കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ 7,248 കുട്ടികള്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ (ഐഐടി) പഠനം ഉപേക്ഷിച്ചതായി മാനവ വിഭവശേഷി മന്ത്രാലയം ലോക്‌സഭയെ അറിയിച്ചു. രണ്ടാം സെമസ്റ്ററിന് ശേഷം ബിടെക്കില്‍ നിന്ന് ബിഎസ്സിയിലേക്ക് മാറാന്‍ അനുവദിക്കുന്ന ഐഐടികളും ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി (ഐഐഐടി) പോലുള്ള മുന്‍നിര എഞ്ചിനീയറിങ് സ്ഥാപനങ്ങളും വിദ്യാര്‍ത്ഥികള്‍ക്ക് 'എക്‌സിറ്റ് ഓപ്ഷന്‍' നല്‍കുന്നതിന് അനുമതി നല്‍കിയതിന്റെ വിരങ്ങള്‍ ആരാഞ്ഞുള്ള ചോദ്യത്തിനു ലഭിച്ച മറുപടിയാലാണ് അതിശയകരമായ ഈ കണക്കുകള്‍ ഉള്‍പ്പെടുന്നത്.
കുറച്ച് മാസങ്ങള്‍ക്ക് മുമ്പ്, ഐഐടി കൗണ്‍സില്‍ നിര്‍ദ്ദിഷ്ട എക്‌സിറ്റ് ഓപ്ഷന്‍ വ്യക്തിഗത സ്ഥാപനങ്ങളില്‍ വിളിച്ചിരുന്നു. തുടര്‍ന്ന്, ഒക്ടോബര്‍ 16 ന് നടന്ന ഏകോപന ഫോറം യോഗത്തിലാണ് എംഎച്ച്ആര്‍ഡി, പ്രോഗ്രാം നടപ്പിലാക്കുന്നതിനുള്ള രീതികള്‍ തീരുമാനിക്കാന്‍ ഐഐടികളുടെ ഗവര്‍ണര്‍ ബോര്‍ഡിനെ അധികാരപ്പെടുത്തുന്ന നിര്‍ദ്ദേശത്തിന് അംഗീകാരം നല്‍കിയത്. രാജ്യത്ത് 24 ഐഐടികളുണ്ട്, അതില്‍ 19 എണ്ണം പൊതു-സ്വകാര്യ പങ്കാളിത്തം അടിസ്ഥാനമാക്കിയുള്ളതാണ്.
കൂടാതെ ഇന്ത്യയിലെ പത്ത് ഐ.ഐ.ടികളിലായി കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയില്‍ 27 വിദ്യാര്‍ത്ഥികള്‍ ആത്മഹത്യ ചെയ്തതെന്ന റിപ്പോര്‍ട്ടുകളും വിവരാവകാശ നിയമപ്രകാരം അയച്ച ചോദ്യങ്ങള്‍ക്ക് മറുപടിയായി പുറത്തു വന്നു. മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ കീഴിലുള്ള ഉന്നത വിദ്യാഭ്യാസ വകുപ്പ് നല്‍കിയ വിവരങ്ങളിലാണ് ഇതും വ്യക്തമാകുന്നത്. മദ്രാസ് ഐ.ഐ.ടിയാണ് ഈ അഞ്ചു വര്‍ഷ കാലയളവില്‍ ആത്മഹത്യയുടെ എണ്ണത്തില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നത്. ഏഴുപേരാണ് മദ്രാസ് ഐ.ഐ.ടിയില്‍ ആത്മഹത്യ ചെയ്തത്.
മദ്രാസ് ഐ.ഐ.ടിയില്‍ ഈ വര്‍ഷം നവംബര്‍ എട്ടിന് ആത്മഹത്യ ചെയ്ത മലയാളി വിദ്യാര്‍ത്ഥിയായ ഫാത്തിമ ലത്തീഫിന്റെ മരണം ഏറെ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരുന്നു. ആത്മഹത്യയ്ക്ക് കാരണക്കാരായ അദ്ധ്യാപകരുടെ പേരും ആത്മഹത്യാ കുറിപ്പില്‍ എഴുതിയാണ് ഫാത്തിമ ആത്മഹത്യ ചെയ്തത്. ഫാത്തിമ ലത്തീഫിന്റെ മരണത്തോടനുബന്ധിച്ച് ക്യാംപസിലെ മുസ്ലീം-ദളിത് വിദ്യര്‍ത്ഥികളോടുള്ള അദ്ധ്യാപകരുടെ വിദ്വേഷവും അദ്ധ്യാപകരുടെ സവര്‍ണ മനോഭാവവും ഏറെ ചര്‍ച്ചയായിരുന്നു.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline