'സിംഗിള്‍ യൂസ് പ്ലാസ്റ്റിക് ' നിരോധനം ഒറ്റയടിക്കു നടപ്പാക്കരുത്: സിഐഐ

Update: 2019-09-20 11:20 GMT

'സിംഗിള്‍ യൂസ് പ്ലാസ്റ്റിക് ' നിരോധനം ഘട്ടംഘട്ടമായി മാത്രമേ നടപ്പാക്കാവൂ എന്ന് കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി.ഘടനാപരമായ സമീപനമാണ് ഇക്കാര്യത്തിലുണ്ടാകേണ്ടത്. ഒറ്റ ഉപയോഗത്തിനു ശേഷം സംസ്‌കരണത്തിനു വിടേണ്ടാത്ത പ്ലാസ്റ്റിക് വസ്തുക്കളുടെ പട്ടിക വിശദമായ കൂടിയാലോചനകളുടെ അടിസ്ഥാനത്തില്‍ ഉണ്ടാക്കിയ ശേഷമേ നിരോധനം പ്രാബല്യത്തിലാക്കാവൂ എന്ന് സിഐഐ അഭിപ്രായപ്പെട്ടു.

രണ്ടാം മോദി മന്ത്രിസഭ അധികാരത്തിലെത്തിയതിനുശേഷം പ്ലാസ്റ്റിക് നിര്‍മ്മാര്‍ജ്ജന വിഷയത്തില്‍ ശക്തമായ ക്യാംപയിനാണ്
തുടര്‍ന്നു വരുന്നത്. മഹാത്മാഗാന്ധിയുടെ 150 ാം ജന്മവാര്‍ഷിക ദിനമായ ഒക്ടോബര്‍ 2 നു പ്ലാസ്റ്റിക് വിമുക്ത ഭാരതത്തിനായുള്ള പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കമിടണമെന്ന്  പ്രധാനമന്ത്രി ആഹ്വാനം ചെയ്തിരുന്നു. തദ്ദേശഭരണ സ്ഥാപനങ്ങളും കോര്‍പറേറ്റുകളും ദീപാവലിക്കു മുന്‍പു പ്ലാസ്റ്റിക് മാലിന്യ സംസ്‌കരണത്തിനു വഴി കണ്ടെത്തണമെന്നാണ് പ്രതിമാസ റേഡിയോ പ്രഭാഷണ പരിപാടി 'മന്‍ കി ബാത്തി'ല്‍ മോദി ആവശ്യപ്പെട്ടത്.സ്വാതന്ത്ര്യദിന പ്രസംഗത്തിലും 'പ്ലാസ്റ്റിക് വിമുക്ത ഇന്ത്യ' എന്ന സ്വപ്‌നം അദ്ദേഹം പങ്കുവച്ചിരുന്നു.

'സ്വഛതാ ഹി സേവാ' ശുചീകരണ പരിപാടിക്കു സര്‍ക്കാര്‍ തുടക്കം കുറിച്ചിട്ടുമുണ്ട്. ഐക്യരാഷ്ട്രസഭയുടെ കണ്‍വെന്‍ഷനെ അഭിസംബോധന ചെയ്യുമ്പോള്‍ പ്ലാസ്റ്റിക് ഉപയോഗം നിയന്ത്രിക്കണമെന്ന നിര്‍ദ്ദേശം മോദി മുന്നോട്ടു വച്ചിച്ചിരുന്നു.' സിംഗിള്‍ യൂസ് പ്ലാസ്റ്റിക് ' നിരോധനം ഇന്ത്യയില്‍ നടപ്പാക്കാനൊരുങ്ങുകയാണെന്നും പറഞ്ഞു.

2018ല്‍ അന്നത്തെ മാനവവിഭവശേഷി മന്ത്രിയായിരുന്ന പ്രകാശ് ജാവദേക്കര്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ദിവസവും 15000 ടണ്‍ പ്ലാസ്റ്റിക്കില്‍ നിന്നുള്ള മാലിന്യ ഭീഷണിയാണ് രാജ്യം നേരിട്ടുകൊണ്ടിരിക്കുന്നത്. ഇതില്‍ 9000 ടണ്‍ പനരുപയോഗിക്കാന്‍ കഴിയുന്നുണ്ടെങ്കിലും ബാക്കി 6000 ടണ്‍ പ്ലാസ്റ്റിക് വീണ്ടും ഉപയോഗിക്കാന്‍ സാധിക്കാത്തതാണ്.

Similar News