വന്‍വിവാദത്തിന് വഴിയൊരുക്കിക്കൊണ്ട് സംസ്ഥാനത്തെ വികസനത്തില്‍ മുഖ്യപങ്ക് കിഫ്ബിക്ക്

Update: 2019-01-31 06:13 GMT

സംസ്ഥാന വരുമാനം പരിമിതമായതിനാല്‍ വികസന പദ്ധതികളില്‍ ഭൂരിഭാഗവും കിഫ്ബി മുഖേന നിറവേറ്റാനാണ് ഈ ബജറ്റിലും ഡോ.തോമസ് ഐസക്ക് ശ്രമിച്ചിരിക്കുന്നത്. വികസന പദ്ധതികളില്‍ ഭൂരിഭാഗത്തിലും കിഫ്ബിയുടെ കൈയൊപ്പ് പതിഞ്ഞിട്ടുണ്ടെന്ന് ധനമന്ത്രി തന്നെ ബജറ്റ് പ്രസംഗത്തില്‍ പറയുന്നുണ്ട്. 9000 കോടി രൂപയുടെ വികസന പദ്ധതികളാണ് കിഫ്ബി മുഖേന ഇപ്പോള്‍ കേരളത്തില്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്.

റോഡുകള്‍, പാലങ്ങള്‍, ആശുപത്രികള്‍, സ്‌ക്കൂളുകള്‍ എന്നിങ്ങനെ സമസ്ത മേഖലകളിലെയും വികസന പ്രവര്‍ത്തനങ്ങള്‍ക്കായി കിഫ്ബി മുഖേനയാണ് സര്‍ക്കാര്‍ പണം ചെലവിടുന്നത്. പതിറ്റാണ്ടുകളോളം കാത്തിരിക്കാതെ ഉടനടി നര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്താമെന്നുതും ഇപ്പോള്‍ അവ ചെയ്യുന്നതിനാല്‍ ഭാവിയിലുണ്ടാകാനിടയുള്ള ഭീമമായ പദ്ധതി ചെലവില്‍ നിന്നും ഒഴിവാകാമെന്ന നേട്ടവും ഇതിനുണ്ടെന്നാണ് ഡോ.ഐസക്ക് ബജറ്റില്‍ വാദിച്ചിരിക്കുന്നത്. വ്യവസായ പാര്‍ക്കുകള്‍ക്കായി 13578 കോടി രൂപയുടെ ഭൂമി ഏറ്റെടുക്കുന്നതും കിഫ്ബി മുഖേമനയാണ്.

ബജറ്റിന് പുറത്ത് കിഫ്ബി ധനസഹായത്തോടെ വികസന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കുകയെന്നത് നൂതനമായൊരു ആശയമാണെങ്കിലും കഴിഞ്ഞ വര്‍ഷങ്ങളില്‍ ഇത് വന്‍വിവാദത്തിന് വഴിയൊരുക്കിയിരുന്നു. ഈയൊരു സംവിധാനം ഭാവിയില്‍ കേരളത്തെ വന്‍കടക്കെണിയിലേക്ക് തള്ളിവിടുമെന്നതായിരുന്നു അന്ന് ഉയര്‍ന്നിരുന്ന പ്രധാന ആരോപണം. അതിനാല്‍ കിഫ്ബിയെ വലിയ തോതില്‍ ആശ്രയിച്ചുകൊണ്ടുള്ള ഡോ.ഐസക്കിന്റെ ഈ വര്‍ഷത്തെ ബജറ്റും ഇക്കാര്യത്തില്‍ വലിയ വിവാദമാകുമെന്നതില്‍ സംശയമില്ല.  

Similar News