പോര് മുറുകുന്നു: ആർബിഐക്കെതിരെ സെക്ഷൻ 7 പ്രയോഗിക്കാനൊരുങ്ങി സർക്കാർ 

Update: 2018-10-31 05:45 GMT

സർക്കാരും റിസർവ് ബാങ്കും തമ്മിലുള്ള തുറന്ന പോര് പുതിയ തലത്തിലേക്ക്. ആർബിഐക്കെതിരെ സെക്ഷൻ 7 പ്രയോഗിക്കാനുള്ള ഒരുക്കത്തിലാണ് കേന്ദ്രമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

പൊതുവെ സർക്കാർ അധികം ഉപയോഗിക്കാത്ത ഒരു അധികാരമാണ് ഇത്.

പൊതുതാല്പര്യ പ്രകാരം ആര്‍ബിഐയുടെ പ്രവര്‍ത്തനങ്ങളില്‍ ഇടപെടാന്‍ സര്‍ക്കാരിന് അധികാരം നൽകുന്ന വകുപ്പാണ് ആര്‍ബിഐ നിയമം സെക്ഷന്‍ 7.

കിട്ടാക്കട പ്രതിസന്ധി രൂക്ഷമായതിനെ തുടർന്ന് വായ്പ നൽകുന്നതിൽ ബാങ്കുകൾക്ക് കർശന നിയന്ത്രണങ്ങൾ റിസർവ് ബാങ്ക് ഏർപ്പെടുത്തിയിരുന്നു. എന്നാൽ ചെറുകിട വ്യവസായങ്ങൾക്ക് കൂടുതൽ വായ്പ നൽകാനായി പിസിഎ ചട്ടങ്ങളിൽ ഇളവ് വരുത്തണമെന്നതാണ് സർക്കാരിന്റെ നിലപാട്. അതേസമയം കടുത്ത നടപടികളിൽ നിന്ന് പിന്നോട്ട് പോകാൻ ആർബിഐ ഗവർണർ ഊർജിത് പട്ടേൽ വിസമ്മതിച്ചിരുന്നു.

റിസര്‍വ് ബാങ്കും കേന്ദ്രസര്‍ക്കാരും തമ്മിലുള്ള ശീതസമരം തുറന്ന പോരിലേക്ക് എത്തിയത് ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയുടെ കഴിഞ്ഞ ദിവസത്തെ പ്രസ്താവനയെ തുടർന്നാണ്. ബാങ്കുകളുടെ കിട്ടാക്കടം വര്‍ധിച്ചതിന്റെ ഉത്തരവാദിത്തം റിസര്‍വ് ബാങ്കിനാണ് എന്നായിരുന്നു ജയ്റ്റ്‌ലിയുടെ വിമര്‍ശനം. റിസര്‍വ് ബാങ്കിന്റെ സ്വതന്ത്രമായ പ്രവര്‍ത്തനാധികാരത്തില്‍ കൈകടത്താന്‍ കേന്ദ്രസര്‍ക്കാന്‍ ശ്രമം നടത്തുന്നുവെന്ന് ആര്‍ബിഐ ഡെപ്യൂട്ടി ഗവര്‍ണര്‍ വീരല്‍ ആചാര്യ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.

ഓഹരി വിപണിയും രൂപയും സമ്മർദ്ദത്തിൽ

സെക്ഷൻ 7 പ്രാബല്യത്തിൽ വന്നാൽ ഊർജിത് പട്ടേൽ രാജിവച്ചേക്കുമെന്ന് റിപ്പോർട്ടുകൾ ഉണ്ട്. ആർബിഐയും സർക്കാരും തമ്മിലുള്ള തർക്കത്തിന്റെ അലയൊലികൾ അങ്ങ് ദലാൽ സ്ട്രീറ്റിലും എത്തി. രാവിലെ വ്യാപാരം ആരംഭിച്ചപ്പോൾ ഉയർന്നിരുന്ന സെൻസെക്സ് പിന്നീട് 200 പോയന്റ് താഴ്ന്നു.  62.55 പോയന്റ് നഷ്ടത്തിലാണ് നിഫ്റ്റി വ്യപാരം നടന്നിരുന്നത്. രൂപ ബുധനാഴ്ച രാവിലെ 40 പൈസ നഷ്ടത്തിൽ ഡോളറിന് 74.08 രൂപ എന്ന നിലയിലെത്തിയിരുന്നു.

Similar News