വിപണിയില്‍ വില്‍പ്പന സമ്മര്‍ദ്ദം, സെന്‍സെക്‌സ് ഒരു ശതമാനം ഇടിഞ്ഞു

Update: 2020-08-20 11:42 GMT

തുടര്‍ച്ചയായി മൂന്നു ദിവസം നേട്ടം കൊയ്ത ഓഹരി വിപണി ഇന്ന് വില്‍പ്പന സമ്മര്‍ദ്ദത്തെ തുടര്‍ന്ന് താഴ്ന്നു. സെന്‍സെക്‌സ് 394 പോയ്ന്റ്, ഒരു ശതമാനം താഴ്ന്ന് 38,220 ലും നിഫ്റ്റി 11,312 ലും ക്ലോസ് ചെയ്തു.

സെന്‍സെക്‌സ് സൂചികയിലെ കമ്പനികളില്‍ ഇന്ന് ഏറ്റവും നഷ്ടമുണ്ടായത് എച്ച് ഡി എഫ് സി ലിമിറ്റഡിനാണ്. രണ്ടു ശതമാനത്തിലേറെ താഴ്ന്നു. എന്‍ ടി പി സി ഏഴ് ശതമാനത്തിലേറെ ഉയര്‍ന്നു. ഐസിഐസിഐ ബാങ്ക്, എച്ച് ഡി എഫ് സി ബാങ്ക്, റിലയന്‍സ് ഇന്‍ഡസ്ട്രീസ് തുടങ്ങിയ ഓഹരികളില്‍ ഇന്ന് കനത്ത വില്‍പ്പന സമ്മര്‍ദ്ദമായിരുന്നു.

എന്നിരുന്നാലും ബിഎസ്ഇ സ്‌മോള്‍ കാപ്പ്, മിഡ്കാപ്പ് സൂചികകള്‍ ഇന്ന് മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. മിഡ് കാപ്പ് ഇന്‍ഡെക്‌സ് 0.87 ശതമാനം ഉയര്‍ന്നപ്പോള്‍ സ്‌മോള്‍കാപ്പ് ഇന്‍ഡെക്‌സ് 0.72 ശതമാനമാണ് ഉയര്‍ന്നത്.

ആഗോള വിപണികളില്‍, ഏഷ്യന്‍, യൂറോപ്യന്‍ ഓഹരി വിപണികള്‍ ഇടിവ് രേഖപ്പെടുത്തി.

കേരള കമ്പനികളുടെ പ്രകടനം

ധനകാര്യ മേഖലയിലെ കമ്പനികള്‍ക്ക് ഇന്ന് മോശം ദിനമായിരുന്നു. എന്‍ബിഎഫ്‌സികളുടെയെല്ലാം തന്നെ വില ഇടിഞ്ഞു. മുത്തൂറ്റ് ഫിനാന്‍സിന്റെ ഓഹരികള്‍ അഞ്ചു ശതമാനത്തിലധികം ഇടിവ് രേഖപ്പെടുത്തിയപ്പോള്‍ മണപ്പുറം ഫിനാന്‍സ് ഓഹരി വില 1.63 ശതമാനവും മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ് വില 0.91 ശതമാനവും കുറഞ്ഞു.
ബാങ്കുകളില്‍ സിഎസ്ബി ബാങ്കും ധനലക്ഷ്മി ബാങ്കും നേരിയ നേട്ടത്തോടെ പിടിച്ചു നിന്നപ്പോള്‍ ഫെഡറല്‍ ബാങ്ക്, സൗത്ത് ഇന്ത്യന്‍ ബാങ്ക് വിലകളില്‍ ഇടിവുണ്ടായി. ജെആര്‍ജിയുടെ ഓഹരി വിലയും ഇന്ന് കുറഞ്ഞു. അതേ സമയം ജിയോജിത്ത് ഓഹരി വില മൂന്നു ശതമാനത്തിനു മുകളില്‍ ഉയര്‍ന്നു.

എട്ടു ശതമാനത്തിലധികം വില ഉയര്‍ന്ന നിറ്റ ജെലാറ്റിനാണ് നേട്ടമുണ്ടാക്കിയ ഓഹരികളില്‍ മുന്നില്‍. ഹാരിസണ്‍സ് മലയാളം, വിഗാര്‍ഡ്, വിക്ടറി പേപ്പര്‍, ആസ്റ്റര്‍ ഡിഎം എന്നിവയും മികച്ച നേട്ടമുണ്ടാക്കി.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News