കയറ്റുമതിയില്‍ റെക്കോര്‍ഡ് വര്‍ധന; ഇറക്കുമതിയും കൂടി

ഡിസംബറില്‍ 2.81 ലക്ഷം കോടി രൂപയുടെ കയറ്റുമതിയാണ് ഇന്ത്യ നടത്തിയത്

Update: 2022-01-15 09:23 GMT

ചരക്ക് കയറ്റുമതിയില്‍ ഇന്ത്യ ഡിസംബറില്‍ റെക്കോര്‍ഡ് നേട്ടത്തിലെത്തി. 37.81 ശതകോടി ഡോളറി (ഏകദേശം 2.81 ലക്ഷം കോടി രൂപ) ന്റെ കയറ്റുമതിയാണ് ഒറ്റ മാസം രാജ്യം നടത്തിയത്. മുന്‍വര്‍ഷം ഡിസംബറിനേക്കാള്‍ 40 ശതമാനം അധികമാണിത്. വാണിജ്യ വ്യവസായ വകുപ്പാണ് പുതിയ കണക്ക് പുറത്തു വിട്ടത്. എന്‍ജിനീയറിംഗ് ഗുഡ്‌സ്, പെട്രോളിയം ഉല്‍പ്പന്നങ്ങള്‍, രത്‌നങ്ങളും ആഭരണങ്ങളും, ഓര്‍ഗാനിക്- ഇന്‍ഓര്‍ഗാനിക് കെമിക്കലുകള്‍, മരുന്നുകള്‍ തുടങ്ങിയവയാണ് കൂടുതലായും ഇന്ത്യയില്‍ നിന്ന് കയറ്റുമതി ചെയ്തത്.

ഏപ്രില്‍ - ഡിസംബര്‍ കാലയളവില്‍ ഇതിനകം 301 ശതകോടി ഡോളറിന്റെ കയറ്റുമതി രാജ്യം നടത്തി. ഇത് വാര്‍ഷിക ലക്ഷ്യമായ 400 ശതകോടി ഡോളറിന്റെ നാലില്‍ മൂന്ന് വരും. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 290 ശതകോടി ഡോളറിന്റെ കയറ്റുമതിയാണ് രാജ്യത്ത് നിന്ന് നടത്താനായത്.
അതേസമയം ഇറക്കുമതിയിലും വര്‍ധനയുണ്ടായിട്ടുണ്ട്. ഡിസംബറില്‍ 59.48 ശതകോടി ഡോളറി (ഏകദേശം 4.42 ലക്ഷം കോടി രൂപ) ന്റെ ഇറക്കുമതി രാജ്യം നടത്തി. ഏകദേശം 21.68 ശതകോടി ഡോളറിന്റെ വ്യാപാരക്കമ്മിയാണ് കണക്കാക്കുന്നത്. തൊട്ടുമുന്‍വര്‍ഷം ഇതേകാലയളവില്‍ 12.62 ശതകോടി ഡോളര്‍ മാത്രമായിരുന്നു വ്യാപാരക്കമ്മി.
ഇലക്ട്രോണിക് ഗുഡ്‌സ്, വളം, കെമിക്കല്‍സ്, കല്‍ക്കരി തുടങ്ങിയവയുടെ ഇറക്കുമതി വളരെയധികം വര്‍ധിച്ചുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.



Tags:    

Similar News