വായ്പാ നിരക്കുകള്‍ 75 ബേസിസ് പോയിന്റ് കുറച്ച് ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കും പഞ്ചാബ് നാഷണല്‍ ബാങ്കും

Update: 2020-04-01 10:45 GMT

ആര്‍ബിഐ റിപ്പോ നിരക്ക് 75 ബിപിഎസ് കുറച്ചതിന് പിന്നാലെ രാജ്യത്തെ പൊതുമേഖലാ ബാങ്കുകളായ പഞ്ചാബ് നാഷണല്‍ ബാങ്കും ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കും റിപ്പോ അധിഷ്ഠിത വായ്പാ പലിശ നിരക്ക് 75 ബേസിസ് പോയിന്റ് കുറച്ചു. ഏപ്രില്‍ ഒന്നു മുതല്‍ പുതുക്കിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വരും. റീട്ടെയില്‍, എംഎസ്എംഇ വായ്പക്കാര്‍ക്കാണ് ഈ ഇളവുകളെന്ന് പിഎന്‍ബിയുടെ പ്രസ്താവനയില്‍ പറയുന്നു.

'റിപ്പോ അടിസ്ഥാനമാക്കിയുള്ള വായ്പാ പലിശ നിരക്കിന്റെ (ആര്‍എല്‍എല്‍ആര്‍) ബാഹ്യ ബെഞ്ച്മാര്‍ക്ക് അധിഷ്ഠിത പ്രൊഡക്റ്റിന്റെ പരിധിയില്‍ വരുന്ന ഞങ്ങളുടെ വായ്പക്കാര്‍ക്ക്, ആര്‍ബിഐയുടെ പോളിസി നിരക്ക് 75 ബിപിഎസ് വെട്ടിക്കുറച്ചതിന്റെ മുഴുവന്‍ ആനുകൂല്യവും കൈമാറാന്‍ ഞങ്ങള്‍ തീരുമാനിച്ചിരിക്കുന്നു,' പഞ്ചാബ് നാഷണല്‍ ബാങ്ക് (പിഎന്‍ബി) പ്രസ്താവനയില്‍ അറിയിച്ചു. പിഎന്‍ബി അവരുടെ ടെനറുകളിലുടനീളം 30 ബിപിഎസ് കുറച്ചിട്ടുണ്ട്. ഇത് സംയോജിത എന്റിറ്റിക്ക് ബാധകമാകും.

അതേസമയം ചില്ലറ വായ്പകള്‍ (ഭവന നിര്‍മ്മാണം, വിദ്യാഭ്യാസം, വാഹനം), ആര്‍എല്‍എല്‍ആറുമായി ബന്ധിപ്പിച്ചിട്ടുള്ള എംഎസ്എംഇ വായ്പകള്‍ എന്നിവയെ ഉദ്ദേശിച്ചാണ് തങ്ങളുടെ ഇളവുകളെന്ന് ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കും (ഐഓബി) പറഞ്ഞു.

ഏപ്രില്‍ ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരുന്ന പുതിയ ആര്‍എല്‍എല്‍ആര്‍, നിലവിലുള്ള 8 ശതമാനത്തില്‍ നിന്ന് പ്രതിവര്‍ഷത്തേക്ക് 7.25 ശതമാനമായി കുറയുമെന്നാണ് ഐഓബിയുടെ പ്രസ്താവന വ്യക്തമാക്കുന്നത്.

ഏപ്രില്‍ ഒന്നു മുതല്‍ ഓറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്സും യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യയും പഞ്ചാബ് നാഷണല്‍ ബാങ്കില്‍ ലയിക്കും. എംസിഎല്‍ആര്‍ 8.45 ശതമാനത്തില്‍ നിന്ന് 8.25 ശതമാനമായി കുറച്ചതായും ഇത് ഏപ്രില്‍ 10 തൊട്ട് പ്രാബല്യത്തില്‍ വരുമെന്നും ഐഒബി വ്യക്തമാക്കി.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News