ബാറുകള്‍ ഉടന്‍ തുറക്കില്ല! തീരുമാനത്തില്‍ ഉറച്ച് ഉന്നതതല യോഗം

Update: 2020-10-08 10:09 GMT

കേരളത്തില്‍ ഉടന്‍ ബാറുകള്‍ തുറക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. കൊറോണ ഭീതി കുറഞ്ഞ ശേഷം മാത്രം ഇക്കാര്യത്തില്‍ തീരുമാനം എടുക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ യോഗത്തില്‍ വ്യക്തമാക്കി. സംസ്ഥാനത്ത് പ്രതിദിനം രേഖപ്പെടുത്തുന്ന കൊറോണ രോഗികളുടെ എണ്ണം ഇപ്പോള്‍ 10000 കവിഞ്ഞിരിക്കുന്ന സാഹചര്യത്തിലാണ് ബാറുകളുടെ കാര്യത്തിലും ഉന്നത തല യോഗം അടിയന്തിര തീരുമാനം കൈക്കൊണ്ടത്.

കൊറോണ രോഗികളുടെ ഉയരുന്ന കണക്ക് കണക്കിലെടുത്ത് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആവശ്യമെങ്കില്‍ നിരോധനാജ്ഞ പുറപ്പെടുവിക്കാന്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുമുണ്ട്. ആളുകള്‍ ഒരുമിക്കുന്ന എല്ലാ പരിപാടികളും നിയന്ത്രിച്ചുവരികയാണ്. ആരാധനാലയങ്ങളില്‍ സാധാരണ വേളയില്‍ 20 പേര്‍ക്ക് മാത്രമേ അനുമിതിയുള്ളൂ. വിശേഷ ദിവസങ്ങളില്‍ 40 പേരെ അനുവദിക്കാനും തീരുമാനിച്ചിട്ടുണ്ട്. ശക്തമായ ജാഗ്രത തുടരുന്ന ഈ ഘട്ടത്തില്‍ ബാറുകള്‍ തുറക്കുന്നത് അപടകരമാകുമെന്നാണ് യോഗത്തിന്റെ വിലയിരുത്തല്‍. അതേസമയം, പാഴ്‌സല്‍ വില്‍പ്പന തുടരും.

കൊറോണ രോഗികള്‍ കൂടുന്ന സാഹചര്യത്തിലും കര്‍ണാടക, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ ബാറുകള്‍ നിയന്ത്രണങ്ങളോടെ തുറക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് സെപ്റ്റംബര്‍ രണ്ടാംവാരം ബാറുകള്‍ തുറക്കാന്‍ അനുവദിക്കണമെന്ന് എക്സൈസ് കമ്മീഷണര്‍ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ കൊറോണ കണക്ക് ബുധനാഴ്ച 10000 കവിഞ്ഞു.

ഇനിയുള്ള ദിവസങ്ങളിലും രോഗികള്‍ വര്‍ധിച്ചേക്കാമെന്നാണ് ആരോഗ്യ മന്ത്രാലയം വിലയിരുത്തുന്നത്. ഇതോടെ ബാറുകള്‍ തുറക്കേണ്ട എന്ന തീരുമാനം എക്സൈസ് കമ്മീഷണറുള്‍പ്പെടെയുള്ളവരുടെ യോഗം തീരുമാനിക്കുകയായിരുന്നു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Dhanam YouTube Channel – youtube.com/dhanammagazine

Similar News