5 ബില്യണ്‍ യു.എസ് ഡോളര്‍ സ്വരൂപിക്കാന്‍ റിലയന്‍സ് ബോര്‍ഡ് അനുമതി

വിദേശത്തു നിന്ന് ഏറ്റവും കൂടുതല്‍ തുക സ്വരൂപിക്കുന്ന ഇന്ത്യന്‍ കമ്പനിയായി റിലയന്‍സ് മാറും

Update: 2022-01-03 11:51 GMT

അഞ്ച് ബില്യണ്‍ യു.എസ് ഡോളര്‍ സ്വരൂപിക്കാന്‍ ബോര്‍ഡ് യോഗത്തില്‍ തീരുമാനമായതായി മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസ്. എട്ടു മുതല്‍ 10 വര്‍ഷം വരെ കാലാവധിയുള്ള റിലയന്‍സ് ബോണ്ടുകളുടെ കാലാവധി ഈ വര്‍ഷം അവസാനിക്കുന്ന സാഹചര്യത്തിലാണ് പുതിയ നീക്കം. ഇതോടെ, വിദേശത്തു നിന്ന് ഏറ്റവും കൂടുതല്‍ തുക സ്വരൂപിക്കുന്ന ഇന്ത്യന്‍ കമ്പനിയായി റിലയന്‍സ് മാറും.

പ്രധാനമായും നിലവിലുള്ള കടങ്ങള്‍ക്കു മേല്‍ റീഫിനാന്‍സ് ചെയ്യുന്നതിനായിരിക്കും പുതിയ നോട്ടുകള്‍ ഉപയോഗിക്കുക. യു.എസ് ഡോളറിലുള്ള ഫിക്‌സഡ് റേറ്റ് അണ്‍സെക്യൂര്‍ഡ് ബോണ്ടുകളായിരിക്കും വില്‍പ്പനയ്ക്ക് വെക്കുകയെന്ന് സ്റ്റോക്ക് എക്‌സ്‌ചേഞ്ച് ഫയലിംഗില്‍ റിലയന്‍സ് ബോര്‍ഡ് ഫിനാന്‍സ് കമ്മിറ്റി പറഞ്ഞു.
എന്നാല്‍ ബോണ്ടുകളുടെ വിലയോ, പുറത്തിറക്കുന്ന കാലാവധിയോ കമ്പനി വ്യക്തമാക്കിയിട്ടില്ല. യു.എസ് ട്രഷറി മാനദണ്ഡപ്രകാരം 110-130 ബേസിസ് പോയിന്റുകളില്‍ 10 വര്‍ഷക്കാലാവധിയുള്ളതോ 13-140 ബേസിസ് പോയിന്റുകളില്‍ 30 വര്‍ഷ കാലാവധിയുള്ളതോ ആയ ബോണ്ടുകളായിരിക്കും പുറത്തിറക്കുക.
ഡിജിറ്റല്‍, റീട്ടെയില്‍ വ്യാപാരം കൂടുതല്‍ വ്യാപിപ്പിക്കുന്ന റിലയന്‍സ്, ഊര്‍ജ രംഗത്ത് കൂടി ചുവടുറപ്പിക്കാനുള്ള പദ്ധതിയിലാണിപ്പോള്‍.


Tags:    

Similar News