ജിഡിപി തകര്‍ച്ച പുറത്തുവന്നതിനേക്കാള്‍ ഭീകരം: ടിനി ഫിലിപ്പ്

Update: 2020-09-02 06:31 GMT

കേന്ദ്ര സര്‍ക്കാര്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള മൂന്ന് മാസത്തെ രാജ്യത്തെ ആഭ്യന്തരമൊത്ത ഉല്‍പ്പാദനത്തിലെ (ജിഡിപി) ഇടിവ് 23.9 ശതമാനമാണ്. 1980ന് ശേഷമുള്ള ആദ്യത്തെ ഇടിവാണിത്. മാത്രമല്ല ലോകത്തിലെ പ്രധാന സമ്പദ് വ്യവസ്ഥകളെടുത്താല്‍ അതില്‍ ഏറ്റവും മോശം പ്രകടനവും ഇന്ത്യയുടേതാണ്. (താഴെ ചേര്‍ത്തിരിക്കുന്ന ഗ്രാഫ് നോക്കുക)

കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി രാജ്യമെമ്പാടും ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ അതുണ്ടാക്കുന്ന പ്രത്യാഘാതത്തിന്റെ ആഴം പലരും ശരിയായ വിധത്തില്‍ അനുമാനിച്ചിരുന്നില്ല. നേരെ മറിച്ച്, ഞാന്‍ ഇപ്പോഴും വിശ്വസിക്കുന്നു, ഇന്ത്യന്‍ ജിഡിപിയില്‍ 2020 ഏപ്രില്‍ - ജൂണ്‍ കാലഘട്ടത്തിലെ യഥാര്‍ത്ഥ ഇടിവ് ഇപ്പോള്‍ പുറത്തുവന്ന 23.9 ശതമാനത്തേക്കാള്‍ ഭീകരമാണ്.

എന്തുകൊണ്ട് ഞാനിത് പറയുന്നു?

രാജ്യത്തെ അസംഘടിത മേഖലയില്‍ നി്ന്നുള്ള കണക്കുകള്‍ അവലംബിച്ചല്ല ഇപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ പുറത്തുവിട്ടിരിക്കുന്ന ജിഡിപി കണക്കുണ്ടാക്കിയിരിക്കുന്നത്. കാരണം അസംഘടിത മേഖലയുടെ കണക്കുകള്‍ എളുപ്പത്തില്‍ എടുത്ത് ഉപയോഗിക്കാന്‍ പാകത്തില്‍ ഇപ്പോള്‍ ലഭ്യമല്ല. സംഘടിത മേഖലയുടെ കണക്കുകള്‍ സൂചികയാക്കി കൊണ്ട് അസംഘടിത മേഖലയിലെ കണക്കുകള്‍ അനുമാനിക്കുകയാണ് ചെയ്യുന്നത്.

സാധാരണ ഗതിയില്‍ ഈ രീതി സ്വീകാര്യവുമാണ്. എന്നാല്‍ ലോക്ക്ഡൗണ്‍ സംഘടിത മേഖലയേക്കാള്‍ അതിരൂക്ഷമായി ബാധിച്ചിരിക്കുന്നത് അസംഘടിത മേഖലയെയാണ്. നോട്ട് നിരോധന കാലം മുതല്‍ ഈ പ്രശ്‌നം നമ്മുടെ ജിഡിപി അനുമാനങ്ങളെ ബാധിക്കുന്നുണ്ട്. നോട്ട് പിന്‍വലിക്കല്‍ മുതല്‍ സംഘടിത മേഖലയേക്കാള്‍ ഏറെ മോശം പ്രകടനമാണ് അസംഘടിത മേഖലയുടേത്.

കൃത്യമായ കണക്കുകള്‍ ലഭ്യമാകുമ്പോള്‍ നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ കഴിഞ്ഞ ത്രൈമാസത്തിലെ ഇടിവ് 23.9 ശതമാനമല്ല, അതിനേക്കാള്‍ ഭീകരമായിരിക്കുമെന്നു തന്നെയാണ് എന്റെ വിശ്വാസം.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Dhanam YouTube Channel – youtube.com/dhanammagazine

Tags:    

Similar News