ഊബര്‍ മുംബൈ ഓഫീസ് പൂട്ടി; കാറുകളുടെ എണ്ണം കുറച്ച് ഓലയും സൂം കാറും

Update: 2020-07-04 12:52 GMT

ഓണ്‍ലൈന്‍ ടാക്‌സി സേവനമേഖലയിലെ രാജ്യാന്തര കമ്പനിയായ ഊബര്‍ മുംബൈയിലെ ഓഫീസ് അടച്ചുപൂട്ടി. മെയ് മാസത്തില്‍ ഇന്ത്യയിലെ നാലിലൊന്ന് ജീവനക്കാരെ (600 ജീവനക്കാര്‍) പിരിച്ചുവിട്ടതിന് പിന്നാലെയാണ് പുതിയ തീരുമാനവും ഊബര്‍ പുറത്തുവിട്ടത്. എന്നാല്‍ ഓഫീസ് അടച്ചുപൂട്ടിയാലും ഊബറിന്റെ മുംബൈ ഓഫീസിലെ ജീവനക്കാര്‍ വീട്ടിലിരുന്നാവും ജോലി ചെയ്യുകെയന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. പക്ഷെ ഔദ്യോഗിക അറിയിപ്പില്‍ ഡിസംബര്‍ വരെയാണ് ഇവര്‍ക്ക് വര്‍ക്ക് ഫ്രം ഹോം നല്‍കിയിരിക്കുന്നത്. ഈ ജീവനക്കാരെ അടുത്ത വര്‍ഷം മുംബൈയിലെ മറ്റൊരു ഓഫീസിലേക്ക് മാറ്റുമോ എന്നത് വ്യക്തമല്ല. ലോകമെമ്പാടുമുള്ള 6,700 ജീവനക്കാരെ ബാധിച്ച ആഗോള തരംതാഴ്ത്തല്‍ നടപടിയായി റൈഡ് ഹെയ്ലിംഗ് സ്ഥാപനം പ്രഖ്യാപിച്ച്, ഏകദേശം ഒരു മാസത്തിന് ശേഷമാണ് ഊബറിന്റെ മുംബൈ ഓഫീസ് അടച്ചുപൂട്ടാനുള്ള നടപടിയെത്തുന്നത്.

മെയില്‍ കസ്റ്റമര്‍ സര്‍വീസ്, ഡ്രൈവര്‍ അസിസ്റ്റന്‍സ്, ബിസിനസ് വികസനം, ലീഗല്‍ സപ്പോര്‍ട്ട്, നയരൂപീകരണം, ധനകാര്യം, നയങ്ങള്‍, മാര്‍ക്കറ്റിംഗ് എന്നീ വിഭാഗങ്ങളിലെ 600 -ഓളം ജീവനക്കാരെയാണ് പിരിച്ചുവിട്ടത്. ഇന്ത്യയിലെ തൊഴില്‍ വെട്ടിക്കുറവിന് പുറമെ, ആഗോളതലത്തില്‍ റെന്റല്‍, ലീസ് അനുബന്ധ ചെലവുകളും കമ്പനി വെട്ടിക്കുറയ്ക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. കൊവിഡ് 19 മൂലമുണ്ടായ ബിസിനസ് തടസ്സങ്ങള്‍ കാരണം ഒരു ബില്യണ്‍ ഡോളറിന്റെ ചെലവുകള്‍ വെട്ടിക്കുറയ്ക്കാനായി കമ്പനി ഇതിനകം പദ്ധതിയിട്ടിട്ടുണ്ടെന്ന് ഊബര്‍ കമ്പനി വക്താക്കള്‍ അടുത്തിടെ അറിയിച്ചിരുന്നു.

ഓണ്‍ലൈന്‍ വാഹന സേവന മേഖലയിലെ പ്രമുഖരായ ഓലയും സൂം കാറും ജൂലൈ കഴിയുമ്പോഴേക്കും കാറുകളുടെ എണ്ണം കുറയ്ക്കാന്‍ പദ്ധതിയിട്ടിരിക്കുന്നതായി റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. 30,000 കാറുകളോളമുള്ള ഓലയും 10000 ത്തോളം വരുന്ന സെല്‍ഫ് ഡ്രൈവിംഗ് കാറുകളുള്ള സൂമും കഴിഞ്ഞ ദിവസമാണ് ഈ വാര്‍ത്ത പുറത്തു വിട്ടത്. അറുപതോളം സൂം കാറുകള്‍ മഹീന്ദ്ര ഫസ്റ്റ് ചോയ്‌സ് എടുത്തേക്കും. മഹീന്ദ്രയുമായും മാരുതി ട്രൂ വാല്യുവുമായി ഇക്കാര്യത്തില്‍ ചര്‍ച്ച തുടരുകയാണ്. അതേസമയം വിപണിയിലെ പ്രതിസന്ധി സമയത്ത് കാറുകളില്‍ പലതും ഓടുന്നതേ ഇല്ല എന്നതിനാല്‍ തന്നെ എണ്ണം കുറയ്ക്കുകയാണ് ഓല ചെയ്യുന്നത്.

2019 ജനുവരിയില്‍ മികച്ച ലാഭത്തിലായിരുന്ന കമ്പനികള്‍ ലോക്ഡൗണോടെയാണ് നഷ്ടത്തിലേക്ക് കൂപ്പു കുത്തിയത്. ഇത്തരത്തില്‍ കോവിഡ് പ്രതിസന്ധി നിലനില്‍ക്കുകയും പൊതുവാഹനങ്ങളിലേക്കുള്ള ജനങ്ങളുടെ അടുപ്പം കുറയുകയും തുടര്‍ന്നാല്‍ പല കമ്പനികളുടെയും ഇന്ത്യയിലെ സാന്നിധ്യം തന്നെ പതിയെ കുറഞ്ഞേക്കാമെന്നാണ് വിലയിരുത്തുന്നത്. എന്നാല്‍ അതീവ സുരക്ഷയോടെ യാത്ര ചെയ്യാന്‍ ജനങ്ങള്‍ക്ക് മാര്‍ഗങ്ങളൊരുക്കുന്ന ഡിസിന്‍ഫെക്ഷനുള്‍പ്പെടെയുള്ള പുതിയ പദ്ധതികള്‍ ആവിഷ്‌കരിക്കുകയാണ് ഇവര്‍.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News