പാം ഓയിലിന്റെ ഇറക്കുമതി ഡ്യുട്ടി വീണ്ടും വെട്ടി കുറച്ചു

ജനുവരിയില്‍ പാം ഓയില്‍ ഇറക്കുമതി 29% കുറഞ്ഞു, സോയാബീന്‍ സണ്‍ഫ്‌ളവര്‍ എണ്ണയുടെ ഇറക്കുമതിയില്‍ വന്‍ വര്‍ധനവ്

Update: 2022-02-14 13:15 GMT

ഭക്ഷ്യ എണ്ണകളുടെ വില വര്‍ധന പിടിച്ചു നിര്‍ത്താന്‍ കഴിയാത്ത സാഹചര്യത്തില്‍ പണപ്പെരുപ്പം നിയന്ത്രിക്കുന്നത് വെല്ലുവിളിയായി തുടരുന്നു. കേന്ദ്ര സര്‍ക്കാര്‍ അസംസ്‌കൃത പാം ഓയിലിന്റെ അഗ്രി സെസ് 7.5 ശതമാനത്തില്‍ നിന്ന് 5 ശതമാനമായി കുറച്ചതോടെ ഇറക്കുമതി ഡ്യൂട്ടി 8.25 ശതമാനത്തില്‍ നിന്ന് 5.5 ശതമാനമായി കുറഞ്ഞു. പുതിയ ഇറക്കുമതി ഡ്യുട്ടി ഫെബ്രുവരി 13 മുതല്‍ സെപ്റ്റംബര്‍ 30 വരെ ബാധകമായിരിക്കും.

ജനുവരിയില്‍ പാം ഓയില്‍ വില കുത്തനെ കൂടിയതോടെ ഭക്ഷ്യ എണ്ണ സംസ്‌കരണ ശാലകള്‍ സോയാബീന്‍, സണ്‍ ഫ്‌ലവര്‍ എണ്ണ കൂടുതല്‍ ആശ്രയിക്കാന്‍ തുടങ്ങിയതോടെ ആഗോള വിപണിയില്‍ പാം ഓയില്‍ വിലയില്‍ കുറവുണ്ടായിട്ടുണ്ട്.
അസംസ്‌കൃത പാം ഓയിലിന്റെ ഇറക്കുമതി വാര്‍ഷിക അടിസ്ഥാനത്തില്‍ 29 % കുറഞ്ഞ് 553084 ടണ്ണായി. അതേ സമയം സോയാബീന്‍ എണ്ണയുടെ ഇറക്കുമതി 341 % വര്‍ധിച്ച് 391558 ടണ്ണായി. സണ്‍ഫ്‌ലവര്‍ എണ്ണയുടെ ഇറക്കുമതി 50 % വര്‍ധിച്ച് 307684 ടണ്ണായി.
കഴിഞ്ഞ ഒരു മാസത്തില്‍ അസംസ്‌കൃത പാം ഓയിലിന്റെ വില 20 രൂപയുടെ വര്‍ധനവ് ഉണ്ടായി. പ്രധാന പാം ഓയില്‍ ഉല്‍പാദക രാജ്യങ്ങളായ ഇന്‍ഡോനേഷ്യ, മലേഷ്യ എന്നീ രാജ്യങ്ങളില്‍ ഉല്‍പാദനം കുറഞ്ഞതും ഡിമാന്‍ഡ് വര്‍ധിച്ചതുമാണ് വിലക്കയറ്റത്തിന് കാരണം. ഇന്തോനേഷ്യന്‍ സര്‍ക്കാര്‍ മൊത്തം ഉല്പാദനത്തിന്റെ 20 % ആഭ്യന്തര ആവശ്യങ്ങള്‍ക്കായി നീക്കിവെക്കണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഭക്ഷ്യ എണ്ണ കളുടെ ക്ഷാമം ഉള്ള പശ്ചാത്തലത്തില്‍ കരിഞ്ചന്തയും ഊഹക്കച്ചവടവും ഒഴുവാക്കാനായി കേന്ദ്ര സര്‍ക്കാര്‍ സ്റ്റോക് പരിധി പ്രഖ്യാപിച്ചു. റീറ്റെയ്ല്‍ വ്യാപാരികള്‍ക്ക് 30 ക്വിന്റല്‍, മൊത്ത വ്യാപാരികള്‍ക്ക് 500 ക്വി എന്നിങ്ങെയാണ്. ഭക്ഷ്യ എണ്ണ സംസ്‌കരിക്കുന്ന സ്ഥാപനങ്ങള്‍ക്ക് 90 ദിവസത്തെ ആവശ്യങ്ങള്‍ക്ക് ഉള്ള എണ്ണ കൈവശം വയ്ക്കാം.
ഭക്ഷ്യ എണ്ണയുടെ ദൗര്‍ലബ്യം നേരിടാന്‍ ഇറക്കുമതിയെ പൂര്‍ണമായി ആശ്രയിക്കുന്നത് ശാശ്വത പരിഹാരമാവില്ലയെന്ന് സര്‍ക്കാര്‍ കരുതുന്നു. അതിനാല്‍ ഭക്ഷ്യ എണ്ണയുടെ ഉല്‍പാദനം കൂടാനുള്ള ദേശിയ ദൗത്യത്തിന്റെ ഭാഗമായി വടക്ക് കിഴക്കും ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപ് കേന്ദ്രികരിച്ചും പുതിയ പദ്ധതികള്‍ നടപ്പാകുന്നുണ്ട്.


Tags:    

Similar News