കേരളത്തില്‍ ഓഫീസ് തുറന്ന് ഫ്രഞ്ച് പ്രതിരോധ കമ്പനി സഫ്രാന്‍

ബഹിരാകാശ-പ്രതിരോധ ഉല്‍പ്പന്നങ്ങളുടെ ടെസ്റ്റ് സെന്ററായിട്ടാണ് സഫ്രാന്‍ കേരളത്തിലെത്തിയത്

Update:2023-05-18 11:04 IST

Image:minister p rajeev/fb

ഫ്രഞ്ച് എയ്‌റോസ്‌പേസ്/ഡിഫന്‍സ് കമ്പനി സഫ്രാന്‍ കേരളത്തിലും പ്രവര്‍ത്തനം ആരംഭിച്ചു.തിരുവനന്തപുരം ടെക്‌നോപാര്‍ക്കിന് സമീപം ആരംഭിച്ച കേരളത്തിലെ ആദ്യ യൂണിറ്റ് വ്യാവസായ മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു. കേരളത്തില്‍ തന്നെ സഫ്രാന്‍ സ്‌പേസ് പ്രൊഡക്റ്റിന്റെ അസംബ്ലിംഗ്/മാനുഫാക്ചറിംഗ് യൂണിറ്റ് ആരംഭിക്കുന്നതിനുള്ള താല്‍പര്യവും അധികൃതര്‍ പ്രകടിപ്പിച്ചിട്ടുണ്ട്.

ടെസ്റ്റ് സെന്റര്‍

ബഹിരാകാശ-പ്രതിരോധ ഉല്‍പ്പന്നങ്ങളുടെ ടെസ്റ്റ് സെന്ററാണ് സഫ്രാന്‍ കേരളത്തിൽ തുടങ്ങിയത്. എയര്‍ക്രാഫ്റ്റ് നിര്‍മ്മാണരംഗത്തും പ്രതിരോധരംഗത്തെ ഡ്രോണുകള്‍ക്കും മിസൈലുകള്‍ക്കും ആവശ്യമായ ഉപകരണങ്ങളുടെ നിര്‍മ്മാണത്തിലും മുന്നിട്ടു നില്‍ക്കുന്ന കമ്പനിയാണ് സഫ്രാന്‍. റോബോട്ടിക് ഉപകരണങ്ങള്‍ നിര്‍മ്മിക്കുന്നതിലും ബഹിരാകാശമേഖലയിലെ ലോഞ്ച് വെഹിക്കിളുകള്‍ക്കും സാറ്റലൈറ്റുകള്‍ക്കും ആവശ്യമായ അത്യാധുനിക യന്ത്രഭാഗങ്ങളും നിര്‍മ്മിക്കുന്നതിലും കമ്പനിക്ക് മികവുണ്ട്. സഫ്രാന്റെ തിരുവനന്തപുരത്തെ ഈ യൂണിറ്റ് സമീപഭാവിയില്‍ ഏഷ്യാ പസിഫിക് മേഖലയിലെ സ്‌പേസ് ടെസ്റ്റ് കേന്ദ്രമാക്കാനാണ് ഉദ്ദേശിക്കുന്നത്. 

ദീര്‍ഘകാല സഹകരണം

ഇന്ത്യയുടെ പ്രതിരോധമേഖലയില്‍ ദീര്‍ഘകാലത്തെ സഹകരണമാണ് സഫ്രാന്‍ ഇലക്ട്രോണിക്‌സ് ആന്റ് ഡിഫന്‍സ് കമ്പനിക്കുള്ളത്. ഫൈറ്റര്‍ വിമാനങ്ങള്‍ക്കും റോക്കറ്റുകള്‍ക്കും മിസൈലുകള്‍ക്കുമാവശ്യമായ നിര്‍ണായക യന്ത്രോപകരണങ്ങള്‍ നിര്‍മിച്ചുനല്‍കുന്നതിനൊപ്പം സാറ്റലൈറ്റ് കമ്മ്യൂണിക്കേഷന്‍, സാറ്റലൈറ്റ് ട്രാക്കിംഗ് തുടങ്ങിയ മേഖലകളിലും സഫ്രാന്‍ സേവനം ലഭ്യമാക്കുന്നു. ഐ.എസ്.ആര്‍.ഒ ആവശ്യപ്പെടുന്ന ഉല്‍പ്പന്നങ്ങളുടെ 50 ശതമാനം ഇന്ത്യയില്‍ തന്നെ ഉല്‍പാദിപ്പിക്കാനാണ് സഫ്രാന്‍ ശ്രമിക്കുന്നത്. 27 രാജ്യങ്ങളിലായി ഒരു ലക്ഷത്തോളം തൊഴിലാളികളും 270 യൂണിറ്റുകളുമുള്ള കമ്പനിയാണ് സഫ്രാന്‍.

Tags:    

Similar News