വില പ്രശ്‌നമില്ല, ആഡംബര റെസിഡന്‍ഷ്യല്‍ പ്രോപ്പര്‍ട്ടികളുടെ വില്‍പ്പന കുത്തനെ ഉയര്‍ന്നു

മുന്‍വര്‍ഷത്തെ കാലയളവിനേക്കാള്‍ 270 ശതമാനം വര്‍ധനവുണ്ടായതായി റിപ്പോര്‍ട്ട്

Update: 2022-07-14 14:00 GMT

രാജ്യത്ത് 1.5 കോടി രൂപയ്ക്ക് മുകളില്‍ വില വരുന്ന റെസിഡന്‍ഷ്യല്‍ പ്രോപ്പര്‍ട്ടികളുടെ വില്‍പ്പന കുത്തനെ ഉയര്‍ന്നു. കഴിഞ്ഞപാദത്തിലെ 1.5 കോടി രൂപയ്ക്ക് മുകളിലുള്ള റെസിഡന്‍ഷ്യല്‍ പ്രോപ്പര്‍ട്ടികളുടെ വില്‍പ്പന മുന്‍വര്‍ഷത്തേക്കാള്‍ 270 ശതമാനമാണ് വര്‍ധിച്ചത്. ഡല്‍ഹി എന്‍സിആര്‍, മുംബൈ എന്നിവിടങ്ങളിലാണ് വില്‍പ്പന കുത്തനെ ഉയര്‍ന്നത്. ഏപ്രില്‍-ജൂണ്‍ കാലയളവിലെ മൊത്ത ത്രൈമാസ വില്‍പ്പനയില്‍ 15 ശതമാനവും 1.5 കോടിക്ക് മുകളില്‍ വിലയുള്ള അപ്പാര്‍ട്ടുമെന്റുകളായിരുന്നു. വലിയ വീടുകള്‍ക്കുള്ള ഡിമാന്‍ഡും വാങ്ങുന്നവരുടെ ആത്മവിശ്വാസവും വര്‍ധിച്ചതായാണ് പ്രീമിയം വിഭാഗത്തിലെ ഉയര്‍ന്ന വില്‍പ്പന വ്യക്തമാക്കുന്നത്.

കഴിഞ്ഞപാദത്തിലെ വില്‍പ്പനയില്‍ 50 ലക്ഷം മുതല്‍ 75 ലക്ഷം രൂപ വരെ വിലയുള്ള അപ്പാര്‍ട്ടുമെന്റുകള്‍ക്ക് 28 ശതമാനം പങ്കാളിത്തമാണുള്ളത്. ജെഎല്‍എല്ലിന്റെ റെസിഡന്‍ഷ്യല്‍ മാര്‍ക്കറ്റ് അപ്ഡേറ്റിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഈ വിഭാഗത്തിലെ വില്‍പ്പനയുടെ ഭൂരിഭാഗവും ബെംഗളൂരുവിലും പൂനെയിലുമാണ്.

മുന്‍വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യയിലെ പ്രധാന ഏഴ് നഗരങ്ങളിലെ റെസിഡന്‍ഷ്യല്‍ മാര്‍ക്കറ്റ് 171 വളര്‍ച്ചയാണ് നേടിയത്. ഇക്കാലയളവില്‍ ഇവിടങ്ങളില്‍നിന്നായി 53,000 യൂണിറ്റുകളാണ് വിറ്റഴിച്ചത്. മുന്‍പാദത്തേക്കാള്‍ മൂന്ന് ശതമാനം വര്‍ധന. വില്‍പ്പനയില്‍ ഏറ്റവും കൂടുതല്‍ സംഭാവന നല്‍കിയത് മുംബൈയാണ്, 23 ശതമാനം. 21 ശതമാനവുമായി ബംഗളൂരു, 19 ശതമാനവുമായി ഡല്‍ഹി എന്‍സിആര്‍ എന്നിവയാണ് രണ്ടും മൂന്നും സ്ഥാനങ്ങളിലുള്ളത്.

രണ്ടാം പാദത്തില്‍ 63,000ലധികം യൂണിറ്റുകളുടെ പുതിയ ലോഞ്ചുകളാണ് രേഖപ്പെടുത്തിയത്. പുതിയ ലോഞ്ചുകളില്‍ 27 ശതമാനം വിഹിതവും മുംബൈയിലാണ്.

Tags:    

Similar News