ.

ഇതേ കാലയളവില്‍ ടെക് മഹീന്ദ്രയ്ക്കുള്ള നിരസിക്കല്‍ നിരക്ക് നാല് ശതമാനത്തില്‍ നിന്ന് 41 ശതമാനമായും ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസിന്റേത് ആറ് ശതമാനത്തില്‍ നിന്ന് 34 ശതമാനമായും ഉയര്‍ന്നു. വിപ്രോയുടെ എച്ച്1 ബി അപേക്ഷകളില്‍ 53 ശതമാനം തള്ളിപ്പോയി. ഏഴ് ശതമാനത്തില്‍ നിന്നാണീ വ്യത്യാസം. രണ്ട് ശതമാനത്തില്‍ നിന്ന് 45 ശതമാനമായി ഇന്‍ഫോസിസ് അപേക്ഷകളിലെ നിരസിക്കുയര്‍ന്നു.

ജോലിയില്‍ തുടരുന്നതിനായുള്ള എച്ച്1ബി അപേക്ഷകള്‍ നിരസിക്കപ്പെട്ടതിലും ഇന്ത്യന്‍ ഐടി കമ്പനികളാണ് മുന്നിലുള്ളത്. ടെക് മഹീന്ദ്രയെ സംബന്ധിച്ചിടത്തോളം ഇത് രണ്ട് ശതമാനത്തില്‍ നിന്ന് 16 ശതമാനമായി. വിപ്രോ അപേക്ഷകളുടെ കാര്യത്തില്‍ നാല് ശതമാനം 19 ശതമാനമായി. ഒരു ശതമാനത്തില്‍ നിന്ന് 29 ശതമാനമായി ഇന്‍ഫോസിസ് അപേക്ഷകളുടെ കാര്യം.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News