പായ്ക്കിംഗ് മെറ്റീരിയല്‍ കമ്പനികളെയും അടപ്പിച്ച് കേരളം; ഉടനടി നടപടിയില്ലെങ്കില്‍ ബ്രെഡിനും പലവ്യജ്ഞനങ്ങള്‍ക്കും തോന്നിയ വിലയാകും /UPDATE

Update: 2020-03-28 07:09 GMT

കേരളത്തില്‍ സമ്പൂര്‍ണ അടച്ചുപൂട്ടലിനെ തുടര്‍ന്ന് ഭക്ഷ്യോല്‍പ്പന്നങ്ങളുടെ പായ്ക്കിംഗ് മെറ്റീരിയല്‍ കമ്പനികളും പ്രവര്‍ത്തിക്കാത്തത് ഭക്ഷ്യോല്‍പ്പന്ന നിര്‍മാണ വിതരണ മേഖലയില്‍ വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നു. കോവിഡ് 19ന്റെ സാമൂഹ്യവ്യാപനം തടയാന്‍ രാജ്യമെമ്പാടും ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ കേന്ദ്ര വ്യവസായ വാണിജ്യ മന്ത്രാലയം പുറപ്പെടുവിപ്പിച്ച വിജ്ഞാപനത്തില്‍ ഭക്ഷ്യോല്‍പ്പന്ന പായ്ക്കിംഗ് ഉല്‍പ്പന്ന നിര്‍മാണ കമ്പനികളെ അവശ്യ വസ്തുക്കളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി അവയുടെ സുഗമമായ പ്രവര്‍ത്തനം ഉറപ്പാക്കണമെന്ന് വ്യക്തമായിട്ടുണ്ട്.

എന്നാല്‍ കേരളത്തിലെ വ്യവസായ വകുപ്പ് പുറപ്പെടുവിപ്പിച്ച പട്ടികയില്‍ ഇത്തരം കമ്പനികളെ ലോക്ക് ഡൗണില്‍ നിന്ന് ഒഴിവാക്കിയിട്ടില്ല. ഇന്ത്യയിലെ മുന്‍നിര ബ്രെഡ് നിര്‍മാതാക്കളായ മോഡേണ്‍ ബ്രെഡിനും എലൈറ്റ് ബ്രെഡിനുമെല്ലാം ഇതുമൂലം പായ്ക്കിംഗ് മെറ്റീരിയല്‍ ലഭിക്കാത്ത സാഹചര്യമാണ്.

''കേന്ദ്രത്തിന്റെ വിജ്ഞാപനത്തില്‍ വ്യക്തമായി ഇത്തരം കമ്പനികളെ അടച്ചുപൂട്ടലില്‍ നിന്ന് ഒഴിവാക്കണമെന്ന് പറയുന്നുണ്ടെങ്കിലും കേരളത്തിലെ വ്യവസായ വകുപ്പ് പുറപ്പെടുവിച്ച പട്ടികയില്‍ ഇത്തരം കമ്പനികളെ അടച്ചുപൂട്ടലില്‍ നിന്ന് ഒഴിവാക്കിയിട്ടില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടി കളക്റ്റര്‍, ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍, സംസ്ഥാന വ്യവസായ വകുപ്പ്, കേരളത്തിലെ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് സെല്‍ എന്നിവയ്‌ക്കെല്ലാം ഞങ്ങള്‍ പരാതികളും നിവേദനങ്ങളും ഒക്കെ നല്‍കിയെങ്കിലും ഇതുവരെ നടപടിയുണ്ടായിട്ടില്ല,'' സംസ്ഥാന ചെറുകിട വ്യവസായ അസോസിയേഷന്‍ തൃശൂര്‍ ജില്ലാ പ്രസിഡന്റ് നോബിള്‍ ജോസും വൈസ് പ്രസിഡന്റ് സിജോ പി ജോയും പറയുന്നു.

വിപണിയില്‍ തോന്നും പോലെ വില വരും

അവശ്യ വസ്തുക്കളുടെ ചരക്ക് നീക്കവും വില്‍പ്പനയും തടയാന്‍ പാടില്ലെന്ന് നിര്‍ദേശമുണ്ടെന്നിരിക്കെ ഇവ പായ്ക്ക് ചെയ്യാനുള്ള മെറ്റീരിയലുകള്‍ ലഭിക്കാത്തത് വിപണിയില്‍ തോന്നും പോലെ വില ഈടാക്കുന്ന സാഹചര്യത്തിലേക്ക് കാര്യങ്ങളെ എത്തിക്കും. മോഡേണ്‍, എലൈറ്റ് പോലുള്ള ബ്രെഡ് നിര്‍മാണ കമ്പനികള്‍ക്ക് ഉല്‍പ്പന്ന നിര്‍മാണത്തിനുള്ള അസംസ്‌കൃത വസ്തുക്കള്‍ സ്റ്റോക്കുണ്ട്. ഉല്‍പ്പന്ന നിര്‍മാണവും നടക്കുന്നുണ്ട. പക്ഷേ, ബ്രെഡ് പായ്ക്ക് ചെയ്യുന്ന കവര്‍, കവര്‍ കെട്ടുന്ന ടൈ റിബണ്‍ എന്നിവയെല്ലാം അതത് പ്രദേശത്തെ ചെറുകിട കമ്പനികളാണ് സപ്ലൈ ചെയ്യുന്നത്.
അതുപോലെ പ്രധാന സൂപ്പര്‍മാര്‍ക്കറ്റുകളിലെല്ലാം പലവ്യജ്ഞനങ്ങള്‍ പായ്ക്ക്
ചെയ്യുന്നതിനുള്ള കവറുകളും ചെറുകിട നിര്‍മാതാക്കളാണ് നല്‍കുന്നത്.

ഈ കമ്പനികളുടെയെല്ലാം പ്രവര്‍ത്തനം തടയരുതെന്ന് കൃത്യമായി കേന്ദ്ര നിര്‍ദേശത്തില്‍ പറയുന്നുണ്ട്. പക്ഷേ കേരളത്തിന്റെ പട്ടികയില്‍ ആ കമ്പനികളില്ലാത്തതിനാല്‍ ഇവ തുറന്നുപ്രവര്‍ത്തിക്കാന്‍ പൊലീസും അധികൃതരും സംരക്ഷണം നല്‍കുന്നില്ല. ജീവനക്കാരെ കമ്പനിയിലേക്ക് കൊണ്ടുവരാന്‍ സ്ഥാപന ഉടമകള്‍ക്ക് സാധിക്കുന്നുമില്ല.
ഈ സ്ഥിതി തുടര്‍ന്നാല്‍ കടകളില്‍ പലവ്യജ്ഞനങ്ങള്‍ പായ്ക്ക് ചെയ്യാതെ
എംആര്‍പി വിലയേക്കാള്‍ കൂടിയ വിലയ്ക്ക് വില്‍ക്കാനുള്ള സാധ്യതയുണ്ട്.

ബ്രെഡ് നിര്‍മാതാക്കള്‍ ഉല്‍പ്പന്നം വിപണിയില്‍ എത്തിക്കാന്‍ സാധിക്കാതെ
വരുമ്പോള്‍ ഉല്‍പ്പാദനം നിര്‍ത്താനും ഇടയുണ്ട്. അത് ക്ഷാമത്തിനും വഴിവെയ്ക്കും.
''കൊറോണ ബാധയെ തുടര്‍ന്ന് കേരളത്തില്‍ ഭക്ഷ്യോല്‍പ്പന്നങ്ങളുടെ ദൗര്‍ലഭ്യം ഒഴിവാക്കാന്‍ അടക്കമുള്ള കാര്യങ്ങള്‍ക്ക് മേല്‍നോട്ടം നല്‍കുന്ന ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് സെല്‍ ഉടനടി ഇക്കാര്യത്തില്‍ തീരുമാനമെടുക്കണം. കമ്പനികളെ തുറന്നുപ്രവര്‍ത്തിപ്പിക്കാന്‍ അനുവദിക്കണം,'' സിജോ പി ജോയി ആവശ്യപ്പെടുന്നു.

UPDATE (March 28 Evening)

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News