ഇന്ത്യയിലെത്തുന്ന കമ്പനികളെ കാത്തിരിക്കുന്നത് 2300 കോടി ഡോളറിന്റെ ഇളവുകള്‍

Update: 2020-09-11 08:18 GMT

രാജ്യത്ത് ഉല്‍പ്പാദന യൂണിറ്റുകള്‍ ആരംഭിക്കുന്ന വിദേശ കമ്പനികള്‍ക്ക് 23 ബില്യണ്‍ ഡോളറിന്റെ ഇളവുകള്‍ പ്രഖ്യാപിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഓട്ടോമൊബീല്‍ നിര്‍മാതാക്കള്‍, സോളാര്‍ പാനല്‍ നിര്‍മാതാക്കള്‍, കണ്‍സ്യൂമര്‍ അപ്ലയന്‍സസ് കമ്പനികള്‍ എന്നിവയ്‌ക്കൊപ്പം ടെക്‌സ്റ്റൈല്‍ യൂണിറ്റുകള്‍, ഭക്ഷ്യസംസ്‌കരണ പ്ലാന്റുകള്‍, പ്രത്യേക ഫാര്‍മസ്യൂട്ടിക്കല്‍ ഉല്‍പ്പാദകര്‍ തുടങ്ങിയവര്‍ക്കുമാകും ആദ്യഘട്ടത്തില്‍ ഇതിന്റെ പ്രയോജനം ലഭിക്കുക. ഈ വര്‍ഷം ആദ്യം സര്‍ക്കാര്‍ പ്രഖ്യാപിച്ച പ്രൊഡക്ഷന്‍ ലിങ്ക്ഡ് ഇന്‍സെന്റീവ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാകും ഇളവുകള്‍ നല്‍കുക. പദ്ധതി പ്രഖ്യാപിച്ച ഉടനെ സാംസംഗ്, ഫോക്‌സ്‌കോണ്‍, വിസ്‌ട്രോണ്‍ എന്നീ കമ്പനികള്‍ രാജ്യത്ത് 1.5 ബില്യണ്‍ ഡോളര്‍ നിക്ഷേപിച്ച് മൊബീല്‍ ഫോണ്‍ നിര്‍മാണ ഫാക്റ്ററികള്‍ ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.

രാജ്യത്തെ മാനുഫാക്ടറിംഗ് മേഖലയില്‍ ഉണര്‍വിന് പദ്ധതി ഗുണകരമാകുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. കൂടാതെ ഫര്‍ണിച്ചര്‍, പ്ലാസ്റ്റിക്, കളിപ്പാട്ടങ്ങള്‍, വില കുറഞ്ഞ കണ്‍സ്യൂമര്‍ ഡ്യൂറബ്ള്‍സ് തുടങ്ങി ഇപ്പോള്‍ ചൈനയില്‍ നിന്ന് കൂടുതലായി ഇറക്കുമതി ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ക്കും വൈകാതെ പദ്ധതിയുടെ ആനുകൂല്യം ലഭ്യമാക്കുമെന്നാണ് റിപ്പോര്‍ട്ട്.
ആദ്യ പാദത്തില്‍ 23.9 ശതമാനം മൊത്ത ആഭ്യന്തര ഉല്‍പ്പാദനത്തില്‍ കുറവു വന്നതിനെ തുടര്‍ന്ന് ഏതു വിധേനയും സാമ്പത്തിക മേഖലയെ കരകയറ്റുകയെന്ന ലക്ഷ്യമാണ് സര്‍ക്കാരിനുള്ളത്. ഇതിനായി ഈസ് ഓഫ് ഡൂയിംഗ് ബിസിനസിന്റെ ഭാഗമായി പാപ്പരത്ത നിയമങ്ങളില്‍ ഇളവ് നല്‍കുകയും കോര്‍പറേറ്റ് നികുതി ഏഷ്യയിലെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് എത്തിക്കുകയും ചെയ്തിട്ടുണ്ട്. എന്നിരുന്നാലും ഇപ്പോഴും വിയറ്റ്‌നാം തന്നെയാണ് മാനുഫാക്ചറിംഗ് കമ്പനികളുടെ ഇഷ്ടയിടം.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Dhanam YouTube Channel – youtube.com/dhanammagazine

Similar News