റിപ്പോ നിരക്കില്‍ മാറ്റമില്ല; ജിഡിപി അനുമാനം താഴ്ത്തി ആര്‍ബിഐ

Update: 2019-12-05 07:34 GMT

പ്രവചനങ്ങള്‍ തെറ്റിച്ച് റിസര്‍വ് ബാങ്ക്; അടിസ്ഥാന പലിശ നിരക്കായ റിപ്പോ നിരക്കുകളില്‍ മാറ്റം വരുത്തേണ്ടതില്ലെന്ന് ധന നയ അവലോകനയോഗം തീരുമാനമെടുത്തു.നിരക്ക് 5.15 ശതമാനമായി തുടരും.

ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസിന്റെ നേതൃത്വത്തിലുള്ള ധന നയ സമിതി (എംപിസി) സാമ്പത്തിക വര്‍ഷത്തിലെ അഞ്ചാമത്തെ ദ്വിമാസ ധനനയ അവലോകനത്തിനു ശേഷമാണ് തീരുമാനമെടുത്തത്.ആറ് കമ്മിറ്റി അംഗങ്ങളും നിരക്ക് കുറയ്‌ക്കേണ്ടതില്ലെന്ന പക്ഷക്കാരായിരുന്നു.ഇതിനു മുമ്പത്തെ 5 അവലോകനങ്ങളിലും റിപ്പോ നിരക്കുകള്‍ താഴ്ത്തിയിരുന്നു.

നടപ്പ് സാമ്പത്തിക വര്‍ഷത്തെ പ്രതീക്ഷിത ജിഡിപി വളര്‍ച്ചാ നിരക്ക് റിസര്‍വ് ബാങ്ക് താഴ്ത്തി. 2019- 20 സാമ്പത്തിക വര്‍ഷം രാജ്യം 6.1 ശതമാനം വളര്‍ച്ച നേടുമെന്ന് നേരത്തെ പ്രവചിച്ചിരുന്ന സ്ഥാനത്ത് പുതിയ പ്രതീക്ഷിത വളര്‍ച്ചാ നിരക്ക് അഞ്ച് ശതമാനമായാണ് ഇപ്പോള്‍ കണക്കാക്കിയിരിക്കുന്നത്.

2019- 20 സാമ്പത്തിക വര്‍ഷത്തെ രണ്ടാം പാദ വളര്‍ച്ചാ നിരക്കുകള്‍ അഞ്ച് ശതമാനത്തിന് താഴേക്ക് പോയതോടെ റിസര്‍വ് ബാങ്ക് പലിശ നിരക്കുകള്‍ വെട്ടിക്കുറയ്ക്കുമെന്നായിരുന്നു സാമ്പത്തിക വിദഗ്ധരുടെ പ്രവചനം. സെപ്റ്റംബറില്‍ അവസാനിച്ച രണ്ടാം പാദത്തില്‍ രാജ്യത്തിന്റെ വളര്‍ച്ചാ നിരക്ക് 4.5 ശതമാനമായിരുന്നു. 

'സാമ്പത്തിക വര്‍ഷത്തിലെ രണ്ടാം പാദം  ജിഡിപി വളര്‍ച്ച പ്രതീക്ഷിച്ചതിലും വളരെ കുറവാണ്. ആഭ്യന്തരവും ബാഹ്യവുമായ ഡിമാന്‍ഡ് അവസ്ഥ ദുര്‍ബലമായി തുടരുന്നതിന്റെ പ്രതിഫലനമാണ് വിവിധ സൂചകങ്ങളിലുള്ളത്. എങ്കിലും നാലാം പാദത്തില്‍ ബിസിനസ് പ്രതീക്ഷാ സൂചിക നേരിയ തോതില്‍ ഉണരു'മെന്ന പ്രതീക്ഷ റിസര്‍വ് ബാങ്ക് പ്രസ്താവനയില്‍ പങ്കുവയ്ക്കുന്നു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News