കേരള നഴ്‌സുമാര്‍ക്ക് നെതര്‍ലന്‍ഡ്‌സില്‍ മികച്ച ജോലി ഉറപ്പെന്ന് സ്ഥാനപതി; ഉടന്‍ വേണ്ടത് 40000 പേരെ

Update: 2019-07-31 12:11 GMT

ഡച്ച് ഭാഷ പഠിച്ചാല്‍ കേരളത്തില്‍ നിന്നുള്ള നഴ്‌സുമാര്‍ക്ക് നെതര്‍ലന്‍ഡ്‌സില്‍ മികച്ച ജോലി ഉറപ്പ്. തങ്ങളുടെ നാട്ടില്‍ വലിയ തോതില്‍ നഴ്‌സുമാര്‍ക്ക് ക്ഷാമം നേരിടുന്നുവെന്നും 30000-40000 പേരുടെ ആവശ്യം ഇപ്പോള്‍ തന്നെ ഉണ്ടെന്നും ഡല്‍ഹി സന്ദര്‍ശനത്തിനെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ കേരള ഹൗസില്‍ കാണാനെത്തിയപ്പോള്‍ നെതര്‍ലന്‍ഡ്‌സ് സ്ഥാനപതി മാര്‍ട്ടിന്‍ വാന്‍ ഡെന്‍ ബര്‍ഗ് അറിയിച്ചു.

ആവശ്യമായ നഴ്സുമാരുടെ സേവനം ലഭ്യമാക്കാന്‍ കേരളത്തിന് കഴിയുമെന്ന് സ്ഥാനപതിയോടു മുഖ്യമന്ത്രി പറഞ്ഞു. ഇക്കാര്യത്തില്‍ എംബസിയുമായി തുടര്‍ നടപടികള്‍ ഏകോപിപ്പിക്കുന്നതിന് റസിഡന്റ് കമ്മീഷണറെ ചുമതലപ്പെടുത്തുകയും ചെയ്തു.

കേരളത്തിന്റെ പ്രളയ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും തുറമുഖ വികസനവും സംബന്ധിച്ച വിഷയങ്ങളും ചര്‍ച്ച ചെയ്തു. ഇതിന്റെ ഭാഗമായി  നെതര്‍ലന്‍ഡ്‌സ് രാജാവും രാജ്ഞിയും ഒക്ടോബര്‍ 17, 18 തീയതികളില്‍  കൊച്ചിയിലെത്തുമെന്ന് സ്ഥാനപതി അറിയിച്ചു. ഡച്ച് കമ്പനി ഭാരവാഹികള്‍, പ്രൊഫഷണലുകള്‍, സാങ്കേതിക വിദഗ്ദ്ധര്‍ അടങ്ങുന്ന 15-20 അംഗ സംഘവും 40 ഓളം പേരുടെ സാമ്പത്തിക ഡെലിഗേഷനും ദൗത്യത്തിന്റെ ഭാഗമാകും.കൊച്ചിയില്‍ ജില്ലാ കളക്ടര്‍ എസ് സുഹാസും ഡല്‍ഹിയില്‍ റസിഡന്റ് കമ്മീഷണറും  ഇതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും.

നെതര്‍ലന്‍ഡിലെ റോട്ടര്‍ഡാം പോര്‍ട്ടിന്റെ സഹകരണത്തോടെ അഴീക്കല്‍ തുറമുഖത്തിന്റെ രൂപകല്പനയ്ക്കും വികസനത്തിനും ധാരണയായി. നീണ്ടകരയിലും കൊടുങ്ങല്ലൂരുമുള്ള സമുദ്ര പഠനകേന്ദ്രങ്ങളെ ശക്തിപ്പെടുത്താനും നെതര്‍ലന്റ്‌സ് സഹായിക്കും.കേരള സംസ്ഥാന ആര്‍ക്കൈവ്‌സ് വകുപ്പും നെതര്‍ലാന്‍ഡ്‌സ് ദേശീയ ആര്‍ക്കൈവ്‌സും സഹകരിച്ച് കൊച്ചിയിലെ ഡച്ച് ഹെറിറ്റേജുകളും കേരളത്തിലെ 20 ഓളം മ്യൂസിയങ്ങളും വികസിപ്പിക്കും.മുഖ്യമന്ത്രിയുടെ നെതര്‍ലന്‍ഡ്‌സ് സന്ദര്‍ശന വേളയില്‍ ആ രാജ്യവുമായി സഹകരിച്ച്  തുറമുഖ വികസനവും കേരളത്തിലെ ഡച്ച് ആര്‍ക്കൈവ്‌സിന്റെ വികസനവും നടപ്പാക്കുന്നത് സംബന്ധിച്ച്  ചര്‍ച്ച ചെയ്തിരുന്നു.

കേരളത്തിന്റെ പ്രകൃതി ഭംഗി ആകര്‍ഷകമാണെന്ന് പറഞ്ഞ സ്ഥാനപതി കാര്‍ഷിക രംഗത്തും പുഷ്പകൃഷിയിലും നെതര്‍ലന്‍ഡ്‌സിനുള്ള വൈദഗ്ദ്ധ്യം സംസ്ഥാനത്തിന് പ്രയോജനപ്പെടുത്താനാകുമെന്നും അഭിപ്രായപ്പെട്ടു.ഇവിടെ നിക്ഷേപം നടത്താന്‍ ഡച്ച് കമ്പനികള്‍ക്ക് താല്പര്യമുണ്ട്. കേരളത്തെ പച്ചക്കറി- പുഷ്പ മേഖലയിലെ മികവുറ്റ കേന്ദ്രമാക്കി മാറ്റാനും നെതര്‍ലന്‍ഡ്‌സ് സഹകരണം വാഗ്ദാനം ചെയ്തതതായി മുഖ്യമന്ത്രി ഫേസ് ബുക്കിലൂടെ അറിയിച്ചു.

Similar News