കോവിഡ് ഇന്ത്യക്കാരുടെ ആയുര്‍ദൈര്‍ഘ്യം കുറച്ചെന്ന് റിപ്പോര്‍ട്ട്

കോവിഡ് ബാധിച്ച് ജീവന്‍ നഷ്ടമായവരില്‍ കൂടുതല്‍ പേരും 35 വയസിനും 79 വയസിനും ഇടയിലുള്ളവരാണെന്നും പഠനത്തില്‍ പറയുന്നു.

Update: 2021-10-23 10:09 GMT

കോവിഡ് വ്യാപനം ഇന്ത്യക്കാരുടെ ആയുര്‍ദൈര്‍ഘ്യം രണ്ടുവര്‍ഷത്തോളം കുറച്ചെന്ന് പഠനം. ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ പോപ്പുലേഷന്‍(ഐഐപിഎസ്) ആണ് ഇതു സംബന്ധച്ച പഠനം നടത്തിയത്.

സ്ത്രീകളിലെയും പുരുഷന്മാരിലെയും ജനന സമയത്തെ ആയുര്‍ദൈര്‍ഘ്യമാണ് (life expectancy at birth) ഐഐപിഎസ് പഠന വിധേയമാക്കിയത്. ജനന സമയത്തെ ശിശുവിന്റെ ആരോഗ്യനില മാറ്റമില്ലാതെ നിലനില്‍ക്കുകയാണെങ്കില്‍ ഉള്ള ആയുര്‍ദൈര്‍ഘ്യമാണ് ഈ രീതിയില്‍ കണക്കാക്കുന്നത്.
2019ല്‍ ജനന സമയത്തെ ആയുര്‍ദൈര്‍ഘ്യം പുരുഷന്മാരില്‍ 69.5 വയസും സ്ത്രീകളില്‍ 72 വയസും ആയിരുന്നു. എന്നാല്‍ 2020ല്‍ ഇത് യഥാക്രമം 67.5 ഉം 69.8ഉം ആയി കുറഞ്ഞെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. പുരുഷന്മാരുടെ ജീവിത കാലയളവ് (length of life inequality) 35 മുതല്‍ 69 വരെ ആകാമെന്നും പഠനം പറയുന്നു.
കോവിഡ് ബാധിച്ച് ജീവന്‍ നഷ്ടമായവരില്‍ കൂടുതല്‍ പേരും 35 വയസിനും 79 വയസിനും ഇടയിലുള്ളവരാണെന്നും പഠനത്തിന് നേതൃത്വം നല്‍കിയ പ്രൊഫസര്‍ സൂര്യകാന്ത് യാദവ് പറഞ്ഞു. രാജ്യത്തെ മരണ നിരക്കില്‍ കൊവിഡ് ഉണ്ടാക്കിയ മാറ്റം മനസിലാക്കുകയായിരുന്നു പഠനത്തിന്റെ ലക്ഷ്യം.
ഇത്തരം പകര്‍ച്ച വ്യാധികള്‍ ഉണ്ടാകുമ്പോള്‍ ആയുര്‍ദൈര്‍ഘ്യം കുറയുന്നത് സ്വാഭാവികമാണ്. ആഫ്രിക്കന്‍ രാജ്യങ്ങളില്‍ എച്ച്‌ഐവി- എയ്ഡ്‌സ് പടര്‍ന്നപ്പോള്‍ ഇത്തരത്തില്‍ ആയുര്‍ദൈര്‍ഘ്യം കുറഞ്ഞിരുന്നു. കോവിഡ് നിയന്ത്രണ വിധേയമാകുമ്പോള്‍ ആയുര്‍ദൈര്‍ഘ്യവും മെച്ചപ്പെടുമെന്നും ഐഐപിഎസ് ഡയറക്ടര്‍ ഡോ.കെ.എസ് ജയിംസ് വ്യക്തമാക്കി


Tags:    

Similar News