കേരളത്തിന് പ്രളയദുരിതത്തിൽ നിന്ന് കരകയറാനുള്ള കൈത്താങ്ങായി യുഎഇ നല്‍കിയ 700 കോടി രൂപ പ്രതിസന്ധിയിൽ. ഇതിന് തടസമായി നിൽക്കുന്നത് 15 വർഷങ്ങൾക്ക് മുൻപ് രൂപീകരിച്ച കേന്ദ്ര സർക്കാരിന്റെ ഒരു നയമാണ്.
2004 ലെ സുനാമിയ്ക്ക് ശേഷം ദുരന്തങ്ങള്‍ നേരിടാന്‍ വിദേശരാജ്യങ്ങളുടെയും വിദേശ ഏജന്‍സികളുടെയും സഹായം സ്വീകരിക്കേണ്ടതില്ല എന്ന നയം ഇന്ത്യ രൂപീകരിച്ചിരുന്നു. ഇതുമൂലം എക്യരാഷ്ട്രസഭയുടെ സഹായവും പ്രതിസന്ധിയിലായിരിക്കുകയാണ്.
എന്നാൽ ധനസഹായം വായ്പയായി സ്വീകരിക്കുന്നതിൽ തടസമില്ല. യുഎഇയുടെ സഹായ വാഗ്ദാനത്തിന്‍റെ കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇനിയും തീരുമാനമെടുത്തിട്ടില്ല.
ദുരന്തങ്ങളുണ്ടാകുമ്പോള്‍ രക്ഷപ്രവര്‍ത്തനങ്ങളും പുനരധിവാസവും ഇന്ത്യയ്ക്ക് സ്വയം നടപ്പാക്കാനുള്ള ശേഷി ഉണ്ടെന്നുള്ളതാണ് അന്ന് സർക്കാർ എടുത്ത നിലപാട്. ഏറ്റവും ഒടുവിലായി ഇന്ത്യ വിദേശ സഹായം സ്വീകരിച്ചത് 2004 ലെ ബിഹാര്‍ പ്രളയത്തിന് വേണ്ടിയാണ്. സുനാമിയുണ്ടായപ്പോള്‍ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന മന്‍മോഹന്‍ സിംഗ് വിദേശസഹായം നിരാകരിച്ചിരുന്നു. ഉത്തരാഖണ്ഡ് പ്രളയമുണ്ടായപ്പോള്‍ ജപ്പാനും അമേരിക്കയും സഹായം വാഗ്ദാനം ചെയ്തിരുന്നെങ്കിലും ഇന്ത്യ സ്വീകരിച്ചില്ല.