ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകളെയും നിക്ഷേപകരെയും ആകര്‍ഷിക്കാന്‍ അബുദാബി

അഗ്രിടെക്ക്, ടൂറിസം, ഹെല്‍ത്ത്‌കെയര്‍, ഫാര്‍മസി, ഫിനാന്‍ഷ്യല്‍ സര്‍വീസസ് എന്നീ മേഖലകളില്‍ നിക്ഷേപം നടത്താനാണ് ഇന്ത്യന്‍ കമ്പനികള്‍ക്ക് അവസരം

Update: 2022-12-05 10:11 GMT

ഇന്ത്യയില്‍ നിന്നുള്ള സ്റ്റാര്‍ട്ടപ്പുകളെയും നിക്ഷേപകരെയും ആകര്‍ഷിക്കാനുള്ള പദ്ധതികളുമായി അബുദാബി. അഗ്രിടെക്ക്, ടൂറിസം, ഹെല്‍ത്ത്‌കെയര്‍, ഫാര്‍മസി, ഫിനാന്‍ഷ്യല്‍ സര്‍വീസസ് എന്നീ മേഖലകളില്‍ നിക്ഷേപം നടത്താനാണ് ഇന്ത്യന്‍ കമ്പനികള്‍ക്ക് അവസരം. യുഎഇയുടെ തലസ്ഥാന നഗരമാണ് അബുദാബി. ആഗോള ഇടപാടുകള്‍ക്ക് അബുദാബിയിലെ സാന്നിധ്യം കമ്പനികള്‍ക്ക് ഗുണം ചെയ്യുമെന്ന് അബുദാബി ഇന്‍വെസ്റ്റ്‌മെന്റ് ഓഫീസ് ആക്ടിംഗ് ഡയറക്ടര്‍ അബ്ദുള്ള അബ്ദുള്‍ അസീസ് അല്‍ഷമ്‌സി പറഞ്ഞു.

വലുപ്പച്ചെറുപ്പം ഇല്ലാതെ എല്ലാത്തരം കമ്പനികള്‍ക്കും പ്രവര്‍ത്തിക്കാനുള്ള അവസരമാണ് അബുദാബി ഒരുക്കുന്നത്. സമ്പദ് വ്യവസ്ഥയുടെ വൈവിധ്യവത്കരണവും സ്വകാര്യമേഖലയുടെ വളര്‍ച്ചയും ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ അബുദാബിയില്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. അതിന്റെ ഭാഗമായാണ് 2013ല്‍ അബുദാബി ഗ്ലോബല്‍ മാര്‍ക്കറ്റ് പ്രവര്‍ത്തനം ആരംഭിച്ചത്. 

നിലവില്‍ ഇന്ത്യയിലെ ഏറ്റവും വലിയ ഏഴാമത്തെ വിദേശ നിക്ഷേപകരും മൂന്നാമത്തെ വലിയ വ്യാപാര പങ്കാളികളുമാണ് യുഎഇ. ഏകദേശം 20-21 ബില്യണ്‍ ഡോളറിന്റെ നിക്ഷേപമാണ് യുഎഇ ഇന്ത്യയില്‍ നടത്തിയുട്ടള്ളത്. 72.8 ബില്യണ്‍ ഡോളറിന്റേതായിരുന്നു 2021-22 കാലളവില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരം. ഈ വര്‍ഷം ആദ്യം ഒപ്പിട്ട സ്വതന്ത്ര വ്യാപാര കരാര്‍ യുഎഇയുമായുള്ള ഇന്ത്യയുടെ ഇടപാടുകള്‍ ഉയര്‍ത്തുമെന്നാണ് വിലയിരുത്തല്‍. പ്രാദേശിക കറന്‍സികളില്‍ (രൂപ-ദിര്‍ഹം) വ്യാപാരം നടത്തുന്ന കാര്യവും ഇരുരാജ്യങ്ങളും പരിഗണിച്ച് വരുകയാണ്.

Tags:    

Similar News