രണ്ട് ആഴ്ചയ്ക്കുള്ളില്‍ രണ്ട് തവണ ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിലും നാഷണല്‍ സ്‌റ്റോക് എക്‌സ്‌ചേഞ്ചിലും വ്യാപാരം നിര്‍ത്തിവെക്കേണ്ട അവസ്ഥ വരെയുണ്ടായ സാഹചര്യം. വിലസൂചികയായ സെന്‍സെക്‌സിലെ തകര്‍ച്ച 10 ശതമാനം എന്ന അനുവദനീയമായ പരിധിയും ലംഘിച്ചതോടെയാണ് ഇന്നലെ 45 മിനിറ്റുനേരം വ്യാപാരം നിര്‍ത്തിവെച്ചത്. അടുത്തകാലത്തെ ഏറ്റവും വലിയ തകര്‍ച്ചയ്ക്കാണ് ഓഹരിവിപണി ഇപ്പോള്‍ സാക്ഷ്യം വഹിക്കുന്നത്.
ഇന്ത്യന്‍ ഓഹരിവിപണിയിലെ മുടിചൂടാമന്നനായ രാകേഷ് ജുന്‍ജുന്‍വാലയുടെ നിക്ഷേപത്തിലും വലിയ നഷ്ടമുണ്ടായി. ഇദ്ദേഹത്തിന്റെയും കുടുംബത്തിന്റെയും പോര്‍ട്ട്‌ഫോളിയോയില്‍ ഈ കലണ്ടര്‍ വര്‍ഷം 36 ശതമാനം ഇടിവാണ് ഉണ്ടായിരിക്കുന്നത്.
ഇന്നലെ വിപണി ക്ലോസ് ചെയ്യുമ്പോള്‍ ഇദ്ദേഹത്തിന്റെ മൊത്തത്തിലുള്ള നിക്ഷേപം 8021 കോടി രൂപയായിരുന്നു. ഡിസംബര്‍ അവസാനത്തെ നിക്ഷേപമായ 12,480 കോടിയില്‍ നിന്ന് 36 ശതമാനം ഇടിവ്.
അദ്ദേഹത്തിന്റെ പ്രിയപ്പെട്ട ഓഹരിയായ ടൈറ്റാന്‍ ആകട്ടെ 33 ശതമാനം ഇടിഞ്ഞ് 52 ആഴ്ചയിലെ ഏറ്റവും വലിയ ഇടിവിലെത്തി. ഈ ഓഹരിയില്‍ മാത്രം ജുന്‍ജുന്‍വാലയ്ക്കും അദ്ദേഹത്തിന്റെ ഭാര്യ രേഖ ജുന്‍ജുന്‍വാലയ്ക്കുമുണ്ടായ നഷ്ടം 2314 കോടി രൂപയാണ്. കമ്പനിയുടെ 5.94 കോടി ഓഹരികള്‍ അഥവാ 6.69 ശതമാനം ഓഹരികളാണ് ഇവര്‍ക്കുള്ളത്.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline