ഇന്ത്യയിൽ അമിത മത്സ്യബന്ധനമില്ലെന്ന് പഠനം

91.1% മത്സ്യസമ്പത്തിലും അമിതചൂഷണമില്ല; ഡബ്ല്യു.ടി.ഒ.യിലെ ഇന്ത്യയുടെ നിലപാടിന് ബലം നല്‍കും

Update: 2023-09-02 10:23 GMT

image: @cmfri

ഇന്ത്യയിലെ സമുദ്രമത്സ്യ സമ്പത്ത് സുസ്ഥിരമാണെന്ന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിന്റെ (സി.എം.എഫ്.ആര്‍.ഐ) പഠന റിപ്പോര്‍ട്ട്. സി.എം.എഫ്.ആര്‍.ഐ 2022ല്‍ പഠനവിധേയമാക്കിയ 135 മത്സ്യസമ്പത്തില്‍ (ഫിഷ് സ്റ്റോക്) 91.1 ശതമാനവും അമിതമായി പിടിക്കപ്പെടുന്നില്ല. കേവലം 4.4 ശതമാനം മാത്രമാണ് അമിത മത്സ്യബന്ധനത്തിന് വിധേയാമാകുന്നതെന്ന് റിപ്പോര്‍ട്ട് പറയുന്നു. 

ഇന്ത്യയുടെ നിലപാടിന് ബലം നല്‍കും

ലോക വ്യാപാര സംഘടനയിലെ (ഡബ്ല്യു.ടി.ഒ.) ഇന്ത്യയുടെ നിലപാടിന് ബലം നല്‍കുന്നതാണ് ഈ പഠനം. രാജ്യാന്തരതലത്തില്‍ ഇന്ത്യന്‍ സമുദ്രമത്സ്യമേഖലയ്ക്ക് ഏറെ മുതല്‍ക്കൂട്ടാകുന്നതാണ് പഠനത്തിലെ കണ്ടെത്തലുകളെന്ന് സി.എം.എഫ്.ആര്‍.ഐ ഡയറക്ടര്‍ ഡോ. എ. ഗോപാലകൃഷ്ണന്‍ പറഞ്ഞു. വിദേശവിപണികളില്‍ ഇന്ത്യയില്‍ നിന്നുള്ള സമുദ്രഭക്ഷ്യോല്‍പന്നങ്ങള്‍ക്ക് കൂടുതല്‍ സ്വീകര്യത ലഭിക്കാനും സീഫുഡ് കയറ്റുമതി മെച്ചപ്പെടുത്താനും ഈ പഠനം സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കാശ് വാരാന്‍ കടല്‍പായലും

ഇന്ത്യന്‍ തീരങ്ങള്‍ക്ക് അനുയോജ്യമായ മികച്ച കടല്‍പായല്‍ കൃഷിരീതികള്‍ പരിചയപ്പെടുത്തുന്ന സി.എം.എഫ്.ആര്‍.ഐയുടെ പ്രസിദ്ധീകരണവും പ്രകാശനം ചെയ്തു. രാജ്യത്ത് 333 സ്ഥലങ്ങള്‍ കടല്‍പായല്‍ കൃഷിക്ക് അനുയോജ്യമാണെന്ന് സി.എം.എഫ്.ആര്‍.ഐ കണ്ടെത്തിയിട്ടുണ്ട്. ഇതുപ്രകാരം, ഇന്ത്യയില്‍ 23,950 ഹെക്ടറില്‍ നിന്ന് പ്രതിവര്‍ഷം 98 ലക്ഷം ടണ്‍ കടല്‍പായല്‍ ഉല്‍പാദിപ്പിക്കാനാകുമെന്നാണ് കണ്ടെത്തല്‍. ഒരു ഹെക്ടറില്‍ നിന്നും 13.28 ലക്ഷം രൂപ ഒരുവര്‍ഷം കടല്‍പായല്‍കൃഷിയിലൂടെ വരുമാനമുണ്ടാക്കാം.


Tags:    

Similar News