ഫെയർഫാക്സ്-സിഎസ്ബി കരാർ: ആർബിഐ ചട്ടങ്ങളിലെ ഭേദഗതിക്ക് ശേഷമുള്ള ആദ്യ ഡീൽ

Update: 2018-10-22 11:54 GMT

ആറു മാസത്തോളം ചുവപ്പുനാടയിൽ കുരുങ്ങിക്കിടന്ന ഫെയർഫാക്സ്-സിഎസ്ബി കരാർ ഒടുവിൽ യാഥാർത്ഥ്യമാവുന്നു. കേരളം ആസ്ഥാനമായ കാത്തലിക്ക് സിറിയന്‍ ബാങ്കിന്റെ (സിഎസ്ബി) ഭൂരിപക്ഷ ഓഹരികൾ ഏറ്റെടുക്കാനുള്ള നടപടികൾ ഫെയർഫാക്സ് ഇന്ത്യ തുടങ്ങിക്കഴിഞ്ഞു.

ഇൻഡോ-കനേഡിയൻ വ്യവസായിയായ പ്രേം വാറ്റ്സയുടെ ഉടമസ്ഥതയിലുള്ള ഇൻവെസ്റ്റ്മെന്റ് കമ്പനിയാണ് ഫെയർഫാക്സ് ഇന്ത്യ ഹോൾഡിങ്‌സ് കോർപറേഷൻസ്.

റിപ്പോർട്ടുകളനുസരിച്ച് 440 കോടി രൂപയാണ് ഫെയർഫാക്സ് കാത്തലിക്ക് സിറിയന്‍ ബാങ്കിൽ നിക്ഷേപിക്കുന്നത്. ആകെ 1200 കോടി രൂപയുടെ നിക്ഷേപമാണ് ലക്ഷ്യം.

മെയ് 2016 ൽ സ്വകാര്യ ബാങ്കുകളുടെ ഉടമസ്ഥതാ ചട്ടങ്ങൾ ആർബിഐ ഭേദഗതി ചെയ്തതിന് ശേഷം ഇതാദ്യമായാണ് ഒരു വിദേശ കമ്പനി ഇന്ത്യൻ സ്വകാര്യ ബാങ്കിൽ ഭൂരിപക്ഷ ഓഹരി വാങ്ങുന്നത്.

ഫെയർഫാക്സ് ഇന്ത്യയുടെ സബ്‌സിഡിയറിയായ എഫ്ഐഎച്ച്-മൗറീഷ്യസ്‌ വഴി ഇക്വിറ്റി ഷെയറുകളുടെയും കൺവെർട്ടബിൾ വാറന്റുകളുടെയും അലോട്ട്മെന്റ് സിഎസ്‌ബി പൂർത്തീകരിച്ചു.

നടപടികൾ എല്ലാം പൂർത്തിയായാൽ ബാങ്കിന്റെ മൊത്തം പെയ്ഡ്-അപ്പ് ക്യാപിറ്റലിന്റെ 51 ശതമാനം ഫെയർഫാക്സിന്റെ കൈയ്യിലെത്തും.

നാൾവഴികൾ

2016 ജൂണിനാണ് ഫെയർഫാക്സ് സിഎസ്‌ബിയിലെ ഭൂരിപക്ഷ ഓഹരി വാങ്ങാൻ ആർബിഐയിൽ നിന്ന് അനുമതി തേടിയത്. അതേ വർഷം ഡിസംബറിൽ 51 ശതമാനം ഓഹരി വാങ്ങാൻ ആർബിഐ തത്വത്തിൽ അംഗീകാരവും കൊടുത്തു.

എന്നാൽ 2017 ജൂലൈയിൽ വാല്വെഷൻ കൂടുതലാണെന്ന് ചൂണ്ടിക്കാട്ടി ഫെയർഫാക്സ് കരാറിൽ നിന്ന് പിൻവാങ്ങിയിരുന്നു. ഫെബ്രുവരി 2018 കരാർ പൊടിതട്ടിയെടുത്ത് ഫെയർഫാക്സ് വീണ്ടുമെത്തി. ജൂലൈയിൽ ആർബിഐ അനുമതി നൽകി.

Similar News