കോവിഡ് വാക്‌സിന്‍ ഉല്‍പ്പാദനം 100 ദശലക്ഷമാക്കാന്‍ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ

നിലവിലുള്ള ഉല്‍പ്പാദനത്തിന്റെ 67 ശതമാനം വര്‍ധനവാണ് കമ്പനി ലക്ഷ്യമിടുന്നത്

Update: 2021-04-01 06:07 GMT

കോവിഡ് വാക്‌സിന്‍ രംഗത്തെ വമ്പന്മാരായ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ഉല്‍പ്പാദനം വര്‍ധിപ്പിക്കാന്‍ ഒരുങ്ങുന്നു. മെയ് മുതല്‍ പ്രതിമാസം 100 ദശലക്ഷം ഡോസ് കോവിഡ് വാക്‌സിന്‍ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഉല്‍പ്പാദിപ്പിക്കുമെന്ന് ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. നിലവിലുള്ള ഉല്‍പ്പാദനത്തിന്റെ 67 ശതമാനം വര്‍ധന. ആഭ്യന്തര-അന്താരാഷ്ട്ര ആവശ്യങ്ങള്‍ പരിഗണിച്ചാണ് ഉല്‍പ്പാദനം വര്‍ധിപ്പിക്കുന്നത്.

ലോകത്തിലെ ഏറ്റവും വലിയ വാക്‌സിന്‍ നിര്‍മാതാക്കാള്‍ പുതിയ ഉല്‍പാദന ലക്ഷ്യം കൈവരിക്കാനുള്ള പാതയിലാണ്. നിലവില്‍ ഒരു മാസം 60 ദശലക്ഷം ഡോസുകളാണ് സെറം ഉല്‍പ്പാദിപ്പിക്കുന്നത്.
ആസ്ട്രാസെനെകയും ഓക്‌സ്‌ഫോര്‍ഡ് യൂനിവേഴ്‌സിറ്റിയും സംയുക്തമായി വികസിപ്പിച്ചെടുത്ത കോവിഷീല്‍ഡ് വാക്‌സിനാണ് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ഉല്‍പ്പാദിപ്പിക്കുന്നത്.
ഇന്ത്യയിലെ കോവിഡ് വാക്‌സിനേഷന്‍ 45 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും നല്‍കാന്‍ തീരുമാനിച്ചതോടെ ആഭ്യന്തര അന്താരാഷ്ട്ര ആവശ്യങ്ങള്‍ കമ്പനിക്ക് നിറവേറ്റാനാകുമോ എന്ന ആശങ്ക ഉയര്‍ന്നിരുന്നു. വീണ്ടും കോവിഡ് കേസുകള്‍ ഉയരാന്‍ തുടങ്ങിയതോടെ സര്‍ക്കാരിന് മേല്‍ വാക്‌സിനേഷന്‍ വര്‍ധിപ്പിക്കുന്നതിനുള്ള സമ്മര്‍ദ്ദം ശക്തമായിട്ടുണ്ട്. നിലവില്‍ ഇന്ത്യയില്‍ പ്രതിദിനം ശരാശരി ഒരു ദശലക്ഷം വാക്‌സിനുകളാണ് നല്‍കുന്നത്.



Tags:    

Similar News