ബാധ്യത ദുര്‍വഹം; എങ്കിലും തിരിച്ചുവരുമെന്ന് 81 ശതമാനം എം.എസ്.എം.ഇ സംരംഭകര്‍

Update: 2020-08-10 09:48 GMT

കോവിഡ് -19  പ്രതിസന്ധിയെ തുടര്‍ന്നുണ്ടായിട്ടുള്ളത് ദുര്‍വഹ ബാധ്യതകളാണെങ്കിലും രാജ്യത്തെ  81 ശതമാനം സൂക്ഷ്മ-ചെറുകിട സംരംഭകരും  തിരിച്ചുവരാന്‍ കഴിയും എന്ന പ്രതീക്ഷ പുലര്‍ത്തുന്നതായി ദേശീയ സര്‍വേയില്‍ വ്യക്തമായി.അതേസമയം സംരംഭകരില്‍ 57 ശതമാനത്തിനും കോവിഡിന് ശേഷം തങ്ങളുടെ വ്യവസായം മുന്നോട്ട് കൊണ്ടുപോകാനാവശ്യമായ പണം (കാഷ് റിസര്‍വ്) കൈവശമില്ലെന്നും സര്‍വേ റിപ്പോര്‍ട്ടില്‍ പറയുന്നു.

ചെന്നൈ ആസ്ഥാനമായുള്ള ക്രിയാ യൂണിവേഴ്സിറ്റിയിലെ ഗവേഷക വിഭാഗവുമായി സഹകരിച്ച് ഗെയിം (ഗ്ലോബല്‍ അലയന്‍സ് ഫോര്‍ മാസ് എന്റര്‍പ്രണര്‍ഷിപ്പ്) 1500 സംരംഭകരെ പങ്കെടുപ്പിച്ച് നടത്തുന്ന ആറുമാസത്തെ സര്‍വേയുടെ പ്രാഥമിക  റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്. 40 ശതമാനം സംരംഭകര്‍ ചെലവുകള്‍ക്കായി പണം കടം വാങ്ങാന്‍ ശ്രമിച്ചുവെന്നും സര്‍വേ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഈ വായ്പയുടെ 86 ശതമാനത്തിനും  അനൗപചാരിക സ്രോതസ്സുകളെ ആശ്രയിക്കേണ്ടിവന്നു.മൊത്തം വായ്പയുടെ 14 ശതമാനം മാത്രമേ ഔപചാരിക  സ്രോതസ്സുകളില്‍ നിന്ന് എംഎസ്എംഇ മേഖലയ്ക്ക് വായ്പയായി ലഭിക്കൂ.

കോവിഡ് -19 ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ വിനാശകരമായി ബാധിച്ചുവെന്ന് ഗെയിം സഹസ്ഥാപകന്‍ മദന്‍ പദാകി പറഞ്ഞു. ഇന്ത്യയിലെ 99 ശതമാനം സംരംഭങ്ങളും ഉള്‍പ്പെടുന്ന സൂക്ഷ്മ-ചെറുകിട മേഖലയാണ് കൂടുതല്‍ തളര്‍ന്നത്. പണമൊഴുക്ക് സംബന്ധിച്ച പ്രശ്‌നങ്ങള്‍ സര്‍വേയിലൂടെ അന്വേഷിക്കുന്നതിനു പുറമേ തകര്‍ന്ന വിതരണ ശൃംഖലകളും കാലതാമസം നേരിടുന്ന പേയ്മെന്റുകളും കൈകാര്യം ചെയ്യുന്നതില്‍ എംഎസ്എംഇ മേഖല നേരിടുന്ന വെല്ലുവിളികള്‍ യഥാര്‍ഥത്തില്‍ മനസ്സിലാക്കാനും സര്‍വേയിലൂടെ ഉദ്ദേശിക്കുന്നു. വനിതാ ബിസിനസ്സ് ഉടമകള്‍ പുരുഷന്മാരേക്കാള്‍ കൂടുതല്‍ വെല്ലുവിളികള്‍ നേരിടുന്നുണ്ടെന്നും സര്‍വേ വെളിപ്പെടുത്തുന്നതായി അദ്ദഹം ചൂണ്ടിക്കാട്ടി.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News