മഹീന്ദ്ര ഫിനാന്‍സില്‍ ഐ.എഫ്.സി 20 കോടി ഡോളര്‍ നിക്ഷേപിക്കും

Update: 2019-12-04 11:15 GMT

ലോക ബാങ്ക് ഗ്രൂപ്പില്‍പ്പെട്ട ഐഎഫ്സി (ഇന്റര്‍നാഷണല്‍ ഫിനാന്‍സ് കോര്‍പ്പറേഷന്‍) മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഫിനാന്‍ഷ്യല്‍ സര്‍വീസസ് ലിമിറ്റഡില്‍ 20 കോടി ഡോളര്‍ നിക്ഷേപം നടത്തും. ഇതില്‍ പകുതിയെങ്കിലും തുക സ്ത്രീകളുടെ ഉടമസ്ഥതയിലുള്ള സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്ക് (എംഎസ്എംഇ) വായ്പ ലഭ്യമാക്കാന്‍ ഉപകരിക്കണമെന്നതാണ് ഐഎഫ്സിയുടെ നിബന്ധന.

ഐഎഫ്സി സ്വന്തം അക്കൗണ്ടില്‍ നിന്ന് 75 മില്യണ്‍ ഡോളര്‍ നിക്ഷേപിക്കും. സമാന്തര വായ്പകളായി 125 മില്യണ്‍ ഡോളര്‍ സമാഹരിച്ച് നല്‍കുകയും ചെയ്യും. വനിതകള്‍ക്കായി നീക്കിവച്ചിരിക്കുന്നത് 100 ദശലക്ഷം ഡോളറാണ്. ഐഎഫ്സി നല്‍കുന്ന ഫണ്ടിലേക്ക്  മഹീന്ദ്ര ഫിനാന്‍സ് 225 ദശലക്ഷം ഡോളര്‍ കൂട്ടിച്ചേര്‍ക്കും.

എംഎസ്എംഇ സംരംഭങ്ങള്‍ക്കു മാത്രമായി  വായ്പ ലഭ്യമാക്കുന്നതിനാണ് നിക്ഷേപമെന്നും സ്ത്രീകള്‍ക്ക് വലിയ പരിഗണന നല്‍കുമെന്നും ഐഎഫ്സി ഫിനാന്‍ഷ്യല്‍ ഇന്‍സ്റ്റിറ്റിറ്റിയൂഷന്‍സ് ഗ്രൂപ്പ് സൗത്ത് ഏഷ്യ മാനേജര്‍ ഹേമലത മഹാലിംഗം  പറഞ്ഞു.താഴ്ന്ന വരുമാനമുള്ള സംസ്ഥാനങ്ങളില്‍  എംഎസ്എംഇകള്‍ നേരിടുന്ന സാമ്പത്തിക വിടവ് കൂടുതല്‍ രൂക്ഷമാണ്. സ്ത്രീകളുടെ ഉടമസ്ഥതയിലുള്ള എംഎസ്എംഇകള്‍ക്ക് വായ്പ നല്‍കുന്നത് ഏറ്റവും കുറവും.2018-19 സാമ്പത്തിക വര്‍ഷത്തില്‍, വികസ്വര രാജ്യങ്ങള്‍ക്കായി ഐഎഫ്സി 19 ബില്ല്യണ്‍ യുഎസ് ഡോളറിലധികം ദീര്‍ഘകാല ധനസഹായമായി നല്‍കി.

രാജ്യത്തൊട്ടാകെ 1300 ലധികം ശാഖകളും 6.4 ദശലക്ഷം ഇടപാടുകാരുമുണ്ട് മഹീന്ദ്ര ഫിനാന്‍സിന്. ആയിരം കോടി ഡോളറിലധികം വരുന്ന തുകയാണ് മഹീന്ദ്ര ഫിനാന്‍സ് കൈകാര്യം ചെയ്തുവരുന്നത്.

രാജ്യത്തെ വ്യവസായ സ്ഥാപനങ്ങളില്‍ 80 ശതമാനവും എംഎസ്എംഇകളാണ്. ഏതാണ്ട് 124 ദശലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കുന്ന  എംഎസ്എംഇകളുടെ മുഖ്യ ധനകാര്യ സ്രോതസ് ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങളാണ്. എംഎസ്എംഇ മേഖലയില്‍ 39.75 ബില്ല്യണ്‍ ഡോളറിന്റെ ഫണ്ടിംഗ് വിടവ് ഉണ്ടെന്നാണ് 2018-ലെ ഐഎഫ്സി പഠനം പറയുന്നത്. ഇത് ജിഡിപിയുടെ 15 ശതമാനത്തോളം വരും.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News