ഓഹരി വിപണി: നേരിയ താഴ്ചയോടെ തുടക്കം; സാവധാനം ഉയരങ്ങളിൽ; സ്റ്റാർ ഐപിഒയ്ക്കു പ്രിയമില്ല

എന്തുകൊണ്ട് സ്റ്റാർ ഹെൽത്ത് ഐപി ഒ യ്ക്ക് നിക്ഷേപകരെ ലഭിക്കുന്നില്ല?

Update: 2021-12-02 05:30 GMT

നേരിയ താഴ്ചയാേടെ തുടങ്ങിയിട്ടു സാവധാനം ഉയർന്നു. ഇന്നു വിപണി വലിയ ചാഞ്ചാട്ടത്തിനു പകരം ചെറിയ കയറ്റിറക്കങ്ങളുമായി മുന്നോട്ടു നീങ്ങി. അര മണിക്കൂറിനകം സെൻസെക്സ് 58,000നു മുകളിലായി. നിഫ്റ്റി 110 പോയിൻ്റിലേറെ ഉയർന്നു. പിന്നീട് താണു. തുടർന്ന് ഉയർന്നപ്പോൾ സെൻസെക്സ് 58,100 കടക്കുകയും നിഫ്റ്റി 17,300 നടുത്താകുകയും ചെയ്തു.

ബാങ്ക് മേഖലയുടെ ചാഞ്ചാട്ടമാണ് വിപണിയെ വേഗം കയറുന്നതിൽ നിന്നു തടഞ്ഞത്. ബാങ്ക് നിഫ്റ്റി പലവട്ടം നേട്ടത്തിലായെങ്കിലും അതു നിലനിർത്താനായില്ല.
മിഡ് ക്യാപ്, സ്മോൾ ക്യാപ് സൂചികകളും ഉയരത്തിലാണ്.
ജെഎംസി പ്രൊജക്റ്റ്സ് (ഇന്ത്യ) 1795 കോടി രൂപയുടെ കോൺട്രാക്ടുകൾ നേടിയത് ഓഹരി വില 14 ശതമാനം ഉയരാൻ കാരണമായി. കുറേക്കാലമായി നഷ്ടത്തിലായിരുന്നു കൽപതരു പവർ ഗ്രൂപ്പിൽ പെട്ട കമ്പനി.
ഡൽഹിയിൽ ലോഗോസ് ലുഹാരി ലോജിസ്റ്റിക്സിൽ നിന്നു 14 ലക്ഷം ചതുരശ്ര അടി വെയർഹൗസ് സ്ഥലം വാടകയ്‌ക്കെടുത്തെന്ന റിപ്പോർട്ട് മഹീന്ദ്ര ലോജിസ്റ്റിക്സിൻ്റെ ഓഹരി വില ഒൻപതു ശതമാനം ഉയർത്തി.
രാകേഷ് ജുൻജുൻ വാല നിക്ഷേപകനായ സ്റ്റാർ ഹെൽത്ത് ഇൻഷ്വറൻസിൻ്റെ ഐപിഒയ്ക്കു തണുപ്പൻ സ്വീകരണമാണു ലഭിച്ചത്. 21 ശതമാനം ഓഹരിക്കേ ഇതുവരെ അപേക്ഷകരുള്ളൂ. ഇഷ്യു വില കൂടുതലായതു തന്നെ കാരണം. മ്യൂച്വൽ ഫണ്ടുകളാണു നിക്ഷേപത്തിനു കൂടുതൽ മടിക്കുന്നത്. ജുൻജുൻ വാലയുടെ ഓഹരികളും വിൽപനയ്ക്കുണ്ട്.
നവംബറിൽ വില ഇരട്ടിച്ച ഔറം പ്രോപ് ടെക് ഈയാഴ്ച തുടക്കം മുതൽ ദിവസേന താഴുകയാണ്. ഒരു വർഷത്തിനുള്ളിൽ 11.40 രൂപ വരെ താഴുകയും 223.25 രൂപ വരെ കയറുകയും ചെയ്തതാണ് ഓഹരി. ഇപ്പോൾ 174 രൂപ. മുൻപ് മജെസ് എന്നറിയപ്പെട്ടിരുന്ന ഈ റിയൽ എസ്റ്റേറ്റ് കമ്പനിയുടെ ആസ്ഥാനം മുംബെെ.
കേരളത്തിൽ ഇന്നു സ്വർണ വിലയിൽ മാറ്റമില്ല.
ഡോളർ 15 പൈസ നേട്ടത്തിൽ 75.04 രൂപയിലെത്തി.


Tags:    

Similar News