രണ്ട് ശതമാനത്തോളം ഉയര്‍ന്ന് ഇന്ത്യന്‍ ഓഹരി സൂചികകള്‍

Update: 2020-11-05 12:01 GMT

ഇന്ത്യന്‍ ഓഹരി സൂചികകള്‍ ഇന്ന് രണ്ട് ശതമാനത്തിലധികം ഉയര്‍ന്നു. യുഎസ് പ്രസഡന്റ് തെരഞ്ഞെടുപ്പില്‍ ജോ ബൈഡന്‍ വിജയത്തിലേക്ക് അടുക്കുന്നെന്ന സൂചനകളാണ് ആഗോള സൂചികകള്‍ക്കൊപ്പം ഇന്ത്യന്‍ വിപണിയെയും ഉയര്‍ത്തിയത്. സെന്‍സെക്‌സ് 724.02 പോയ്ന്റ് ഉയര്‍ന്ന് 41,340.16ലും നിഫ്റ്റി 211.80 പോയ്ന്റ് ഉയര്‍ന്ന 12,120.30 ലുമെത്തി.

എല്ലാ സെക്ടറുകളിലും തന്നെ വാങ്ങല്‍ ദൃശ്യമായിരുന്നു. ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്, എസ്ബിഐ, ടാറ്റ ,സ്റ്റീല്‍, ബജാജ് ഫിന്‍സെര്‍വ്, എച്ച്‌സിഎല്‍ തുടങ്ങിയവയാണ് മികച്ച നേട്ടമുണ്ടാക്കിയ ഓഹരികള്‍. സെന്‍സെക്‌സിലെ 30 ഓഹരികളും ഇന്ന് ഗ്രീന്‍ സോണിലായിരുന്നു.

യുഎസ് തെരഞ്ഞെടുപ്പ് കൂടാതെ ഫെഡറല്‍ റിസര്‍വ് മീറ്റിംഗ്, എട്ടു മാസത്തിനു ശേഷം സേവന മേഖല ഉണര്‍വ് പ്രകടിപ്പിച്ചത് എന്നിവയും വിപണിയെ സ്വാധീനിച്ചു.

കേരള ഓഹരികളുടെ പ്രകടനം

ഏഴ് കേരള കമ്പനി ഓഹരികള്‍ ഇന്ന് നില മെച്ചപ്പെടുത്തിയില്ല. ധനകാര്യ ഓഹരികള്‍ ഇന്ന് പൊതുവേ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. ഫെഡറല്‍ ബാങ്ക് 2.66 ശതമാനവും സൗത്ത് ഇന്ത്യന്‍ ബാങ്ക് 2.51 ശതമാനവും ധനലക്ഷ്മി ബാങ്ക് 0.8 ശതമാനവും ഉയര്‍ന്നു. അതേ സമയം സിഎസ്ബി ബാങ്ക് ഓഹരി വില 0.34 ശതമാനം ഇടിവു രേഖപ്പെടുത്തി.

ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് ഓഹരി വില 0.37 ശതമാനം ഉയര്‍ന്നു. ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങളില്‍ മുത്തൂറ്റ് ഫിനാന്‍സ് ഓഹരി വില 5.24 ശതമാനം നേട്ടം കാഴ്ചവച്ചപ്പോള്‍ മണപ്പുറം ഫിനാന്‍സ്, മുത്തൂറ്റ് ക്യാപിറ്റല്‍ സര്‍വീസസ് ഓഹരികള്‍ ഒരു ശതമാനത്തില്‍ താഴെ നേട്ടത്തോടെ ഗ്രീന്‍ സോണില്‍ നിലനിന്നു.

വിക്ടറി പേപ്പര്‍, ഹാരിസണ്‍സ് മലയാളം ഓഹരി വിലകള്‍ ഇന്ന് നാല് ശതമാനത്തോളം ഉയര്‍ന്നു. കൊച്ചിന്‍ ഷിപ്പ് യാര്‍ഡ്, എഫ്എസിടി, കിറ്റെക്‌സ്, വണ്ടര്‍ ലാ എന്നീ ഓഹരികളും ഒരു ശതമാനത്തിലധികം വില വര്‍ധന രേഖപ്പെടുത്തി.

Similar News