ഇന്ന് നിങ്ങളറിയേണ്ട 5 പ്രധാനവാര്‍ത്തകള്‍; ഒക്ടോബര്‍ 30

Update: 2019-10-30 04:45 GMT

1. എംഎസ്എംഇ കളെ നിര്‍ണയിക്കുന്നത് സ്ഥാപനങ്ങളുടെ വിറ്റുവരവ്

വ്യവസായ സ്ഥാപനങ്ങളെ സൂക്ഷ്മ, ചെറുകിട, ഇടത്തരം(എംഎസ്എംഇ) എന്നിങ്ങനെ നിര്‍ണയിക്കുന്നതില്‍ വിറ്റുവരവ് പ്രധാന ഘടകമാക്കാനൊരുങ്ങി കേന്ദ്രം. നിലവില്‍ നിക്ഷേപം, പ്ലാന്റ് ഉപകരണങ്ങള്‍ എന്നിവയ്ക്കുള്ള മുതല്‍ മുടക്കിലാണ് വ്യവസായ സംരംഭങ്ങളുടെ തരംതിരിക്കല്‍. എന്നാല്‍ 2006 ലെ ഈ വികസന നിയമത്തില്‍ ഭേദഗതി വരുത്താനാണ് തീരുമാനം. പുതിയ നിര്‍വചനം അനുസരിച്ച് പ്രതിവര്‍ഷം അഞ്ച്‌കോടി വിറ്റുവരവുള്ള സ്ഥാപനങ്ങള്‍ സൂക്ഷ്മ(മൈക്രോ) വിഭാഗത്തിലും അഞ്ചുകോടി രൂപ മുതല്‍ 75 കോടി രൂപ വരെയുള്ളവ ചെറുകിട (സ്‌മോള്‍) വിഭാഗത്തിലും 75 കോടി മുതല്‍ 250 കോടി രൂപവരെയുള്ളവ ഇടത്തരം (മീഡിയം) വിഭാഗത്തിലും തരംതിരിക്കപ്പെടും.

2. വാറ്റ് കുടിശികയുടെ പേരില്‍ വ്യാപാരികള്‍ക്കു പീഡനമുണ്ടാകില്ലെന്ന് സര്‍ക്കാര്‍

വാറ്റ്

കുടിശികയുടെ പേരില്‍ സര്‍ക്കാര്‍ വ്യാപാരികളെ

പീഡിപ്പിക്കുന്നതിലുള്ളപ്രതിഷേധവുമായി സംസ്ഥാനത്ത് ഇന്നലെ നടത്തിയ കടയടപ്പ്

സമരം വിജയിച്ചെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി. 2011-16 കാലത്തെ

വാറ്റ് കുടിശിക ഉടന്‍ അടയ്ക്കണമെന്ന് കാണിച്ച് വ്യാപാരികള്‍ക്ക്  നല്‍കിയ

നോട്ടീസിന്മേല്‍ നടപടിയുണ്ടാകില്ലെന്ന് ധനമന്ത്രി ഉറപ്പു നല്‍കിയതായി

ഭാരവാഹികള്‍ അറിയിച്ചു.  ജില്ലാ ആസ്ഥാനങ്ങളിലേക്കും തിരുവനന്തപുരം

സെക്രട്ടറിയേറ്റിനു മുന്നിലേക്കും വ്യാപാരികള്‍ പ്രതിഷേധ മാര്‍ച്ചും

ധര്‍ണയും നടത്തിയിരുന്നു.

3. ഇന്ത്യയിലെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം ആഗോള വളര്‍ച്ചാ മുരടിപ്പല്ല: രഘുറാം രാജന്‍

ഇന്ത്യയിലെ

സാമ്പത്തിക പ്രതിസന്ധിക്ക് ആഗോളതലത്തിലെ വളര്‍ച്ചാമുരടിപ്പിനെ

പഴിചാരുന്നതില്‍ അര്‍ഥമില്ലെന്ന് മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം

രാജന്‍. ഇന്ത്യയുടെ അതിര്‍ത്തിക്കുള്ളിലെ പ്രശ്‌നങ്ങളാണ് രാജ്യത്തെ

സാമ്പത്തിക പ്രതിസന്ധിക്ക് കാരണമെന്നും വേണ്ടത്ര നിക്ഷേപം നടക്കാത്തതിന്റെ

അന്തരഫലമായാണ് ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ പിന്നിലേക്ക് പോകുന്നതെന്നും

ബ്രൗണ്‍ സര്‍വകലാശാലയിലെ വാട്‌സണ്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍

ഇന്റര്‍നാഷണല്‍ ആന്‍ഡ് പബ്ലിക് അഫയേഴ്‌സിലെ പ്രഭാഷണത്തില്‍ അദ്ദേഹം പറഞ്ഞു.

4. ഇന്‍ഡിഗോ 3300 കോടി ഡോളര്‍ മുടക്കി മുന്നൂറ് വിമാനങ്ങള്‍ കൂടി വാങ്ങുന്നു

രാജ്യത്തെ ബജറ്റ് എയര്‍ലൈനുകളിലൊന്നായ ഇന്‍ഡിഗോ എ 320 വിഭാഗത്തില്‍ പെട്ട മുന്നൂറ് വിമാനങ്ങള്‍ കൂടി വാങ്ങുന്നു. 3300 കോടി ഡോളറിന്റെ ഇടപാടാണിത്.
ലോക വിപണിയിലെ ഏറ്റവും വലിയ ബജറ്റ് എയര്‍ലൈന്‍ എന്ന ലക്ഷ്യവുമായാണ് കമ്പനി പുതിയ വിമാനങ്ങള്‍ വാങ്ങാനൊരുങ്ങുന്നത്.

5. റബര്‍ വിലസ്ഥിരതാ ഫണ്ടിന്റെ അടിസ്ഥാനത്തില്‍ കുടിശ്ശിക നല്‍കാന്‍ നടപടി

റബര്‍ വിലസ്ഥിരതാ ഫണ്ടിന്റെ അടിസ്ഥാനത്തില്‍ താങ്ങുവിലയായി സര്‍ക്കാര്‍ നല്‍കാനുള്ള കുടിശ്ശികയായ 41 കോടിയോളം രൂപയുടെ ക്ലെയിമുകള്‍ റബര്‍ ബോര്‍ഡ് പരിശോധിച്ചു സര്‍ക്കാരിന് സമര്‍പ്പിച്ചതായി നിയമസഭയില്‍ മന്ത്രി വി.എസ് സുനില്‍കുമാര്‍ അറിയിച്ചു. ഈ തുക അുവദിക്കാന്‍ നടപടി സ്വീകരിച്ചതായും ഒപ്പം റബറിന്റെ നിലവിലെ 150 രൂപ/ കിലോ എന്നത് 200 രൂപയാക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചതായും മന്ത്രി പറഞ്ഞു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News