വിവാദ പോസ്റ്റർ: നടപടിയെടുക്കുമെന്ന് രാജ്‌നാഥ്,  മാപ്പ് പറഞ്ഞു ട്വിറ്റർ

Update: 2018-11-21 07:47 GMT

ട്വിറ്റർ സിഇഒ ജാക്ക് ഡോർസി അദ്ദേഹത്തിന്റെ ഇന്ത്യാ സന്ദർശനത്തിനിടെ എടുത്ത ഒരു ചിത്രം വിവാദം സൃഷ്ടിച്ചിരിക്കുകയാണ്. ഫോട്ടോ എടുക്കുമ്പോൾ ഡോർസി കൈയ്യിൽ പിടിച്ചിരുന്ന ഒരു പോസ്റ്റർ ആണ് വിവാദത്തിന് കാരണം.

"ബ്രാഹ്മണ പുരുഷമേധാവിത്വ ഘടന തകർക്കുക" (Smash Brahmanical Patriarchy) എന്നാണ് പോസ്റ്ററിൽ എഴുതിയിരുന്നത്. ഡോർസിക്കൊപ്പം മീറ്റിംഗിൽ പങ്കെടുത്ത ഒരു സാമൂഹ്യ പ്രവർത്തക അദ്ദേഹത്തിന് സമ്മാനിച്ചതായിരുന്നു പോസ്റ്റർ.

ബ്രാഹ്മണരെ അപമാനിക്കുന്നതാണ് ഇതെന്ന ആരോപണമാണ് ട്വിറ്ററിലുൾപ്പെടെ ഉയർന്നുവന്നത്. സംഭവത്തിൽ ക്ഷമാപണവുമായി ട്വിറ്റർ രംഗത്തെത്തി. തങ്ങളുടെ നിലപാടല്ല ഈ ഫോട്ടോയിൽ കൂടി പ്രതിഫലിക്കുന്നതെന്നും എല്ലാ വിഭാഗത്തിലുള്ളവരുടെയും അഭിപ്രായങ്ങൾ ഉൾക്കൊള്ളാനാണ് ട്വിറ്റർ ശ്രമിക്കുന്നതെന്നും കമ്പനി പറഞ്ഞു. അതേസമയം, അദ്ദേഹത്തിന് പിന്തുണയുമായി നിരവധി പേർ മുന്നോട്ടു വന്നിട്ടുണ്ട്.

ട്വിറ്റർ സിഇഒയുമായി വിഷയം സംസാരിച്ചുവെന്നും ഉടൻ വേണ്ട നടപടി എടുക്കുമെന്നും ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് പറഞ്ഞതായി ടൈംസ് നൗ റിപ്പോർട്ട് ചെയ്യുന്നു.

Similar News