DHANAM BFSI SUMMIT 2022: ബാങ്കിംഗിന്റെ വേറിട്ട വഴികള്‍ വിശദീകരിക്കാന്‍ പോള്‍ തോമസ് എത്തുന്നു

ജീവിതങ്ങളെ തൊടുന്ന ബാങ്കിംഗ് സേവനങ്ങള്‍ നല്‍കി വ്യത്യസ്തമാകുന്ന ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്കിന്റെ മാനേജിംഗ് ഡയറക്റ്റര്‍ പോള്‍ തോമസ് ബാങ്കിംഗ് രംഗത്തെ പുതിയ പ്രവണതകളെ കുറിച്ച് സംസാരിക്കുന്നു

Update:2022-03-26 15:07 IST

ദക്ഷിണേന്ത്യയിലെ ഏറ്റവും ശ്രദ്ധേയമായ ഫിനാന്‍സ് & ഇന്‍വെസ്റ്റ്മെന്റ് സമിറ്റ് ധനത്തിന്റെ ആഭിമുഖ്യത്തില്‍ മാര്‍ച്ച് 30ന് കൊച്ചി ക്രൗണ്‍ പ്ലാസയില്‍ വീണ്ടും അരേങ്ങേറുമ്പോള്‍ ബാങ്കിംഗിന്റെ വേറിട്ട വഴികള്‍ വിശദീകരിക്കാനെത്തുന്നത് ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്കിന്റെ എംഡിയും സിഇഒയുമായ പോള്‍ തോമസാണ്. സ്വാതന്ത്ര്യാനന്തരം കേരളത്തില്‍ നിന്ന് ആദ്യമായൊരു ബാങ്കിംഗ് ലൈസന്‍സ് സ്വന്തമാക്കിയവരാണ് ഇസാഫ്. 2017ലാണ് ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്കിംഗ് ലൈസന്‍സ് കരസ്ഥമാക്കുന്നതെങ്കിലും 1992 മുതല്‍ തന്നെ സമൂഹത്തിന്റെ അരിക് ചേര്‍ക്കപ്പെട്ടവര്‍ക്കൊപ്പമുണ്ട്. 2008ലാണ് ഇസാഫ് മൈക്രോഫിനാന്‍സ് ആന്‍ഡ് ഇന്‍വെസ്റ്റ്മെന്റ് പ്രൈവറ്റ് ലിമിറ്റഡിന് തുടക്കമിടുന്നത്. സ്മോള്‍ ഫിനാന്‍സ് ബാങ്കെന്ന നിലയില്‍ പ്രവര്‍ത്തനം അഞ്ചുവര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ ഇസാഫ് പുതിയ പടവുകള്‍ കയറാനുള്ള തയ്യാറെടുപ്പിലാണ്.

എന്‍ ജി ഒ ആയിരുപ്പോഴും പിന്നീട് മൈക്രോഫിനാന്‍സ് പ്രസ്ഥാനമായപ്പോഴും സമൂഹത്തിലെ അരിക് ചേര്‍ക്കപ്പെട്ടവര്‍ക്കൊപ്പമായിരുന്നു ഇസാഫ്. സ്വാശ്രയ സംഘങ്ങള്‍ രൂപീകരിച്ച്, സംഘടിതമായ സാമ്പത്തിക സേവനങ്ങളില്‍ നിന്ന് അകറ്റി നിര്‍ത്തപ്പെട്ടവര്‍ക്ക്, ഉപജീവനമാര്‍ഗത്തിനുള്ള വായ്പ നല്‍കി ആ രംഗത്ത് മുന്‍പേ നടക്കുകയായിരുന്നു പോള്‍ തോമസിന്റെ നേതൃത്വത്തില്‍ ഇസാഫ്. സാധാരണക്കാരെ, പ്രത്യേകിച്ച് സ്ത്രീകളെ തൊഴില്‍ രംഗത്തേക്ക് കൊണ്ടുവരുന്നതില്‍ നിര്‍ണായക പങ്കാളിത്തം ഇസാഫ് വഹിച്ചിട്ടുണ്ട്. വെറുതെ വായ്പ നല്‍കുകയായിരുന്നില്ല; മറിച്ച് ഓരോ ഇടപാടുകാരിലും സാമ്പത്തിക അച്ചടക്കം വളര്‍ത്തി. അവരെ ക്രെഡിറ്റ് സ്‌കോറിന്റെ പ്രാധാന്യം മനസ്സിലാക്കി കൊടുത്തു. ഓരോ കുടുംബത്തിനും സ്വന്തം കാലില്‍ നില്‍ക്കാന്‍ കരുത്ത് പകരുന്നതിനൊപ്പം പ്രദേശിക സുസ്ഥിര വികസനം സാധ്യമാക്കുന്നതിനായി വിപുലമായ ഇടപെടലുകളും ഇസാഫ് നടത്തിവരുന്നു.

സാമൂഹിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുള്ള ബാങ്കിംഗ് ശൈലി പിന്തുടരുന്ന ഇസാഫിന്റെ സാരഥി പോള്‍ തോമസ്, ബാങ്കിംഗ് രംഗത്തെ പുതിയ പ്രവണതകളെയും അവസരങ്ങളെയും കുറിച്ചാണ് ധനം ബി എഫ് എസ് ഐ വേദിയില്‍ സംസാരിക്കുന്നത്.

2020 വരെ തുടര്‍ച്ചയായി എല്ലാവര്‍ഷവും സംഘടിപ്പിക്കപ്പെട്ടിരുന്ന ധനം ബാങ്കിംഗ്, ഫിനാന്‍ഷ്യല്‍ സര്‍വീസസ് ആന്‍ഡ് ഇന്‍ഷുറന്‍സ് സമിറ്റ്, കോവിഡ് സൃഷ്ടിച്ച ഇടവേളയ്ക്കുശേഷം 2022 മാര്‍ച്ച് 30ന് കൊച്ചി, ക്രൗണ്‍ പ്ലാസയിലാണ് നടക്കുന്നത്. വൈകിട്ട് 3.30 മുതല്‍ രാത്രി 9.30 വരെ നീളുന്ന സമിറ്റില്‍ രാജ്യത്തെ ഫിനാന്‍ഷ്യല്‍ രംഗത്തുള്ള പത്തിലേറെ പ്രഗത്ഭര്‍ സംബന്ധിക്കും.

ആഗോളതലത്തില്‍ തന്നെ നിക്ഷേപരംഗത്ത് അനിശ്ചിതാവസ്ഥ നിറഞ്ഞുനില്‍ക്കുമ്പോള്‍,'Managing Change and Growth in Challenging Times' എന്നതാണ് ഈ വര്‍ഷത്തെ സമിറ്റ് തീം. ധനകാര്യ, നിക്ഷേപ രംഗങ്ങളില്‍ നടക്കുന്ന ഏറ്റവും പുതിയ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ധനം ബിഎഫ്എസ്‌ഐ സമിറ്റിന്റെ മുഖ്യാതിഥിയായി സംബന്ധിക്കുന്നത് ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ ചെയര്‍മാന്‍ എം.ആര്‍ കുമാറാണ്. ധനകാര്യ, നിക്ഷേപ മേഖലക്കായൊരു വേദി ബാങ്കിംഗ്, ബാങ്കിംഗ് ഇതര ധനകാര്യ സേവന മേഖല, മ്യൂച്വല്‍ ഫണ്ടുകള്‍, ഇന്‍ഷുറന്‍സ് കമ്പനികള്‍, സ്റ്റോക്ക് ബ്രോക്കിംഗ് രംഗം, ചിട്ടി കമ്പനികള്‍, ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കുകള്‍, ഇന്‍വെസ്റ്റ്‌മെന്റ് കണ്‍സള്‍ട്ടന്റുമാര്‍, ഫിന്‍ടെക് കമ്പനികള്‍ തുടങ്ങി ധനകാര്യ, സാമ്പത്തിക, നിക്ഷേപ മേഖലയിലെ എല്ലാ വിഭാഗത്തെയും ഉള്‍ക്കൊള്ളുന്ന ഉച്ചകോടിയില്‍ ഈ രംഗത്തെ പ്രതിനിധീകരിച്ചുകൊണ്ട് ദേശീയ, രാജ്യാന്തര തലത്തിലെ വിദഗ്ധരാണ് പ്രഭാഷണം നടത്തുക.


സൗരഭ് മുഖര്‍ജി ഒരു മുഖ്യ പ്രഭാഷകന്‍

ഇന്‍വെസ്റ്റ്‌മെന്റ് രംഗത്തെ വേറിട്ട ശബ്ദം സൗരഭ് മുഖര്‍ജി ആണ് സമിറ്റിലെ ഒരു മുഖ്യപ്രഭാഷകന്‍. സമ്പത്ത് സൃഷ്ടിക്കുക എന്നത് ഒരു കലയും ശാസ്ത്രവുമാണെങ്കില്‍ അതേക്കുറിച്ച് ഒരേസമയം ഗഹനവും ലളിതവുമായി എഴുതിയിരിക്കുന്ന പ്രമുഖ ഗ്രന്ഥകാരന്‍ കൂടിയാണ് സൗരഭ് മുഖര്‍ജി.

അസാധാരണമായ സമ്പത്ത് സൃഷ്ടിക്കാന്‍ ലളിതമായ വഴികള്‍

സൗരഭ് മുഖര്‍ജി അസാധാരണമായ സമ്പത്ത് സൃഷ്ടിക്കാന്‍ ലളിതമായ വഴികളാണ് വിവരിക്കുക. ഒപ്പം ലോക സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ മൗലികമായ കാഴ്ചപ്പാടുകളും അദ്ദേഹം പങ്കുവെക്കും. ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സില്‍ നിന്ന് ഉന്നതബിരുദം നേടിയിട്ടുള്ള സൗരഭ് മുഖര്‍ജി മാര്‍സെലസ് ഇന്‍വെസ്റ്റ്‌മെന്റ് മാനേജേഴ്‌സിന്റെ സ്ഥാപകനും ചീഫ് ഇന്‍വെസ്റ്റ്‌മെന്റ് ഓഫീസറുമാണ്.

നിക്ഷേപത്തെ സംബന്ധിച്ച നിരവധി ബെസ്റ്റ് സെല്ലറുകളുടെ രചയിതാവായ ഇദ്ദേഹത്തെ നേരില്‍ കാണാനും സംവദിക്കാനും കൂടിയുള്ള അവസരം സമിറ്റിലുണ്ടാകും. മുത്തൂറ്റ് ഫിനാന്‍സാണ് ബിഎഫ്എസ്‌ഐ സമിറ്റ് 2022ന്റെ പ്രസന്റിംഗ് സ്‌പോണ്‍സര്‍.

ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക്, മണപ്പുറം ഫിനാന്‍സ്, റിലയന്റ് ക്രെഡിറ്റ്‌സ് ഇന്ത്യ ലിമിറ്റഡ്, ജൂബിലി ചിറ്റ്‌സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്നിവരാണ് സമിറ്റിന്റെ സില്‍വര്‍ സ്‌പോണ്‍സര്‍മാര്‍.

എങ്ങനെ സംബന്ധിക്കാം?


കോവിഡ് പശ്ചാത്തലത്തില്‍ ഫിജിറ്റല്‍ (ഫിസിക്കല്‍+ഡിജിറ്റല്‍) രീതിയിലാണ് സമിറ്റ് നടക്കുന്നത്.

പ്രത്യേകം ക്ഷണിതാക്കളായ 300 പേര്‍ക്ക് സമിറ്റില്‍ നേരിട്ട് പങ്കെടുക്കാനാവും.

700 പേര്‍ക്ക് ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമിലൂടെ സംബന്ധിക്കാം.

സമിറ്റില്‍ പങ്കെടുക്കാനുള്ള രജിസ്‌ട്രേഷനും, സ്‌പോണ്‍സര്‍ഷിപ്പിനും മറ്റ് വിവരങ്ങള്‍ക്കും ബന്ധപ്പെടുക:

Mob: 90725 70060

Mail: vijay@dhanam.in

Tags:    

Similar News