ഉണ്ണാനും ഉറങ്ങാനും വരെ വേണം കുട്ടികള്‍ക്ക് മൊബൈല്‍ഫോണ്‍; 95% മാതാപിതാക്കളും ആശങ്കയില്‍

ഇത് കുട്ടികളുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും

Update: 2024-01-25 09:31 GMT

Image courtesy: canva

ഭക്ഷണം കഴിക്കാനും കിടന്നുറങ്ങാനും വരെ മൊബൈല്‍ഫോണ്‍ വേണമെന്ന് വാശിപിടിക്കുന്നവരാണ് ഇന്നത്തെ കുട്ടികളിലേറെയും. ഇവരില്‍ മിക്കവരും തന്നെ മൊബൈല്‍ഫോണിന് 'അഡിക്റ്റ്' ആയി മാറുകയും ചെയ്യുന്നു. ഫോണില്ലാതെ, ഒന്നും ചെയ്യില്ലെന്ന അവസ്ഥ. ഇവരെ ഇതില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ പെടാപ്പാട് പെടുന്ന മാതാപിതാക്കളും നിരവധി.

കുട്ടികളുടെ ഈ 'ദുശീലം' പല ശാരീരിക, മാനസിക ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും വഴിവയ്ക്കാറുണ്ട്. പാരന്റിംഗ് സൊല്യൂഷന്‍സ് കമ്പനിയായ 'ബാതു ടെക്' പുറത്തുവിട്ട പഠനറിപ്പോര്‍ട്ട് വ്യക്തമാക്കുന്നത് 95 ശതമാനം മാതാപിതാക്കളും കുട്ടികളിലെ വര്‍ധിക്കുന്ന മൊബൈല്‍ ആസക്തിയില്‍ ആശങ്കാകുലരാണെന്നാണ്. 

അമിത ഗെയിമിംഗും പ്രശ്‌നം തന്നെ

രക്ഷിതാക്കള്‍ക്ക് മാത്രമല്ല അധ്യാപകര്‍ക്കും ഈ ആശങ്ക വര്‍ധിച്ചുവരുന്നുണ്ട്. സര്‍വേയില്‍ 80 ശതമാനം പേരും കുട്ടികള്‍ക്കിടയില്‍ വര്‍ധിച്ചു വരുന്ന ഗെയിമിംഗ് ആസക്തിയെ കുറിച്ചുള്ള ആശങ്ക പങ്കുവച്ചു. 70 ശതമാനം പേര്‍ കുട്ടികള്‍ അഡള്‍ട്ട് കണ്ടന്റുകള്‍ കാണുന്നതിലുള്ള ആശങ്കയും  രേഖപ്പെടുത്തി. 

ആരോഗ്യപ്രശ്നങ്ങള്‍ക്കിടയാക്കും

വിനോദത്തിനും വിദ്യാഭ്യാസത്തിനുമെല്ലാം ഇന്ന് കുട്ടികള്‍ മൊബൈല്‍ഫോണ്‍ ഉപയോഗിക്കുന്നു. ദിവസം മൂന്നു മണിക്കൂറിലേറെ സമയം കുട്ടികള്‍ സ്മാർട്ട്ഫോണുകള്‍ ഉപയോഗിക്കുന്നത് കുട്ടികളില്‍ പലതരം ആരോഗ്യപ്രശ്നങ്ങള്‍ക്കിടയാക്കും. ഇത് കുട്ടികളുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും.സ്മാർട്ട് 

ജേണല്‍ ഓഫ് ബിഹേവിയറല്‍ അഡിക്ഷനില്‍ പ്രസിദ്ധീകരിച്ച ഒരു പഠനമനുസരിച്ച് ലോകമെമ്പാടുമുള്ള ഏകദേശം 3-4 ശതമാനം കുട്ടികളുടെ സ്വഭാവരൂപീകരണത്തിലും ഗെയിമിംഗ് ആസക്തി ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കി. കൂടാതെ ഇത് അവരുടെ പഠനം മോശമാക്കുകയും ഉറക്കം കുറയ്ക്കുകയും ചെയ്തു.

ചില ഗെയിമുകള്‍ ആക്രമണ സ്വാഭാവം പോലും ഇവരില്‍ വളര്‍ത്തിയതായി പഠനം പറയുന്നു. ഗെയിമുകള്‍ മാത്രമല്ല കുട്ടികള്‍ അഡള്‍ട്ട് കണ്ടന്റുകള്‍ കാണുന്നതും ഇത്തരം ആക്രമണ മനോഭവം അവരില്‍ വളര്‍ത്തുന്നതിന് കാരണമായി. കുട്ടികള്‍ സാങ്കേതികവിദ്യയുമായി ഉത്തരവാദിത്തമുള്ളൊരു ബന്ധം വളര്‍ത്തിയെടുക്കുന്നുവെന്ന് മാതാപിതാക്കള്‍ ഉറപ്പുവരുത്തണമെന്ന് സര്‍വേ റിപ്പോര്‍ട്ട് പറയുന്നു.

Tags:    

Similar News